ന്യൂദല്‍ഹി: ഗര്‍ഭിണിയായ മലയാളി യുവതിയെ ദല്‍ഹിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ വണ്ടക്കാനം സ്വദേശി പ്രിന്‍സി(27)യെയാണ് പശ്ചിമ വിഹാറിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രിന്‍സിയുടെ രക്ഷിതാക്കള്‍ ആരോപിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്രിന്‍സിയുടെ ഭര്‍ത്താവ് അടൂര്‍ സ്വദേശിയായ ഷൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പ്രിന്‍സി ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പോലീസ്. യുവതിയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി അയച്ചുകൊടുത്തിട്ടുണ്ട്. ഇതിന്റെ ഫലം വന്നതിനു ശേഷം മാത്രമേ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാകൂ.
ഷൈജുവും പ്രിന്‍സിയും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നെന്ന് അയല്‍ക്കാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഷൈജുവിന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായി പ്രിന്‍സിയുടെ രക്ഷിതാക്കള്‍ പോലീസിനോട് പറഞ്ഞു. ഷൈജുവിനെതിരെ പ്രിന്‍സി കഴിഞ്ഞ ആഴ്ച പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഒരുമിച്ചു ജീവിക്കാമെന്ന് ഇരുവരും സമ്മതിച്ചതോടെ പോലീസ് കേസെടുക്കാതെ വെറുതെ വിടുകയായിരുന്നു.
അതിനിടെ സ്ത്രീധനമായി മൂന്നര ലക്ഷം രൂപ കൂടി നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി ഷൈജു പ്രിന്‍സിയെ മര്‍ദ്ദിച്ചതായി ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളൊന്നും കണ്ടെത്തിയിട്ടില്ല. മൂന്ന് വര്‍ഷം മുമ്പാണ് ഇരുവരുടേയും വിവാഹം നടന്നത്. ഒന്‍പതു മാസം ഗര്‍ഭിണിയായിരുന്ന പ്രിന്‍സിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ദിവസമായിരുന്നു ഇന്നലെ. എന്നാല്‍ രാവിലെ ദുരൂഹ സാഹചര്യത്തില്‍ പ്രിന്‍സിയുടെ മൃതദേഹമാണ് അയല്‍ക്കാര്‍ കണ്ടെത്തിയത്. പോസ്റ്റുമാര്‍ട്ടം നടത്തിയ മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: