തിരുവനന്തപുരം: മൂന്ന് ലക്ഷത്തോളം കുരുന്നുകള്‍ നാളെ ആദ്യമായി വിദ്യാലയങ്ങളിലെത്തും. മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ നാളെ തുറക്കുകയാണ്. വിദ്യയുടെ ആദ്യാക്ഷരം തേടി വിദ്യാലയ മുറ്റത്തെത്തുന്ന കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ വിപുലമായ പരിപാടികളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. കൊട്ടും കുരവയും ആര്‍പ്പുവിളികളുമായി വിദ്യാലയങ്ങളിലേക്ക് അവരെ സ്വീകരിക്കും.
സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഈ വര്‍ഷത്തെ സംസ്ഥാനതല പ്രവേശനോത്സവം തിരൂരങ്ങാടി തൃക്കുളം ഗവ. ഹൈസ്കൂളില്‍ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി പി.കെ.അബ്ദുറബ്ബ് അധ്യക്ഷത വഹിക്കും. പ്രവേശനോത്സവ ഗാനം പിന്നണിഗായകന്‍ ജി.വേണുഗോപാല്‍ ആലപിക്കും. ജില്ലാ, ബ്ലോക്ക് തലങ്ങളിലും പ്രവേശനോത്സവം നടത്തും. രക്ഷാകര്‍ത്താക്കള്‍ക്കുള്ള കൈപ്പുസ്തകം ‘പരിരക്ഷയുടെ പാഠങ്ങള്‍’ പരിഷ്കരിച്ച പതിപ്പ് എല്ലാ വിദ്യാലയങ്ങളിലും പ്രകാശനം ചെയ്യും. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം എല്ലാ സ്കൂളുകളിലും വായിക്കും.
സ്കൂള്‍ മാനേജ്മെന്റ് സമിതി, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ നടത്തുന്നത്. എസ്എസ്എക്കാണ് നടത്തിപ്പിന്റെ ചുമതല. സ്കൂള്‍ അധ്യയനവര്‍ഷത്തെ ആദ്യദിവസം എല്ലാ രക്ഷാകര്‍ത്താക്കളും സ്കൂളുകളില്‍ ഹാജരാകണമെന്ന് വിദ്യാഭ്യാസമന്ത്രി അഭ്യര്‍ഥിച്ചിട്ടുണ്ട്.
ഈ അധ്യയന വര്‍ഷം മുതല്‍ പാഠപുസ്തകങ്ങളില്‍ കേരള നവോത്ഥാനത്തിന്റെ യുഗപുരുഷന് ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനം പകര്‍ന്നു നല്കുന്ന പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന വിദ്യാഭ്യാസ മേഖലയുടെ ചിത്രത്തിലാദ്യമായി ഒന്നാം ക്ലാസ് മുതല്‍ സംസ്കൃത ഭാഷാപഠനത്തിനും കലാപഠനത്തിനും സൗകര്യമൊരുക്കിയെന്നതും ഈ വര്‍ഷത്തെ പ്രത്യേകതയാണ്. അതേസമയം സൗജന്യസ്കൂള്‍ യൂണിഫോമുമായി ബന്ധപ്പെട്ട ആശങ്കകളും വിവാദങ്ങളും പൂര്‍ണമായും മാറിയിട്ടില്ലെങ്കിലും ഈ വര്‍ഷവും യൂണിഫോം വിതരണം തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി യൂണിഫോം നല്കുന്ന പദ്ധതി കഴിഞ്ഞ വര്‍ഷമാണ് ആരംഭിച്ചത്. എന്നാല്‍ പല സ്കൂളുകളിലും അധ്യയനവര്‍ഷം പൂര്‍ത്തിയായിട്ടും യൂണിഫോം വിതരണം പൂര്‍ത്തിയായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: