ഒരു സംസ്ഥാനത്തെ ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്ന മുല്ലപ്പെരിയാര്‍ പ്രശ്നം വീണ്ടും സജീവമാവുകയാണ്. കൃഷിയും അതുമായി ബന്ധപ്പെട്ട നൂറുകൂട്ടം കാര്യങ്ങളുമാണ് ഒരു സംസ്ഥാനത്തിന് മുല്ലപ്പെരിയാര്‍ ഡാം അവശ്യമാക്കുന്നതെങ്കില് അതില്‍ ഉള്‍ക്കൊള്ളുന്ന സംഹാരശേഷിയുള്ള വെള്ളമാണ് മറ്റൊരു സംസ്ഥാനത്തിന് ഭീഷണിയാകുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യുന്നതാണോ പ്രശ്നം, മനുഷ്യന് ആവശ്യമായ കൃഷി തഴച്ചു വളരുന്നതാണോ പ്രശ്നം എന്നതാണ് നമ്മെ തുറിച്ചു നോക്കുന്നത്. മനുഷ്യന് തന്നെ നിര്‍മ്മിച്ച ഒരു നിര്‍മ്മിതി അവനു ഭീഷണിയാവുകയാണെങ്കില്‍ അതിന് ശാശ്വത പരിഹാരം തേടേണ്ടത് അവന്റെ സുപ്രധാന കടമയാണ്. ഒരു പക്ഷേ, മൗലികാവകാശത്തിനും മുകളിലാണ് അതിന്റെ സ്ഥാനം. അതിനെ ചോദ്യം ചെയ്യുകയെന്നത് മനുഷ്യന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. നിര്‍ഭാഗ്യവശാല്‍ ഇക്കാര്യം മറക്കുകയോ അവഗണിക്കുകയോ ആണ് ഇന്നത്തെ രീതി.
കൃത്യമായി ഹോം വര്‍ക്കു ചെയ്യാത്ത കുട്ടി പരീക്ഷാഹാളില്‍ വിയര്‍ക്കുകയും ഒടുവില്‍ പരാജയപ്പെടുകയും ചെയ്യും എന്നു പറഞ്ഞതുപോലെയാണ് കേരളത്തിന്റെ അവസ്ഥ. സിംഗിള്‍ അജന്‍ഡയുമായി നീങ്ങിയ കേരളത്തിന് സുപ്രീംകോടതിയില്‍ നിന്ന് മുഖമടച്ചുള്ള അടിയാണ് കിട്ടിയത്. അണക്കെട്ടില്‍ തടഞ്ഞുനിര്ത്തിയിട്ടുള്ള വെള്ളത്തിന്റെ സംഹാരശക്തി, അത് ഒഴുകിനീങ്ങുന്ന സ്ഥലത്തെ മനുഷ്യവാസങ്ങളുടെ കണക്ക്, മൊത്തം സംസ്ഥാനത്തിനുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍, അത് മറ്റ് സ്ഥലങ്ങളിലെ ജനങ്ങള്‍ക്കുണ്ടാക്കുന്ന മാനസികാഘാതം, അതുമൂലമുണ്ടാകുന്ന പ്രവചിക്കാനാവാത്ത ദുരിതങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള മുന്‍വിധിയില്ലാത്ത വിവരശേഖരം ഉന്നത ന്യായാലയത്തിന്റെ മുമ്പിലുണ്ടായിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് അന്നും ഇന്നും കേരളം ഭരിക്കുന്ന രാഷ്ട്രീയ കക്ഷികളാണ്; അവര്‍ നേതൃത്വം കൊടുത്ത സര്‍ക്കാറുകളാണ്. എന്തെങ്കിലുമൊക്കെ തട്ടിക്കൂട്ടി ഓടിപ്പാഞ്ഞെത്തി സമര്‍പ്പിക്കുന്ന നിലപാടിന് ഒടുവില്‍ കിട്ടുന്നതെന്തോ അതാണ് കേരളത്തിനും കിട്ടിയത്.
യഥാര്‍ത്ഥപ്രശ്നങ്ങളെ നിര്‍ധാരണം ചെയ്ത് പോംവഴി കണ്ടുപിടിക്കുന്നതിനെക്കാള്‍ സര്‍ക്കാറിനും അതിന് നേതൃത്വം കൊടുക്കുന്ന കക്ഷിക്കും താല്‍പ്പര്യം അതില്‍ രാഷ്ട്രീയം കലര്‍ത്താനാണ്. അങ്ങനെ വരുമ്പോള്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് അകന്നു മാറിനില്‍ക്കുകയും ചെയ്യാം കുറ്റങ്ങള്‍ മറ്റാരുടെയെങ്കിലും ചുമലില്‍ കെട്ടിവെക്കുകയും ചെയ്യാം. ഈയൊരു കീഴ്വഴക്കമാണ് കേരളം ഇന്നുവരെ പുലര്‍ത്തിവന്നത്. തങ്ങളുടെ പണി കുറയ്ക്കുന്നതിനായി ഇടക്കിടെ ജനങ്ങളില്‍ ഭീതി പരത്താന്‍ വസ്തുതയുമായി പുലബന്ധംപോലുമില്ലാത്ത പ്രസ്താവങ്ങള്‍ നടത്തുകയും ചെയ്യും. അതുവഴി ഇരു സംസ്ഥാനത്തെ ജനങ്ങളില്‍ വിദ്വേഷം ജനിക്കുകയും സംഘര്‍ഷമുണ്ടാകുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ യഥാര്‍ത്ഥ പ്രശ്നം ആരും അറിയാതെ പോവും. നേട്ടം രാഷ്ട്രീയത്തിന് മാത്രമായിത്തീരുന്ന സ്ഥിതി. മഴക്കാലമാവുമ്പോഴും ശബരിമല തീര്ത്ഥാടനക്കാലമാവുമ്പോഴുമാണ് മുല്ലപ്പെരിയാര്‍ വിഷയം കത്തിപ്പടരാറുള്ളത്. തീര്‍ത്ഥാടനവും വിവാദവും തമ്മില്‍ ദുരൂഹമായ എന്തോ ഒരു താല്‍പ്പര്യം മുന്നിട്ടുനില്ക്കാറുണ്ടെന്നത് വസ്തുതയാണ്, അതവിടെ നില്ക്കട്ടെ.
നേരത്തെ സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയം തള്ളിയ സുപ്രീംകോടതി അത്തരമൊരു സാഹചര്യം ഉണ്ടാകാനിടയായതിനെ കണക്കറ്റ് വിമര്‍ശിച്ചിരുന്നു. അത് നിലനില്‍ക്കെ കഴിഞ്ഞ ദിവസം വീണ്ടും നിയമസഭ പ്രമേയം പാസാക്കിയിരിക്കുകയാണ്. മുല്ലപ്പെരിയാര്‍ ഡാമിനു താഴെ പാര്‍ക്കുന്ന അരക്കോടിക്കടുത്തുവരുന്ന ജനങ്ങളുടെ ജീവനും സ്വത്തിനുമുള്ള ഭീഷണി പരഗണിച്ച് ഈ വിഷയം ഭരണഘടനയുടെ 143-ാം അനുഛേദം അനുസരിച്ച് സുപ്രീം കോടതിക്കു റഫര്‍ ചെയ്യണമെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിക്കുന്ന പ്രമേയമാണ് സഭ ഏകകണ്ഠമായി അംഗീകരിച്ചത്. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ ഭരണത്തില്‍ വന്നിട്ട് ആഴ്ചകളേ ആയിട്ടുള്ളൂ. പുതിയ സര്‍ക്കാറിന് അഭിനന്ദനം അറിയിക്കാന്‍ നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചിരുന്നു. തദവസരത്തില്‍ കിട്ടിയ 20 മിനിറ്റിനുള്ളില്‍ അവര്‍ ഉന്നയിച്ച ഏകപ്രശ്നം മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ചായിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി നരേന്ദ്രമോദിയെ കണ്ടപ്പോള്‍ ഇക്കാര്യമെന്നല്ല ഗുണപ്രദമായ ഒരു കാര്യവും ശ്രദ്ധയില്‍പെടുത്തിയില്ല എന്നതും കൂടി ഇതിനൊപ്പം ചേര്‍ത്തുവായിക്കണം.
കാലാവധി കഴിഞ്ഞ ഒരു ഡാമും കാലങ്ങളോളം നീളുന്ന വിവാദവുമാണിന്ന് മുല്ലപ്പെരിയാര്‍ ഡാം. ഇരുസംസ്ഥാനത്തെയും ജനങ്ങളുടെ ഇതു സംബന്ധിച്ചുള്ള താല്‍പ്പര്യവും വിഭിന്നമാണ്. അത് കണക്കിലെടുത്ത് സ്വാഭാവിക നീതിയുടെ വെളിച്ചത്തു വെച്ചു വേണം ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍. അതിന് രാഷ്ട്രീയമായും സാംസ്കാരികമായും സാമൂഹികമായും ഉള്ള ഒരുപാട് ഇടപെടലുകളും ചര്‍ച്ചയും സംവാദങ്ങളും ആവശ്യമായി വരും. സമന്വയത്തിന്റെ രീതിശാസ്ത്രത്തില്‍ നിന്ന് സംഘര്‍ഷത്തിന്റെ കെടുശാസ്ത്രത്തിലേക്ക് അതൊക്കെയും വഴിതെറ്റിപ്പോകാതിരിക്കാനുള്ള ജാഗ്രത സര്‍ക്കാറുകള്‍ കാണിക്കേണ്ടിവരും. ജനങ്ങളുടെ വൈകാരിക പ്രശ്നങ്ങളെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ഒരിക്കലും ഒരുങ്ങിപ്പുറപ്പെടരുത്. അത് മാനവികതക്കെതിരെയുള്ള മഹായുദ്ധമാണ്.
വസ്തുതകളുടെ മുക്കും മൂലയും സസൂക്ഷ്മം വിശകലനം ചെയ്തുള്ള സമഗ്രമായ റിപ്പോര്‍ട്ടും അതിനെ സാധൂകരിക്കുന്ന മറ്റ് കാര്യങ്ങളും ഉന്നത ന്യായാലയത്തിനു മുമ്പാകെ സമര്‍പ്പിക്കുകയാണ് വേണ്ടത്. റിവ്യൂഹര്‍ജി കൊടുക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതാണിത്. ഒരിക്കലും ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് വഴിമരുന്നിടാന്‍ സാഹചര്യമൊരുക്കരുത്. കാര്യങ്ങളെ അതിന്റെ യഥാര്‍ത്ഥ താല്‍പ്പര്യത്തോടെ കണക്കിലെടുത്തുള്ള നടപടികള്‍ മാത്രമേ സമന്വയ മാര്‍ഗം കാട്ടിത്തരൂ. മനുഷ്യത്വത്തിന് വേണ്ടി നിലകൊള്ളുന്ന ഒരു സര്‍ക്കാറിന് എന്നും അഭിമാനിക്കാന്‍ കഴിയുക സമന്വയ മാര്‍ഗത്തിലൂടെയുള്ള യാത്രയില്‍ കിട്ടുന്ന സ്വീകരണങ്ങളാണ്. നിയമസഭയുടെ പ്രമേയം ആ വഴിക്കുള്ള കാല്‍വെപ്പാവുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: