കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കേഡറ്റുകളുടെ പാസ്സിംഗ്ഔട്ട് പരേഡ് നടന്നു. ഗവര്‍ണര്‍ ഷീല ദീക്ഷിത് മുഖ്യാതിഥിയായിരുന്നു. നാവിക പരിശീലനരംഗത്ത് ലോകോത്തര നിലവാരം പുലര്‍ത്തുന്ന സ്ഥാപനമാണ് ഏഴിമല നാവിക അക്കാദമിയെന്നും ഇത് കേരളത്തിലാണെന്നത് നമുക്ക് അഭിമാനാര്‍ഹമായ കാര്യമാണെന്നും ഷീല ദീക്ഷിത് പറഞ്ഞു. കഴിഞ്ഞവര്‍ഷം കമ്മീഷന് ചെയ്ത ഐഎന്‍എസ് വിക്രമാദിത്യ ഇന്ത്യന്‍ നാവികസേനയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ്. നാവികസേനാംഗങ്ങളാകാന് തയ്യാറെടുത്ത ഓരോ കേഡറ്റിനും നല്ല നാളെ നേരുന്നുവെന്നും നാവിക ഓഫീസറാകാന്‍ അവരെ പ്രാപ്തരാക്കിയ ഓരോ മാതാപിതാക്കളേയും അഭിനന്ദിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു.
ഇന്ത്യന്‍ നേവിയുടേയും കോസ്റ്റ് ഗാര്‍ഡിന്റേയും 268 കേഡറ്റുകളാണ് അക്കാദമിയുടെ ബി ടെക് ബിരുദം പൂര്‍ത്തിയാക്കി കമ്മീഷന്‍ഡ് ഓഫീസര്‍മാരായി നിയമിക്കപ്പെടുന്നത്. ഇതില്‍ 26 വനിതകളാണ്. പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്ത കേഡറ്റുകളില്‍ പഠനത്തില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള മെഡലുകള്‍ ഗവര്‍ണര്‍ വിതരണം ചെയ്തു. ഐഎന്‍എസി കോഴ്സിന്റെ ഓര്‍ഡര്‍ ഓഫ് മെറിറ്റ് അവാര്‍ഡിന് ഡിവിഷണല്‍ കേഡറ്റ് ക്യാപ്റ്റന്‍ സംഗ്രാം ആര് കാഷിര്‍ സാഗറും നേവല്‍ ഓറിയന്റേഷന്‍ (എക്സ്റ്റന്‍ഡഡ്) കോഴ്സില്‍ സുബേദാര്് ലഫ്റ്റനന്റ് അഭിഷേക് ശര്‍മയും നേവല്‍ ഓറിയന്റേഷന്‍ (റഗുലര്‍) കോഴ്സില്‍ ചെറിയാന് ജോണി, അസി. കമാന്റന്റ് ഷിപ്ര നയ്യാര്‍ എന്നിവരും ഗോള്‍ഡ് മെഡലിന് അര്‍ഹരായി. നാവിക അക്കാദമി കമാന്‍ഡന്റ് വൈസ് അഡ്മിറല്‍ അജിത്കുമാര്‍ പി, റിയര്‍ അഡ്മിറല്‍ ജി വി രവീന്ദ്രന് തുടങ്ങിയവര്‍ പരേഡില്‍ സംബന്ധിച്ചു.
അക്കാദമി പരേഡ് ഗ്രൗണ്ടില്‍ നടന്ന വര്‍ണാഭമായ പരേഡ് വീക്ഷിക്കുന്നതിനായി ജില്ലയിലെ വിവിധ സേന, വകുപ്പ് പ്രതിനിധികളും ജനപ്രതിനിധികളും കേഡറ്റുകളുടെ കുടുംബാംഗങ്ങളും എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: