മൊറാര്‍ജി ദേശായി മുതല്‍ ശരത് പവാര്വരെയുള്ള കരുത്തന്മാര് രംഗം അടക്കിവാണ മറാഠ രാഷ്ട്രീയത്തില്‍നിന്ന് കോണ്‍ഗ്രസിനെ പടിയിറക്കി ബിജെപി എന്ന രാഷ്ട്രീയപ്രസ്ഥാനത്തെ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാക്കിയത് ആരെല്ലാമാണെന്ന ചോദ്യമുന്നയിക്കുന്നവരുടെ മനസ്സില്‍ ആദ്യമോടിയെത്തുന്ന രണ്ട് പേരുകളിലൊന്ന് ഗോപിനാഥ് മുണ്ടെയുടേതായിരിക്കും. ഭാര്യാസഹോദരനും ആധുനികഭാരതം കണ്ട രാഷ്ട്രീയ ചാണക്യന്മാരില്‍ ഒരാളുമായിരുന്ന പ്രമോദ് മഹാജനാണ് രണ്ടാമന്. 1992-95 കാലത്ത് മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷനേതാവും 1995 മുതല്‍ 1999 വരെ ഉപമുഖ്യമന്ത്രിയുമായി ഗോപിനാഥ് മുണ്ടെ മാറിയപ്പോള്‍ താങ്ങും തണലുമായി മഹാജനുമുണ്ടായിരുന്നു. മഹാജന് ബിജെപിയുടെ കിടയറ്റ നേതാവായി ദേശീയ രാഷ്ട്രീയത്തില്‍ തിളങ്ങിനിന്നപ്പോള്‍ മഹാരാഷ്ട്രയുടെ മണ്ണില്‍ കാലുറപ്പിച്ച് ബിജെപിയുടെ ജനകീയാടിത്തറ വ്യാപിപ്പിക്കുകയായിരുന്നു മുണ്ടെ.
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലുള്‍പ്പെടുന്ന നാത്ര ഗ്രാമത്തില്‍ ബഞ്ജാര എന്ന പിന്നോക്കസമുദായത്തില്‍ പാണ്ഡുരംഗ മുണ്ടയുടെയും ലിംബഭായ് മുണ്ടെയുടെയും മകനായി പിറന്ന മുണ്ടെ ആര്‍എസ്എസിലൂടെയാണ് പൊതുജീവിതത്തിലേക്ക് വരുന്നത്. ബാലനായിരിക്കെ ആര്‍എസ്എസ് ശാഖയില്‍ അംഗമായ മുണ്ടെയ്ക്ക് അവിടെനിന്ന് ലഭിച്ച ലക്ഷ്യബോധം പില്ക്കാലത്ത് ജീവിതത്തിന്റെ പടവുകള്‍ ചവുട്ടിക്കയറാന്‍ തുണയായി. ബീഡിലും പൂനെയിലുമായി പഠനം പൂര്‍ത്തിയാക്കിയ മുണ്ടെ എബിവിപിയുടെ സജീവപ്രവര്‍ത്തകനായത് സ്വാഭാവികം. പൗരാവകാശങ്ങള്‍ കവര്‍ന്നെടുത്ത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥക്കെതിരെ പോരാടുന്നതിന് സാമ്പത്തിക പ്രയാസങ്ങള്‍ ഏറെയായിരുന്ന കുടുംബ പശ്ചാത്തലം മുണ്ടെയ്ക്ക് തടസമായില്ല.
പൗരാവകാശങ്ങളെക്കുറിച്ചുള്ള ബോധത്തോടൊപ്പം ആര്‍എസ്എസില്‍നിന്ന് ലഭിച്ച ആദര്‍ശ തീവ്രതകൂടി ചേര്‍ന്നപ്പോള്‍ മറ്റ് പലരെയുംപോലെ ഗോപിനാഥ് മുണ്ടെയ്ക്കും അടങ്ങിയിരിക്കാന്‍ കഴിയുമായിരുന്നില്ല.
അടിയന്തരാവസ്ഥക്കാലത്ത് സഹതടവുകാരനായിരുന്ന പ്രമോദ് മഹാജനുമായി ഉടലെടുത്ത ആത്മബന്ധമാണ് മഹാജന്റെ സഹോദരി പ്രദ്ന്യയുമായുള്ള മുണ്ടെയുടെ വിവാഹത്തില്‍ കലാശിച്ചത്. പ്രദ്ന്യ തനിക്ക് അയച്ചിരുന്ന കത്തുകള്‍ മഹാജന്, മുണ്ടെയ്ക്കും വായിക്കാന്‍ നല്‍കുമായിരുന്നു. അക്ഷരങ്ങളിലൂടെ ഉടലെടുത്ത ഈ ബന്ധം പ്രണയമായി വികസിക്കുകയായിരുന്നു.
ആന്ധ്രയില്‍നിന്ന് മഹാരാഷ്ട്രയിലേക്ക് കുടിയേറി പത്രപ്രവര്‍ത്തകനായി ജീവിതം ആരംഭിച്ചയാളാണ് പ്രമോദ് മഹാജന്. പഠനശേഷം ഗ്രാമസേവകനായി ഔദ്യോഗികജീവിതം തുടങ്ങിയയാളാണ് മുണ്ടെ. ആര്‍എസ്എസ് പശ്ചാത്തലമുള്ള ഇരുവരെയും രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് ഒരാള്‍തന്നെയാണെന്ന സവിശേഷതയുമുണ്ട്. ബിജെപി നേതാവായിരുന്ന വസന്തറാവു ഭഗവത് ആയിരുന്നു ഈ മാര്‍ഗദര്‍ശി.
1980-കളില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായ ഗോപിനാഥ് മുണ്ടെ 1982 ല്‍ മഹാരാഷ്ട്ര ബിജെപി ഘടകം സെക്രട്ടറിയായി. ഈ പദവിയിലിരുന്നുകൊണ്ട് ജില്ലകള്‍ തോറും പാര്‍ട്ടി കെട്ടിപ്പടുത്തുന്നതിന്റെ ബഹുമതി മുണ്ടെക്ക് അവകാശപ്പെട്ടതാണ്. രണ്ട് വര്‍ഷത്തിനുശേഷം പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ഉയര്‍ന്നു. 1986 ല്‍ ബിജെപി സംസ്ഥാന പ്രസിഡന്റാവുമ്പോള്‍ രാജ്യത്ത് ആ പദവിയിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ നേതാവായിരുന്നു. 1980-കളിലും 1990-കളിലും മഹാജനൊപ്പംമഹാരാഷ്ട്രയില് ബിജെപിയെ നയിച്ചത് മുണ്ടെയായിരുന്നു. ഇതിന്റെ സ്വാഭാവിക പരിണാമമായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് 1992 ല്‍ മുണ്ടെ പ്രതിപക്ഷനേതാവായത്. കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ മുണ്ടെ നയിച്ച കര്ഷകപ്രക്ഷോഭങ്ങളായിരുന്നു ബിജെപിയുടെ ജനകീയാടിത്തറ വികസിപ്പിച്ച് പാര്‍ട്ടിയെ വിജയത്തിലെത്തിച്ചത്.
മഹാരാഷ്ട്ര നിയമസഭയിലേക്ക് അഞ്ചുതവണ (1980-1985, 1990-2009) തെരഞ്ഞെടുക്കപ്പെട്ട മുണ്ടെ പിന്നോക്ക ജനവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന മഹാരാഷ്ട്രയിലെ ഒരേയൊരു കരുത്തനായ ബിജെപി നേതാവാണെന്ന് പറയാം. മറാഠ ആധിപത്യമുള്ള കോണ്‍ഗ്രസിനെയും എന്‍സിപിയെയും മഹാരാഷ്ട്രയുടെ ഗ്രാമീണ മേഖലയില്‍ തറപറ്റിച്ചത് മുണ്ടെ മാജിക് ആയിരുന്നു. മഹാരാഷ്ട്രയിലെ സ്വാധീനത്തിന്റെ ബലത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ അട്ടിമറി നടത്തി പ്രധാനമന്ത്രിയാവാന്‍ വരെ ശ്രമിച്ച് ചുണ്ടിനും കപ്പിനുമിടയില്‍ വിജയിക്കാന്‍ കഴിയാതെപോയ നേതാവാണ് ശരത് പവാര്‍. പിന്നീട് സോണിയയുടെ വിദേശവംശ പ്രശ്നമുയര്‍ത്തി കോണ്‍ഗ്രസിനെ പിളര്‍ത്തി എന്‍സിപി രൂപീകരിച്ചപ്പോഴും പവാറിന്റെ പിന്‍ബലം മഹാരാഷ്ട്രയിലെ സ്വാധീനമായിരുന്നു. 2004 ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം സോണിയയുമായുള്ള എതിര്പ്പുപേക്ഷിച്ച് കേന്ദ്രത്തിലും പിന്നീട് മഹാരാഷ്ട്രയിലും കോണ്‍ഗ്രസുമായി അധികാരം പങ്കിട്ടപ്പോഴും പവാര്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ അജയ്യനായി തുടര്‍ന്നു. പതിറ്റാണ്ടുകളോടെ രാഷ്ട്രീയ പാരമ്പര്യമുള്ള പവാറിനെ നിഷ്പ്രഭനാക്കിയ രാഷ്ട്രീയനേതാവായി മുണ്ടെ മാറുകയായിരുന്നു.
2006 നുശേഷം മഹാരാഷ്ട്ര ബിജെപിയില്‍ പുതിയ നേതൃനിര ഉയര്‍ന്നുവന്നപ്പോഴും കോണ്‍ഗ്രസിനും എന്‍സിപിക്കും എതിരായ പോരാട്ടം മുണ്ടെ തുടര്‍ന്നു. ശരത് പവാറിന്റെ നേതൃത്വത്തെ വെല്ലുവിളിച്ച് മുംബൈ ക്രിക്കറ്റ് അസോസിയേഷനിലേക്ക് മത്സരിച്ചത് ഇതിന്റെ ഭാഗമായിരുന്നു.
2009 ല്‍ ബീഡ് മണ്ഡലത്തില്‍നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട ലോക്സഭാ കക്ഷി ഉപനേതാവായി മാറിയപ്പോഴും ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിന് നിന്നുകൊടുത്തില്ല. യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പാര്‍ലമെന്റ് ദിവസങ്ങളോളം സ്തംഭിച്ച പ്രക്ഷോഭത്തില്‍ മുണ്ടെ മുന്‍നിരയിലുണ്ടായിരുന്നു.
പതിനാറാം ലോക്സഭാ തെരഞ്ഞ്പ്പില് മഹാരാഷ്ട്രയിലെ ബിജെപിയെ നയിച്ചത് മുണ്ടെയായിരുന്നു. എങ്ങനെയെങ്കിലും തോല്‍പ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ബീഡ് മണ്ഡലത്തില്‍ എതിരാളികള്‍ മരുമകനെ രംഗത്തിറക്കിയെങ്കിലും മുണ്ടെ ജയിച്ചുകയറി. മറ്റ് പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തറപറ്റുമെന്ന് പ്രവചിച്ച അഭിപ്രായ സര്‍വേകള്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം വന്‍ നേട്ടമുണ്ടാക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ 48 സീറ്റില്‍ 42 സീറ്റും ബിജെപി-ശിവസേനാ സഖ്യം നേടിയതിന് പിന്നില്‍ മുണ്ടെയുടെ കിടയറ്റ നേതൃത്വമാണുണ്ടായിരുന്നത്.
ടിപ്പിക്കല്‍ രാഷ്ട്രീയനേതാക്കളുടെ ചതിയും വഞ്ചനയും അനുനയശൈലിയൊന്നും വശമില്ലാതിരുന്ന ഗോപിനാഥ് മുണ്ടെ എപ്പോഴും പച്ചമനുഷ്യനായി നിലകൊണ്ടു. പാര്‍ട്ടിക്കകത്തായാലും പുറത്തായാലും പറയാനുള്ളത് വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരനായിരുന്നു അദ്ദേഹം. ഇത് ചിലപ്പാഴൊക്കെ അസുഖകരമായ അന്തരീക്ഷം സൃഷ്ടിച്ചുവെങ്കിലും പാര്‍ട്ടിയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത ചോദ്യംചെയ്യപ്പെടാനാവാത്തതായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും മുണ്ടേക്ക് മുഖംമൂടിയില്ലായിരുന്നു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരിക്കെ ബിജെപി ദേശീയ ട്രഷററായിരുന്ന വി.പി. ഗോയലുമൊത്ത് മുണ്ടെ ജന്മഭൂമി സന്ദര്‍ശിക്കുകയുണ്ടായി. സംസാരിക്കുന്നതിനേക്കാള്‍ മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കുന്ന നേതാവിനെയാണ് അന്ന് ജന്മഭൂമി പ്രവര്‍ത്തകര്‍ കണ്ടത്. പത്രത്തിന്റെ ചുമതലയുണ്ടായിരുന്നവര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ ചിലത് ചെയ്യാമെന്ന് ഉറപ്പ് നല്‍കിയാണ് മുണ്ടെ തിരിച്ചുപോയത്. കരുത്തനും അതേസമയം നിഷ്കളങ്കനുമായ ഒരു ജനനേതാവിന്റെ തിരോധാനമാണ് മുണ്ടെയുടെ വേര്‍പാട്.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: