കൊച്ചി: റോഡുകള്‍ക്ക് കുറുകെയും പരിസരങ്ങളിലും അനധികൃതമായി പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന രാഷ്ട്രീയപ്പാര്ട്ടികളുള്പ്പെടെയുള്ളവര്ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം പറഞ്ഞു. ജില്ല കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ജില്ല റോഡ് സേഫ്റ്റി കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവര്‍ക്കെതിരെ കേസെടുക്കുന്നതോടൊപ്പം പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന് വരുന്ന ചെലവ് ഈടാക്കുകയും ചെയ്യും. ഹൈക്കോര്‍ട്ട് ജംങ്ങ്ഷന് മുതല്‍ ഗോശ്രീ പാലം വരെ കണ്ടെയ്നര്‍ ലോറികള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചതായും കളക്ടര്‍ പറഞ്ഞു. ചെയിന്‍ സ്ട്രാപ്പ് ഇടാതെ ഹെല്‍മറ്റ് ഉപയോഗിക്കുന്നവരെയും പിടികൂടും. ഗതാഗത നിയന്ത്രണം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്കുന്ന പൊതുജന സംബോധനാ സംവിധാനം (പബ്ലിക് അഡ്രസ് സിസ്റ്റം) പരീക്ഷണാര്‍ഥം വൈറ്റില ജംഗ്ഷനില്‍ സ്ഥാപിക്കും. ഇതിനായി പ്രോജക്ട് സമര്‍പ്പിക്കാന്‍ അദ്ദേഹം ഡി.സി.പി ആര്. നിശാന്തിനിക്ക് നിര്‍ദ്ദേശം നല്കി.
ജില്ലയുടെ പരിധിയില്‍ വരുന്ന റോഡുകളില്‍ പൊതുമരാമത്തിന്റെ 30 ലക്ഷം രൂപ ഉപയോഗിച്ച് പ്രധാന സ്ഥലങ്ങളില്‍ പ്രത്യേകിച്ച് സ്കൂളുകളുടെ മുമ്പില്‍ ക്രോസിങ് ലൈനുകള്‍ വരയ്ക്കാന്‍ തീരുമാനിച്ചു. പുതുതായി ആര്ക്കോമീറ്ററുകള്, സര്‍വെയ്ലന്‍സ് ക്യാമറകള്‍ എന്നിവ സ്ഥാപിക്കാനും തീരുമാനമായി.
ആവര്‍ത്തിച്ചുള്ള റോഡ് നിയമലംഘനങ്ങള്‍ക്ക് ശിക്ഷാ നടപടികള്‍ കടുത്തതാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി അത് പ്രത്യേകം രേഖപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങള്‍ ഉടന്‍ ആരംഭിക്കും.
മുന്‍വര്‍ഷങ്ങളെക്കാള്‍ ജില്ലയില്‍ വാഹനാപകട മരണനിരക്ക് കുറഞ്ഞിട്ടുള്ളത് നല്ലമാറ്റമാണെങ്കിലും അപകടമരണങ്ങള്‍ നടക്കുന്നു എന്നത് ആശാസ്യകരമല്ലെന്ന് കളക്ടര്‍ പറഞ്ഞു. റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴയിടുന്നതോടൊപ്പം നിയമങ്ങള്‍ പാലിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന ഇടപെടലുകളും ഉണ്ടാകണം. ഇത് സംബന്ധിച്ച് കൂടുതല്‍ നടപടികള്‍ ആവശ്യപ്പെട്ട് കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിന് കത്തെഴുതാനും യോഗം തീരുമാനിച്ചു.
എറണാകുളം ആര്.റ്റി.ഒ. ബി. ജെ. ആന്റണി, മൂവാറ്റുപുഴ ആര്.റ്റി.ഒ. പി.പി. ബാബു, എന്‍ഫോഴ്സ്മെന്റ് ആര്.റ്റി.ഒ. എന്‍. കെ. രവീന്ദ്രനാഥന്‍, എന്‍.എച്. എ. ഐ. ഡെപ്യൂട്ടി മാനേജര്‍, പി.ഡബ്ല്യൂ.ഡി. എ.ഇ.ഇ. സുജ എം.എസ്, റോഡ് സേഫ്റ്റി എക്സ്പേര്‍ട്ട് ജോര്‍ജ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: