കോതമംഗലം: ഭൂതത്താന്‍കെട്ട് ചെറുകിട ജലവൈദ്യുത നിലയനിര്മ്മാണം വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനമില്ലാത്തതുമൂലം മുടങ്ങുന്നു. വനം, ഇറിഗേഷന്‍ വകുപ്പുകളുടെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് പദ്ധതി നിര്‍മ്മാണം മുടങ്ങുന്നത്. പദ്ധതി നിര്‍മ്മാണത്തിനായി ഭൂമി ലഭ്യമാക്കാന്‍ വനം-ജലസേചന വകുപ്പുകള്‍ തയ്യാറായിട്ടില്ല. 1.96 ഹെക്ടര്‍ വനഭൂമിയും 2.18 ഹെക്ടര്‍ ജലസേചന വകുപ്പിന്റെ ഭൂമിയും പദ്ധതി നടത്തിപ്പിനായി ആവശ്യമുണ്ട്. ഇത് പാട്ടക്കരാര്‍ അടിസ്ഥാനത്തില്‍ വനം വകുപ്പിന്റേത് 20 വര്‍ഷത്തേക്കും, ജലസേചന വകുപ്പിന്റേത് 30 വര്‍ഷത്തേക്കുമാണ് ലഭ്യമാക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ വനം വകുപ്പിന്റെ ഭാഗത്ത് നിന്നും നെറ്റ് പ്രസന്റ് വാല്യൂ നിശ്ചയിച്ച് തുക അടയ്ക്കാനുള്ള ചെല്ലാന്‍ കെഎസ്ഇബിക്ക് ലഭിച്ചിട്ടില്ല. ജലസേചന വകുപ്പിന്റെ ഭൂമിക്കായി മാര്‍ക്കറ്റ് വാല്യൂവിന്റെ 10% തുകയാണ് പാട്ടക്കരാറിനായി അടയ്ക്കേണ്ടത്. ഇതിനുള്ള നടപടിയും ആരംഭിച്ചിട്ടില്ല.
മാസങ്ങള്‍ക്ക് മുമ്പ് കെഎസ്ഇബി പദ്ധതി നടത്തിപ്പിനായി ടെണ്ടര്‍ വിളിച്ച് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. രണ്ട് വര്‍ഷം കൊണ്ട് നടപ്പിലാക്കാനുദ്ദേശിച്ചിരുന്ന പദ്ധതി വിവിധ വകുപ്പുകളുടെ നിസ്സഹകരണം മൂലം സമയബന്ധിതമായി നടപ്പിലാക്കാന്‍ സാധിക്കുമോ എന്ന ആശങ്കയിലാണ്. 8 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുവാന് ശേഷിയുള്ള മൂന്ന് മെഷീനുകളിലായി 24 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുവാനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 106 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത് 86 കോടി രൂപക്കാണ്. 17 വര്‍ഷം മുന്നേ പദ്ധതി നടത്തിപ്പിനായി ഒരു സ്വകാര്യ കമ്പനിക്ക് നല്‍കിയിരുന്നു. അന്ന് ലഭ്യമായിരുന്ന വനം-ജലസേചന വകുപ്പുകളുടെ ക്ലിയറന്‍സ് 2007-ല്‍ അവസാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കെഎസ്ഇബി നേരിട്ടാണ് പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
സുജിത്ത് വല്ലൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: