മണിമല: അനധികൃതമായി പ്രവര്‍ത്തനം നടത്തിയിരുന്ന പാറമടയില്‍ പാറപൊട്ടിക്കുന്നതിനിടെ കരിങ്കല്‍ ഇടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു.രണ്ട് പേര്‍ക്ക് പരിക്കേറ്റു. പാറമടയിലെ തൊഴിലാളി തമിഴ്നാട് രാജപാളയം സ്വദേശി സുരേഷ് (50) ആണ് മരിച്ചത്. പരിക്കേറ്റ തമിഴ്നാട് സ്വദേശി സുന്ദര്‍രാജിനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും, കാഞ്ഞിരപ്പള്ളി മണ്ണാര്‍ക്കയം സ്വദേശി ശശിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് സംഭവം. പാറമടയില്‍ നിന്നും വെടിശബ്ദം കേട്ടതിന് പിന്നാലെ തൊഴിലാളികളുടെ നിലവിളി കേട്ടതായി പരിസരവാസികള്‍ പറയുന്നു. സംഭവ സ്ഥലത്ത് തന്നെ മരിച്ച സുരേഷിന്റെ മൃതദേഹം പോലീസ് എത്തുന്നതിന് മുന്‍പെ സ്ഥലത്ത് നിന്നും പാറമട ഉടമ ആശുപത്രിയിലേക്ക് മാറ്റിയതും ദുരൂഹത ഉയര്‍ത്തുന്നുണ്ട്.
പൊതുമരാമത്ത് കോണ്ട്രാക്ടര് മണിമല വളയം ജോര്‍ജ്കുട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് അനധികൃത പാറമട. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് രണ്ട് തവണ സ്റ്റോപ് മെമ്മോ നല്‍കിയിരുന്നെങ്കിലും പാറമടയുടെ പ്രവര്‍ത്തനം തുടര്‍ന്ന് വന്നിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. പാറമട ഉടമയ്ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മണിമല പോലീസ് സംഭവസ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. സുരേഷിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: