ആറന്മുള : വിമാനത്താവളപദ്ധതി പൂര്‍ണ്ണമായി ഉപേക്ഷിക്കുക, പദ്ധതിക്കു പിന്നിലെ അഴിമതികളെ കുറിച്ച് സമഗ്ര അന്വേഷണം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വിമാനത്താവള വിരുദ്ധ ഏകോപന സമിതി നടത്തിവരുന്ന അനിശ്ചിതകാല “ആറന്മുളസത്യഗ്രഹം” 100-ാം ദിനത്തിലേക്ക്. 21ന് ആറന്മുള സമരപ്പന്തലിലാണ്100-ാം ദിവസ സമരപരിപാടികള്‍ സംഘടിപ്പിക്കുന്നത്. 2014 ഫെബ്രുവരി 10 -ന് ആറന്മുളയില് കവയത്രി സുഗതകുമാരിയുടെ നേതൃത്വത്തില്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക നേതാക്കന്മാര് വിളക്കുതെളിയിച്ചാണ് സത്യഗ്രഹത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടക്കം മുതല്‍ ആറന്മുള നിവാസികള്‍ക്കൊപ്പം 100 സത്യഗ്രഹികള്‍ അടങ്ങുന്ന സംഘമാണ് സമരത്തിനു നിശ്ചയിച്ചിരുന്നതെങ്കിലും പലദിവസങ്ങളിലും 800 ലധികം ആളുകള്‍ പങ്കെടുത്തിരുന്നു.
100 ദിനങ്ങള്‍ പിന്നിടുന്ന സത്യഗ്രഹത്തില്‍ എണ്‍പത്തിയൊന്‍പതോളം സാംസ്കാരിക, സാമുദായിക, പരിസ്ഥിതി, പ്രകൃതി, രാഷ്ട്രീയ, കലാസംഘടനകള്‍ പങ്കെടുത്തു. കേരളത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നും സത്യഗ്രഹത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ജനങ്ങളെത്തി. കേരളത്തിലെ സാംസ്കാരിക രാഷ്ട്രീയ മണ്ഡലത്തിലെ പ്രമുഖരാണ് എല്ലാ ദിവസത്തെയും സത്യഗ്രഹം ഉദ്ഘാടനം ചെയ്തത്. ഇതുവരെ പങ്കെടുത്ത മുപ്പതിനായിരത്തിലധികം സമരഭടന്മാരുടെ മേല്‍വിലാസം സഹിതമുള്ള വിശദവിവരങ്ങള്‍ സമരസമിതി ശേഖരിച്ചിട്ടുണ്ട്. 100 ദിന സമരപരിപാടികളുടെ ഭാഗമായി നാളെ രാവിലെ സത്യഗ്രഹികള്‍ ആറന്മുളയിലെ മൂന്നു സ്ഥലങ്ങളില്‍ നിന്ന് പ്രകടനമായി ഐക്കരജംഗ്ഷനില് ഒത്തുച്ചേരും. സമരപ്പന്തലില്‍ 100 സ്ഥലങ്ങളില്‍ നിന്നും, 100 സംഘടനകളില്‍ നിന്നും എത്തുന്ന സത്യഗ്രഹികള്‍ വിളക്കുതെളിയിച്ച് വിമാനത്താവള വിരുദ്ധ പ്രതിജ്ഞ എടുത്ത് 100-ാം ദിന പരിപാടികള്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: