കോട്ടയം: കാര്‍ഷികരംഗം ഇന്ന് കൂടുതലായി ആധുനികസാങ്കേതികവിദ്യയെ ആശ്രയിക്കുന്നുണ്ടെന്നും സാങ്കേതിക രംഗത്തുള്ള മുന്നേറ്റം ഏതൊരു കൃഷിയുടെയും വളര്‍ച്ചയ്ക്ക് അത്യാവശ്യമാണെന്നും റബ്ബര്‍ബോര്‍ഡ് ചെയര്മാന് ഷീല തോമസ് പറഞ്ഞു. ഇന്റര്‍നാഷണല്‍ റബ്ബര്‍ റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ രാജ്യാന്തര റബ്ബര്ഹെല്ത്ത് ക്ലിനിക്, നടീലിനങ്ങളുടെ കൈമാറ്റം എന്നീ വിഷയങ്ങളില്‍ ആരംഭിച്ച അന്താരാഷ്ട്രശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
സാങ്കേതികരംഗത്തെ മികവ് സ്വായത്തമാക്കത്തക്കവിധം കര്‍ഷകസമൂഹം വളര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ റബ്ബര്ക്ലിനിക് പോലെയുള്ള സംരംഭങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്. റബ്ബറിന്റെ ജനിതക അടിത്തറ വികസിപ്പിക്കേണ്ടത് ഭാവി ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമാണെന്നും ഐആര്‍ആര്‍ഡിബി അംഗരാജ്യങ്ങള്‍ തമ്മില്‍ നടീലിനങ്ങള്‍ കൈമാറ്റം ചെയ്യുന്നത് ഈ ദിശയിലുള്ള ചലനങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നും ചെര്‍മാന്‍ പറഞ്ഞു.
രാജ്യാന്തരതലത്തില്‍ റബ്ബര്‍മേഖലയില്‍ നടക്കുന്ന ഗവേഷണപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടത് മേഖലയുടെ വികസനത്തിന് ആവശ്യമാണെന്ന് ഐആര്‍ആര്‍ഡിബി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്‍ അസീസ് ബിന്‍ എസ്. എ. ഖാദിര്‍ പറഞ്ഞു.
റബ്ബര്‍ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. ജയിംസ് ജേക്കബ് സ്വാഗതവും ജോയിന്റ് ഡയറക്ടര്‍ സാബു പി ഇടിക്കുള കൃതജ്ഞതയും പറഞ്ഞു.
ഐ.ആര്.ആര്.ഡി.ബി.യിലെ അംഗരാജ്യങ്ങള്‍ തമ്മില്‍ നടീലിനങ്ങള്‍ പരസ്പരം കൈമാറ്റം ചെയ്യുന്നതിനുള്ള സാധ്യതകള്‍ ജൂണ്‍ അഞ്ചു മുതല്‍ ഏഴു വരെ ചര്‍ച്ച ചെയ്യും. റബ്ബര്ഗവേഷണവികസനം, വിജ്ഞാനവ്യാപനം, നയരൂപീകരണം തുടങ്ങിയ മേഖലകളില്‍ അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ് ശില്പശാലയില് പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: