തിരുവനന്തപുരം: കാലവര്‍ഷം ആരംഭിക്കുന്നതോടെ കേരളം ഭീതിയുടെ നിഴലില്‍. മുല്ലപ്പെരിയാര്‍ ഡാമിന്റെ അപകടാവസ്ഥയാണ് കേരളത്തെ ഭീതിയിലാഴ്ത്തുന്നത്. കാലവര്‍ഷം ശക്തമാകുമ്പോള്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്തു പെയ്യുന്ന മഴവെള്ളമെല്ലാം എത്തുന്നത് റിസര്‍വോയറിലാണ്. ഈ വെള്ളമെല്ലാം താങ്ങി നിര്‍ത്താന്‍ ഡാമിനു കഴിയുമോയെന്ന ആശങ്കയാണ് കേരള ജനതക്ക്. മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്തണമെന്ന സുപ്രീംകോടതി നിര്‍ദേശം അനുസരിച്ച് തമിഴ്നാട് ഡാമിന്റെ ഷട്ടറുകളുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി വരികയാണ്. 136 അടിയില്‍ നിന്നും 142 അടിയിലേക്ക് ഉയര്‍ത്തണമെന്നാണ് കോടതി നിര്‍ദേശം.
സെപ്തംബര്‍ വരെ കാലവര്‍ഷം നീണ്ടു നില്‍ക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. കാലവര്‍ഷം അതിശക്തമാകാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഭാഗത്ത് പ്രത്യേക സുരക്ഷ നല്‍കണമെന്നു ദുരന്തനിവാരണ അതോറിട്ടി ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഡാം തകര്‍ന്നാല്‍ ഉണ്ടാകാവുന്ന സാഹചര്യം മുന്‍ നിര്‍ത്തിയായിരിക്കണം സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കേണ്ടതെന്നാണ് നിര്‍ദേശം.
ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലുള്ളവര്‍ക്കു മഴ ശക്തമാകുന്നതിനനുസരിച്ച് പ്രത്യേക സുരക്ഷാസന്ദേശങ്ങള്‍ നല്‍കണം. ഫഌഡ് റൂട്ടിംഗ് പഠനത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ കണക്കിലെടുത്ത് വെള്ളം പൊങ്ങാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും പൊക്കമുള്ള സ്ഥലങ്ങള്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഈ സ്ഥലങ്ങളിലേക്കു വേഗത്തില്‍ ജനങ്ങളെ എത്തിക്കുന്നതിനു വേണ്ടിയുള്ള വാഹനങ്ങളും മറ്റു സാമഗ്രികളും ശേഖരിക്കുകയോ കണ്ടെത്തുകയോ ചെയ്യണം. ഡാം തകര്‍ന്നാല്‍ അരമണിക്കൂര്‍ കൊണ്ട് മുല്ലപ്പെരിയാറിന്റെ താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിനടിയിലാകും. ഈ സമയത്തിനുള്ളില്‍ നടത്താന്‍ കഴിയുന്ന പ്രതിരോധപ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്നു കൃത്യമായ അവലോകനം നടത്തണം. നിലവില്‍ മുല്ലപ്പെരിയാറിന്റെ സമീപ പഞ്ചായത്തുകളില്‍ താമസിക്കുന്നവരുടെ എണ്ണം കണ്ടെത്തണം. എത്ര കുടുംബങ്ങള്‍ ഡാമിന്റെ താഴ്ന്ന ഭാഗങ്ങളില്‍ താമസിക്കുന്നു എന്നു കണ്ടെത്തണം. ഇത്തര്ക്കാര്ക്കു പ്രത്യേകം ക്ലാസ്സുകള്‍ നല്കാന് ജില്ലാ അധികൃതര്‍ തയ്യാറാകണം.
ഡാമിന്റെ ചുറ്റളവിലുള്ള പത്തുകിലോമീറ്റര്‍ വരുന്നിടത്ത് സന്ദേശമെത്തിക്കാന്‍ പാകത്തിനുള്ള സൗണ്ട്സിസ്റ്റം സ്ഥാപിക്കണം. ഡാമിന്റെ ജലനിരപ്പുമായി ബന്ധപ്പെട്ടുള്ള ഓരോ മിനിട്ടിലെയും വിവരങ്ങള്‍ അിയാന് കളക്ട്രേറ്റുമായി ബന്ധിപ്പിക്കുന്ന സിസിടിവി സംവിധാനവും പരിസര പ്രദേശങ്ങളില്‍ അപായം അറിയിക്കുന്നതിനു പ്രത്യേക അലാറവും ഉണ്ടാകണം. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ പോലീസ് ഫയര്‍ഫോഴ്സ് സംവിധാനത്തെ ഏകീകരിച്ചു നിര്‍ത്താനും അധികൃതര്‍ തയ്യാറാകണം. കേന്ദ്ര ദുരന്ത പ്രതിരോധ സേനയുടെയും സംസ്ഥാന ദുരന്ത പ്രതിരോധ സേനയുടെയും മൂന്നു വീതമുള്ള പ്ലാറ്റൂണുകള്‍ക്കു താമസിക്കാനുള്ള സംവിധാനം ഒരുക്കണം. അവര്‍ക്കാവശ്യമായ സംവിധാനങ്ങള്‍ നല്‍കണം. ഹെലികോപ്റ്റര്‍ എത്തുന്നതിനുള്ള സ്ഥലം നേരത്തെ തന്നെ കണ്ടെത്തി ഒരുക്കണം. ആവശ്യമെങ്കില്‍ മിലിട്ടറി സഹായം അഭ്യര്‍ത്ഥിക്കുന്നതിനു ജില്ലാ കളക്ടര്‍ തയ്യാറാകണം. എന്നീ നിര്‍ദേശങ്ങളാണ് പ്രധാനമായും ദുരന്ത നിവാരണ അതോറിട്ടി ജില്ലാ കളക്ടര്‍ക്കു നല്‍കിയിരിക്കുന്നത്.
ഡാമിന്റെ നിലവിലെ സ്ഥിതി അനുസരിച്ച് റിസര്‍വോയറിന്റെ അളവു കൂട്ടിയാല്‍ ഉണ്ടാകാവുന്ന അപകടം സംസ്ഥാന സര്‍ക്കാരിനു ബോധ്യമാണെങ്കിലും മഴക്കാലം കൂടി ആരംഭിക്കുമ്പോള്‍ സ്പില്‍വേ വഴി ഒഴുകുന്ന വെള്ളത്തിന്റെ അളവും 142 അടി വെള്ളത്തിലേക്ക് ഒഴുകിയെത്തുന്ന മഴ വെള്ളത്തിന്റെ അളവും നേരത്തെ തന്നെ അറിയിക്കേണ്ട ബാധ്യത ജില്ലാ അധികൃതര്‍ക്കാണ്. മുല്ലപ്പെരിയാര്‍ ഡാം ഗ്രാവിറ്റി ഡാമായതിനാല്‍ കൂടുതല്‍ വെള്ളം ഒഴുകിയെത്തുമ്പോള്‍ അതിന്റെ മര്‍ദ്ദം താങ്ങാന്‍ കഴിയുമോയെന്നതിലും ആശങ്കയുണ്ട്. കൂടാതെ ഡാമിന്റെ ഭിത്തികളില്‍ പൊട്ടല്‍ ഉണ്ടായിട്ടുണ്ടെന്നു നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. സുര്‍ക്കി മിശ്രിതം ഇപ്പോഴും ഒലിച്ചു പോകുന്നുണ്ട്. കല്ലടരുകള് തെളിഞ്ഞു കാണാവുന്ന സ്ഥലങ്ങളും ഡാമിലുണ്ട്.
എ.എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: