ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഭരണത്തിന്‍കീഴില്‍ ഹരിയാന നഗരവികസന അതോറിറ്റിയില്‍നിന്ന് അനധികൃതമായി ഭൂമി സ്വന്തമാക്കാന്‍ പലരെയും സഹായിച്ചത് പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി. ഭൂമി തട്ടിയെടുത്ത 44 പേരില്‍ 33 പേരും മേല്‍വിലാസം കാണിച്ചിരിക്കുന്നത് ദല്‍ഹിയിലെ അക്ബര്‍ റോഡിലുള്ള സോണിയയുടെ വസതിയായ നമ്പര്‍ 10 ജന്‍പഥാണ്. അടുപ്പക്കാരെ സഹായിക്കുന്നതിനായി നിയമം കാറ്റില്‍പ്പറത്താന്‍ ഒരു മടിയുമില്ലാത്തയാളാണ് സോണിയയെന്ന് ഇത് തെളിയിക്കുന്നു.
കോണ്‍ഗ്രസ് നേതാവ് ഭജന്‍ലാല്‍ ഹരിയാന മുഖ്യമന്ത്രിയായിരിക്കെ 1980-കളിലും 1990-കളിലുമാണ് ഗുര്‍ഗാവിലും ഫരീദാബാദിലും അനധികൃതമായി ഭൂമി അനുവദിച്ചിട്ടുള്ളത്. 1991 മുതല്‍ 1996 വരെ ഭജന്‍ലാല്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ 30 ലേറെപ്പേര്‍ സോണിയയുടെ വസതിയുടെ മേല്‍വിലാസത്തില്‍ ഭൂമി സ്വന്തമാക്കിയിട്ടുണ്ട്. വ്യക്തമായ രാഷ്ട്രീയ ഇടപെടലാണ് ഇക്കാര്യത്തില്‍ നടന്നിട്ടുള്ളത്. നഗ്നമായ നിയമലംഘനം നടന്നിട്ടും ഇത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് അത്ഭുതകരം.
മുന്‍കാലങ്ങളില്‍ അനധികൃതമായി ഭൂമി അനുവദിച്ചതിന്റെ ബലത്തിലാണ് ഇപ്പോഴത്തെ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡ സോണിയാഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വാദ്രക്ക് നിയമവിരുദ്ധമായ ഭൂമിയിടപാടുകള്‍ക്ക് സൗകര്യം ചെയ്തുകൊടുത്തത്. വാദ്രക്ക് ഓഹരിപങ്കാളിത്തമുള്ള ഡിഎല്‍എഫ് എന്ന കമ്പനിക്ക് ഗുര്‍ഗാവിലെ ശിഖോപൂര്‍ ഗ്രാമത്തില്‍ മൂന്ന് ഏക്കറിലേറെ ഭൂമി അനുവദിച്ച നടപടി ഐഎഎസ് ഉദ്യോഗസ്ഥനായ അശോക് ഖെംക റദ്ദാക്കിയതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് ബന്ധമുള്ള വന്ഭൂമിയിടപാടുകള് വെളിപ്പെട്ടത്. 2005-2012 കാലയളവില്‍ വാദ്ര നടത്തിയ അനധികൃത ഭൂമിയിടപാടുകള്‍ പുറത്തുകൊണ്ടുവന്ന ഖെംകെയെ ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പലതരത്തിലും പീഡിപ്പിക്കുകയുണ്ടായി.
രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നേതൃത്വം നല്‍കിയിരുന്ന കോണ്‍ഗ്രസ് ഭരണത്തിന് കീഴിലും വാദ്ര നിയമവിരുദ്ധമായി വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയിരുന്നു. പല കോണുകളില്‍നിന്നും ആക്ഷേപമുയര്‍ന്നിട്ടും ഈ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്താന്‍ ഗെഹ്ലോട്ട് കൂട്ടുനില്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: