തിരുവനന്തപുരം: സ്വാതന്ത്ര്യത്തിനു ശേഷം 66 വര്‍ഷം പിന്നിട്ടിട്ടും ജനാധിപത്യസംവിധാനത്തിന് ഒരു പോറലുമേല്‍ക്കാതെ കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞത് ഇന്ത്യയുടെ മഹത്തായ പരാമ്പര്യമാണു കാണിക്കുന്നതെന്നു സ്പീക്കര്‍ ജി. കാര്ത്തികേയന്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യൂത്ത് പാര്‍ലമെന്റില്‍ തെരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമുള്ള 28 കുട്ടികളോട് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. കക്ഷികള്‍ മാറിമാറി വരുന്നത് ജനാധിപത്യത്തിന്റെ ശക്തിയെയാണ് കാണിക്കുന്നത്. നമ്മോടൊപ്പവും അതിനുശേഷവും സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും ജനാധിപത്യം കാത്തു സൂക്ഷിക്കാനാവാതെ പ്രയാസപ്പെടുന്നത് നാം കാണുന്നതാണ്. മഹത്തായ ഈ ജനാധിപത്യ വ്യവസ്ഥിതി കാത്തു സൂക്ഷിക്കേണ്ട ചുമതല യുവതലമുറക്കുണ്ടെന്നും സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു.
പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും വര്‍ദ്ധിച്ചുവരുന്ന അശാന്തി, രാഷ്ട്രീയ കക്ഷികളുടെ നേതൃത്വം ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് സ്പീക്കര്‍, കുട്ടികളുടെ ചോദ്യങ്ങള്‍ക്കുത്തരമായി പറഞ്ഞു. നിയമ നിര്‍മ്മാണ അവസരങ്ങളില്‍ സഭയില്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ നടക്കാത്തത് ദുഃഖകരമാണ്. പ്രധാനപ്പെട്ട പല നിയമങ്ങളും യാതൊരു ചര്‍ച്ചയും കൂടാതെ പാസാക്കുന്ന പ്രവണത അഭിലക്ഷണീയമല്ല. വളരെ പ്രധാനപ്പെട്ട വാറ്റ് നിയമവും, സേവനാവകാശ നിയമവും പാസായത് യാതൊരു ചര്‍ച്ചയും കൂടാതെയാണെന്നും ഇതിന് മാറ്റം വരണമെങ്കില്‍, രാഷ്ട്രീയ കക്ഷികള്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ജി. കാര്ത്തികേയന് പറഞ്ഞു. യുവാക്കള്‍ ജനാധിപത്യത്തിന്റെ കാവല്‍ ഭടന്മാരായി നിലകൊള്ളണമെന്നും സ്പീക്കര്‍ പറഞ്ഞു. ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്റ്റര്‍ ജനറല്‍ ഡോ. ടി. വറുഗീസ്, നിയമസഭാ സെക്രട്ടറി പി. ഡി. ശാരംഗധരന് തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: