ബദൗന്‍ (യുപി): രണ്ട് ദലിത് പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി കൊന്ന സംഭവം ദല്‍ഹിയിലെ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തു കൊന്നതിനേക്കാള് ക്രൂരവും മൃഗീയവുമാണെന്ന് ബന്ധുക്കള്‍ കുറ്റപ്പെടുത്തി. സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ പരസ്യമായി തൂക്കിക്കൊല്ലണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
രാജ്യത്തെയാകെ ഉലച്ച ദല്‍ഹി കൂട്ട ബലാല്‍സംഗത്തേക്കാള്‍ ഏറെ ബീഭത്സമാണ് ഈസംഭവമെന്ന് കൊല്ലപ്പെട്ട കുട്ടികളില്‍ ഒരാളുടെ അച്ഛന് പറഞ്ഞു. സിബിഐ അന്വേഷണം ഈ വിഷയത്തില്‍ അത്യാവശ്യമാണെന്നു പറഞ്ഞ അദ്ദേഹം കുറ്റവാളികള്‍ക്ക് വധശിക്ഷതന്നെ കൊടുക്കണമെന്നും ആവശ്യപ്പെട്ടു. “ഞങ്ങളുടെ കുട്ടികളുടെ മൃതദേഹം തൂങ്ങിയാടുന്നത് ജനങ്ങള്‍ ലോകമെമ്പാടും എങ്ങനെ കണ്ടുവോ അതുപോലെ കൊലയാളികളുടെ ജഡവും തൂങ്ങുന്നത് ജനങ്ങള്‍ കാണണം,” അദ്ദേഹം രോഷം പ്രകടിപ്പിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനത്തിലും വാഗ്ദാനത്തിലും ഒരു വിശ്വാസവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിച്ചാല്‍ അതിനു കനത്ത വില നല്‍കേണ്ടിവരുമെന്ന് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു. സംഭവത്തിന് അഖിലേഷ് പോലീസിനെയാണു കുറ്റപ്പെടുത്തിയത്.
ഇരുകുടുംബത്തിനും അഞ്ചുലക്ഷം രൂപ വീതം മുഖ്യമന്ത്രി സഹായം പ്രഖ്യാപിച്ചെങ്കിലും കുടുംബാംഗങ്ങള്‍ സഹായം നിരസിച്ചു. “ഞങ്ങള്‍ക്കു നഷ്ടപരിഹാരമല്ല വേണ്ടത്, നീതിയാണ്,” അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: