കോട്ടയം: ഭരണകൂടത്തെ വിലയ്ക്കെടുത്തും ചട്ടങ്ങള്‍ പരസ്യമായി ലംഘിച്ചും ജനവികാരത്തെ വെല്ലുവിളിച്ചും ആറന്മുളയില് വിമാനത്താവളം നിര്‍മ്മിക്കാന്‍ ഭൂമാഫിയ നടത്തിയ നീക്കത്തിനുള്ള താക്കീതാണ് ഹരിത ട്രൈബ്യൂണലിന്റെ വിധിയെന്ന് മഹിള ഐക്യവേദി സംസ്ഥാന പ്രസിഡന്റ് നിഷ സോമനും ജനറല്‍ സെക്രട്ടറി ബിന്ദു മോഹനനും പറഞ്ഞു. ജനങ്ങളുടെ വോട്ട് നേടി അധികാരത്തിലെത്തി അവരുടെ അഭിപ്രായങ്ങളെയും താല്പര്യങ്ങളെയും വില കല്പിക്കാതെ മാഫിയ നേതൃത്വങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന ഭരണകൂടത്തിന്റെ ധാര്‍ഷ്ഠ്യത്തിനേറ്റ പ്രഹരമാണ് സമരത്തിന്റെ വിജയമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
മുല്ലപ്പെരിയാറിന്റെയും പശ്ചിമഘട്ട സംരക്ഷണത്തിന്റെയും പേരില്‍ നടക്കുന്ന അക്രമസമരങ്ങള്‍ക്ക് പിന്നില്‍ ഭൂമാഫിയായാണെന്നും അതിനാല്‍ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തി കേരളത്തെ ആഭ്യന്തര കലാപത്തില്‍നിന്നും രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് മഹിളാ ഐക്യവേദി ആവശ്യപ്പെട്ടു. ഉപഭോഗ സംസ്കാരത്തിന്റെ ഭാഗമായി എല്ലാത്തിനേയും കച്ചവടവത്ക്കരിക്കുന്ന മാഫിയ ശ്രമത്തെ കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി എതിര്‍ത്ത് തോല്പിക്കാന് കേരളത്തിലെ മുഴുവന്‍ ജനസമൂഹവും തയ്യാറാകണം. ആറന്മുള മോഡല്‍ അതിനൊരു മാതൃകയാകണമെന്നും മഹിളാ ഐക്യവേദി അഭിപ്രയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: