പറവൂര്‍/കൊച്ചി: കോണ്‍ഗ്രസ്സ് നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് കെ.പി. ധനപാലന്. തനിക്ക് ചാലക്കുടിയില്‍ നിന്ന് മാറാന്‍ താല്പര്യം ഉണ്ടായിരുന്നില്ല. തന്നെ സമ്മര്‍ദ്ദത്തിലാക്കിയാണ് തൃശൂരിലേക്ക് മാറ്റിയത്. സിറ്റിംഗ് എംപിയായ തനിക്ക് ചാലക്കുടിയില്‍ തന്നെ മത്സരിക്കാന്‍ നേരത്തെ തന്നെ അനുവാദം തന്നിരുന്നതാണ്. അതനുസരിച്ച് വളരെ നേരത്തെ വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കല്‍ അടക്കമുള്ളതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.
അവസാന നിമിഷം തന്നെ ദില്ലിയിലേക്ക് വിളിപ്പിച്ചു. വിളിച്ചപ്പോള്‍ തന്നെ അപകടം മണത്തതാണ്. ടെന്‍ ജനപഥില്‍ വച്ച് എ.കെ. ആന്റണി, മുകള്‍ വാസ്നിക്, ഗുലാം നബി ആസാദ്, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി.എം. സുധീരന്, സി.എന്‍. ബാലകൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ തന്നോട് തൃശൂരിലേക്ക് മാറാന്‍ ആവശ്യപ്പെട്ടു. പി.സി. ചാക്കോ തൃശൂരില്‍ മത്സരിക്കുന്നതിനോട് ജില്ലാ നേതൃത്വം എതിരാണ്. ചാക്കോ തോല്‍ക്കാനാണ് സാദ്ധ്യത എന്നവര്‍ പറഞ്ഞു. പരാജയം ഉറപ്പായ ചാക്കോ ചാലക്കുടി ആവശ്യപ്പെടുകയായിരുന്നു. ചാലക്കുടി തന്നില്ലെങ്കില്‍ താന്‍ മത്സരിക്കുന്നില്ല എന്ന പറഞ്ഞ് നേതൃത്വത്തെ ചാക്കോ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. ചാക്കോ ചാലക്കുടിയിലും താന്‍ തൃശൂരിലും മത്സരിക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടു. ചാലക്കുടിയില്‍ നിന്ന് മാറ്റരുതെന്ന് താന്‍ കരഞ്ഞ് പറഞ്ഞു. പക്ഷെ നേതൃത്വത്തിന്റെ നിലപാട് മണ്ഡലങ്ങള്‍ വച്ച് മാറിയാല്‍ രണ്ട് സീറ്റും ജയിക്കാന്‍ സാധിക്കും എന്നായിരുന്നു. ജന മനസ്സറിയാന്‍ നേതൃത്വത്തിന് സാധിച്ചില്ല എന്നും ചാക്കോയ്ക്ക് തൃശൂരില്‍ ഉണ്ടായ എതിര്‍പ്പും കോണ്‍ഗ്രസ്സിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്തതും തന്റെ പരാജയത്തിന് കാരണമായതായും ധനപാലന് പറഞ്ഞു.
അതേ സമയം മണ്ഡലം മാറാനുള്ള തീരുമാനം കോണ്‍ഗ്രസ് നേതൃത്വത്തിന്റെതായിരുന്നു വെന്ന് പി.സി. ചാക്കോ കൊച്ചിയില്‍ പറഞ്ഞു. മണ്ഡലമാറ്റം താന്‍ ആവശ്യപ്പെട്ടതല്ല. പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിന് പലകാരണങ്ങളുണ്ട്. അത് പാര്‍ട്ടി ഘടകത്തില്‍ ചര്‍ച്ച ചെയ്യും. കെ.പി. ധനപാലന്റെ ആരോപണത്തിന് മറുപടി പറയുന്നില്ലെന്നും ചാക്കോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: