നരേന്ദ്രമോദി സര്‍ക്കാരിന്റെ നയം പ്രഖ്യാപിച്ചുകൊണ്ട് പാര്‍ലമെന്റിന്റെ സംയുക്ത സഭാസമ്മേളനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നടത്തിയ പ്രസംഗം പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ജനവിധിയോട് നൂറു ശതമാനം നീതി പുലര്‍ത്തുന്നതാണ്. മുപ്പതുവര്‍ഷത്തിനുശേഷം ഒരു പാര്‍ട്ടിക്ക് ജനങ്ങള്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നല്‍കിയിരിക്കുകയാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള രാഷ്ട്രപതിയുടെ ഓരോ പ്രഖ്യാപനങ്ങളും ബിജെപി എന്ന വേറിട്ടൊരു പാര്‍ട്ടിയുടെ വേറിട്ടൊരു സര്‍ക്കാരിന് തന്നെയാണ് നരേന്ദ്രമോദി നേതൃത്വം നല്‍കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയിരിക്കുകയാണ്. ‘ചെറിയ സര്‍ക്കാര്‍ വലിയ ഭരണം’ എന്നതാണ് സര്‍ക്കാരിന്റെ മന്ത്രമെന്ന് ആലങ്കാരികമായി പറയുകയല്ല, വിവിധ മേഖലകളിലെ മുന്‍ഗണനാക്രമങ്ങള്‍ എന്തൊക്കെയെന്ന് ആധികാരികമായി രേഖപ്പെടുത്തുക കൂടിയാണ് രാഷ്ട്രപതി ചെയ്തിരിക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനാണ് സര്‍ക്കാരിന്റെ മുന്തിയ പരിഗണന. ദാരിദ്ര്യമെന്ന ശാപം അവസാനിപ്പിക്കുകയെന്നത് കടുത്ത വെല്ലുവിളിയാണെന്ന് സമ്മതിച്ചുകൊണ്ടുതന്നെ “പട്ടിണിക്ക് മതമില്ല, വിശപ്പിന് ജാതിയില്ല, ദാരിദ്ര്യനിര്‍മ്മാര്‍ജനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്” എന്ന പ്രഖ്യാപനം കാലങ്ങളായി ഇന്ത്യയിലെ ദരിദ്ര ജനകോടികള്‍ കേള്‍ക്കാന്‍ കാതോര്‍ത്തിരുന്നതാണ്.
ഗോഡൗണില്‍ കെട്ടിക്കിടക്കുന്ന കോടിക്കണക്കിന് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ നശിക്കാന്‍ അനുവദിച്ചും സബ്സിഡികള്‍ വെട്ടിക്കുറച്ചും പൊതുവിതരണ സംവിധാനം എങ്ങനെയൊക്കെ അട്ടിമറിക്കാമെന്നാണ് പത്തുവര്‍ഷക്കാലത്തെ യുപിഎ ഭരണം കഠിനമായി ചിന്തിച്ചതും ശ്രമിച്ചതും. ഈ പശ്ചാത്തലത്തില്‍ കാര്‍ഷികോല്‍പ്പന്ന വിതരണത്തെക്കുറിച്ച് പുനരവലോകനം നടത്തുമെന്നും കരിഞ്ചന്തയും മറ്റും അവസാനിപ്പിച്ച് പൊതുവിതരണ സംവിധാനം പരിഷ്കരിക്കുമെന്നുമുള്ള മോദി സര്‍ക്കാരിന്റെ പ്രഖ്യാപനം പ്രതീക്ഷാനിര്‍ഭരമാണ്. കാര്‍ഷിക സാങ്കേതികവിദ്യയുടെ മേഖലയിലെ നിക്ഷേപം ഉയര്‍ത്താനുള്ള തീരുമാനം അങ്ങേയറ്റം ഉചിതമാണ്. ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വിടവ് അവസാനിപ്പിക്കുമെന്നും കര്‍ഷകരെ കൂട്ട ആത്മഹത്യയിലേക്ക് നയിക്കുന്ന നിരാശയ്ക്ക് അറുതിവരുത്തുമെന്നും നയപ്രഖ്യാപനത്തില്‍ എടുത്തുപറയുന്നു. വിള നശിച്ചും വിപണിയില്‍ വേണ്ടത്ര വില ലഭിക്കാതെയും ജീവനോപാധികള്‍ നഷ്ടമായ ലക്ഷക്കണക്കിന് കര്‍ഷകരുടെ കൂട്ടആത്മഹത്യകള്‍ യുപിഎ ഭരണകാലത്തെ കൊടിയ തിന്മകളിലൊന്നായിരുന്നു. എന്നാല്‍ സമ്പദ്വ്യവസ്ഥയുടെ അതിരുകള്‍ തട്ടിനീക്കുന്ന ആഗോളവല്‍ക്കരണത്തിന്റെ ഇക്കാലത്ത് ഇത്തരം ആത്മഹത്യകളില്‍ പുതുമയൊന്നുമില്ലെന്ന സമീപനമായിരുന്നു യുപിഎ ഭരണത്തിന് നേതൃത്വം കൊടുക്കുന്നവര്‍ക്ക് ഉണ്ടായിരുന്നത്. ഈ ഇരുണ്ടകാലത്തിന് അന്ത്യംകുറിക്കാനാണ് മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. കാലവര്‍ഷം വേണ്ടത്ര ലഭിക്കാത്തപക്ഷം കാര്‍ഷികരംഗത്ത് തിരിച്ചടി നേരിടാതിരിക്കാന്‍ ബദല്‍മാര്‍ഗങ്ങള്‍ ആരായുമെന്ന പ്രഖ്യാപനം രാജ്യത്തെ കര്‍ഷകരെ പുതിയൊരു കാലത്തേക്ക് ആനയിക്കുന്നതാണ്.
വിദ്യാഭ്യാസരംഗത്ത് മൗലികമായ മാറ്റമാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി പുതിയൊരു ദേശീയ വിദ്യാഭ്യാസ നയത്തിന് രൂപം നല്‍കും. ‘വെര്‍ച്വല്‍ ക്ലാസ്’ മുറികളും നിരവധി ഓണ്‍ലൈന്‍ കോഴ്സുകളും ആരംഭിക്കും. എല്ലാ സംസ്ഥാനങ്ങളിലും ഐഐടികളും ഐഐഎമ്മുകളും തുടങ്ങി അക്കാദമിക് സന്തുലിതാവസ്ഥയ്ക്കായി പ്രവര്‍ത്തിക്കും. ഒന്നും രണ്ടും യുപിഎ സര്‍ക്കാരുകള്‍ തകര്‍ത്തുകളഞ്ഞ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയെന്നത് പരമപ്രധാനമായ കടമയായാണ് മോദി സര്‍ക്കാര്‍ കരുതുന്നത്. അങ്ങേയറ്റം പ്രതികൂലമായ ഘട്ടത്തിലൂടെയാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കടന്നുപോരുന്നതെന്ന വിലയിരുത്തല്‍ യാഥാര്‍ത്ഥ്യത്തിനു നേര്‍ക്ക് കണ്ണടയ്ക്കുന്നില്ല എന്നതിന് തെളിവാണ്. തെരഞ്ഞെടുത്ത മേഖലകളിലെ പ്രത്യക്ഷ വിദേശനിക്ഷേപം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാവും പ്രാവര്‍ത്തികമാക്കുക. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പദ്ധതികള്‍ക്ക് അനുമതി നല്കാന് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുക വഴി അഴിമതിയുടെ കടയ്ക്കല്‍തന്നെ കത്തിവെയ്ക്കാനാണ് പുതിയ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് വിദേശബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണം വീണ്ടെടുക്കാനുള്ള സര്‍ക്കാരിന്റെ ഉറച്ച തീരുമാനം ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം പാലിക്കലാണ്.
രാജ്യത്തെ വിഭവങ്ങളുടെ പ്രാഥമികാവകാശം പാവങ്ങള്‍ക്കാണെന്ന് പ്രഖ്യാപിക്കുകവഴി യുപിഎ സര്‍ക്കാരിന്റെ ആത്മഹത്യാപരമായ ന്യൂനപക്ഷ പ്രീണന നയത്തിന് അന്ത്യംകുറിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മോദി സര്‍ക്കാര്‍ ലോകത്തോട് മുഴുവന്‍ വിളിച്ചുപറയുകയാണ്. വിഭവങ്ങളുടെ പ്രാഥമികാവകാശം ന്യൂനപക്ഷങ്ങള്‍ക്കാണെന്ന യുപിഎ സര്‍ക്കാരിന്റെ നയത്തെ മൗലികമായി തിരുത്തുകയാണ് മോദി സര്‍ക്കാര്‍. സോഷ്യല്‍ മീഡിയ വഴി സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനവും വനിതകള്‍ക്ക് നിയമനിര്‍മ്മാണ സഭകളില്‍ 33 ശതമാനം സംവരണം ഉറപ്പാക്കുമെന്ന പ്രഖ്യാപനവും വിപ്ലവകരമാണ്. ഗംഗാ നദിയുടെ പരിശുദ്ധി വീണ്ടെടുക്കാന്‍ പദ്ധതിയാവിഷ്ക്കരിക്കുമെന്നും ഹിമാലയത്തെക്കുറിച്ച് പഠിക്കാന്‍ സര്‍വകലാശാല സ്ഥാപിക്കുമെന്നുമുള്ള പ്രഖ്യാപനങ്ങള്‍ ചരിത്രപരമാണ്. ചുരുക്കത്തില്‍ “എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം” എന്ന ബിജെപിയുടെ മുദ്രാവാക്യം നടപ്പാക്കുന്നതിന്റെ മഹത്തായ ചുവടുവെപ്പാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ ഈ നയപ്രഖ്യാപനം. നവീനഭാരതത്തിന്റെ രൂപരേഖയാണ് ഇതില്‍ തെളിഞ്ഞുകാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: