മിക്കവാറും എല്ലാ ദിവസങ്ങളിലും വൈകുന്നേരങ്ങളില്‍ എന്റെ ഗ്രാമത്തിലെ പ്രധാന റോഡില്‍ കൂടി നല്ല ജാനസ്സ് തടിച്ചു കൊഴുത്ത പശുക്കളെ ടെമ്പോകളില്‍ കയറ്റി കൊണ്ടുപോകുന്നത് കാണാറുണ്ട്. അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞു ഈ സാധുജീവികള്‍ അന്ത്യയാത്ര പോകുകയാണെന്നും അടുത്ത സുപ്രഭാതത്തിന് മുമ്പ് അവയുടെ കഴുത്തില്‍ കൊലക്കത്തി ആഴ്ന്ന് ഇറങ്ങിക്കഴിഞ്ഞിരിക്കും എന്നും. കറവ വറ്റാറായ പശുക്കളേയും എരുമകളേയും ഭാരിച്ച തീറ്റ ചെലവ് കാരണം അധികം ആരും വീടുകളില്‍ നിറുത്താറില്ല. ഒരു കെട്ട് വൈക്കോലിന് 7-8 രൂപ വില വരും. (കേരളത്തില്‍ നെല്‍കൃഷി നാമാവശേഷമായിക്കൊണ്ടിരിക്കുന്നതുകൊണ്ട് വൈക്കോല്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്) ഒത്ത ഒരു പശുവിന് ഓരോ ദിവസവും ചുരുങ്ങിയത് ആറോ ഏഴോ കന്ന് വൈക്കോല്‍ വേണ്ടിവരും. ഇതിന് പുറമെ ചുരുങ്ങിയത് മൂന്ന് കിലോ കാറ്റില്‍ ഫീഡ് (കിലോയ്ക്ക് 19-20 രൂപ) രണ്ട് കിലോ ചോള തവുട് (കിലോയ്ക്ക് 19-20 രൂപ) കഴിയുമെങ്കില്‍ ഒരു കെട്ട് പുല്ല് (40 രൂപ) ഈ തോതില്‍ തീറ്റ നല്കി കറവ വറ്റാറായ പശുക്കളെ അടുത്ത പ്രസവം വരെ തീറ്റിപോറ്റണമെങ്കില്‍ നല്ലൊരു സംഖ്യ ചെലവ് വരും. ഇതിനൊക്കെ പുറമെ കുളിപ്പിക്കല്‍ അഴിച്ചുകെട്ടല്‍ തുടങ്ങിയ ജോലികളും. പന്ത്രണ്ടോ പതിമൂന്നോ പ്രസവിച്ച് ആയിരക്കണക്കിന് ലിറ്റര്‍ പാല് ചുരത്താന്‍ കഴിവുള്ള പശുക്കളാണ് ഇപ്പോള്‍ കടിഞ്ഞൂല്‍ പ്രസവത്തോടുകൂടി കശാപ്പുകത്തിക്ക് ഇരയാകേണ്ടിവരുന്നത്! നമ്മുടെ നാട്ടില്‍ മൂരിക്കൂട്ടന്മാരും പോത്തിന് കുട്ടികളും ഒരു വയസ്സ് പ്രായമാകുന്നതിന് മുമ്പു തന്നെ തീന്മേശയുടെ മുകളില്‍ എത്തിപ്പെടുന്നതാണ് കീഴ്വഴക്കം.
നോര്‍വെ സ്വീഡന് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ പാല്-മാംസ ഉല്‍പ്പാദനത്തിന് പേരു കേട്ടവയാണ്. അവിടെയൊക്കെ മൃഗങ്ങളെ ദയാവധം ചെയ്യുകയാണ് പതിവ്. നമ്മുടെ നാട്ടിലോ? ഇവിടെ മൃഗങ്ങളെ കശാപ്പ് ചെയ്യുന്ന രീതി ഭയാനകമാണ്. മൃഗങ്ങളെ തട്ടിമറിച്ചിട്ട് കൈകളും കാലുകളും കൂട്ടിക്കെട്ടി അസഹ്യമായ വേദന മൂലം ഒന്നു കരയാന്‍ പോലും കഴിയാത്തവിധം വായയും മൂക്കും കയറുകൊണ്ട് വരിഞ്ഞുമുറുക്കി, രക്തം ഇറ്റിച്ചുകൊണ്ട് കൊലക്കത്തി കഴുത്ത് കീറിമുറിക്കുമ്പോള്‍ ആ ജീവി അനുഭവിക്കുന്ന വേദന ഒന്നോര്‍ത്തു നോക്കൂ! മരണദിവസം രാവിലെ സ്വന്തം കുഞ്ഞിന് പാല് ചുരത്തിക്കൊടുത്ത് സംതൃപ്തമായ പാവം ജീവിയുടെ ദാരുണമായ അന്ത്യമാണ് സംഭവിക്കുന്നത്. ദുസ്സഹമായ വേദന അനുഭവിക്കേണ്ടി വരുന്ന ജീവികളുടെ രക്തത്തിലും ഉമിനീരിലും മാംസത്തിലും മറ്റും ശരീരത്തിലെ പല ഗ്രന്ഥികളിലായി ഉല്‍പ്പാദിപ്പിക്കുന്ന ചെറിയ തോതിലുള്ള വിഷം കലരും എന്നുള്ളത് സത്യമാണ്. നമുക്കു തന്നെ ദുഃഖവും ദ്വേഷ്യവും വന്നാല്‍ ഉമിനീരിന് സ്വാദ് വ്യത്യാസം അനുഭവപ്പെടാറുണ്ടല്ലോ. ആധുനിക രീതിയില്‍ പണികഴിപ്പിച്ച കശാപ്പുശാലകള്‍, ബിസ്മി ചൊല്ലി അറുത്ത മൃഗങ്ങളുടെ മാംസം മാത്രമേ ഭക്ഷിക്കൂ എന്ന ചില മതക്കാരുടെ പിടിവാശി മൂലം, എത്രയോ വര്‍ഷങ്ങള്‍ പൂട്ടിയിട്ടൂ. കൂടംകൊണ്ട് നെറ്റിയില്‍ അടിച്ചു കൊല്ലുന്ന ഏര്‍പ്പാട് ഇപ്പോള്‍ നിലവിലില്ല. രക്തം മുഴുവന്‍ വാര്ന്നുപോകാത്തതുകൊണ്ട് തൂക്കം കുറച്ചുകൂടി കിട്ടുമെങ്കിലും മാംസം പാകം ചെയ്യുമ്പോള്‍ സ്വാദ് വ്യത്യാസം ഉണ്ടാകും എന്നുള്ളതുകൊണ്ട് ഈ ഏര്‍പ്പാട് ഇപ്പോള്‍ അധികം പ്രചാരത്തില്‍ ഇല്ല. ആന്ധ്ര തമിഴ്നാട്, കര്‍ണാടകം തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കശാപ്പിനുവേണ്ടി കേരളത്തിലേക്ക് കൊണ്ടുവരുന്ന ഉരുക്കളുടെ അവസ്ഥ തികച്ചും പരിതാപകരമാണ്. ദേഹമൊന്നനക്കാനോ കഴുത്തൊന്ന് തിരിക്കാനോ പറ്റാത്തവിധം കുത്തിനിറച്ച് മൂക്കയര്‍ വലിഞ്ഞു മുറുകി ചോരയും ചെലവും ഒഴുക്കി വെള്ളമോ തീറ്റയോ കിട്ടാതെ ഒട്ടി വലിഞ്ഞ പയറുമായി അന്ത്യയാത്ര ചെയ്യുന്ന ഈ മിണ്ടാപ്രാണികള്‍ യാത്രചെയ്യുന്ന ലോറികള്‍ കാണുന്നതു തന്നെ പാപമാണ്. മനോഹരമായി അലങ്കരിച്ച ഹോട്ടല്‍ ഡൈനിംഗ് ഹാളിലും അജനമോട്ടോ ചേര്‍ത്ത് സ്വാദിഷ്ഠമാക്കിയ നറുമണം തൂകുന്ന മസാലയുടെ അകമ്പടിയോടെ പളുങ്കുപ്ലേറ്റുകളില് വന്നണയുന്ന മാംസത്തിന്റെ പിന്നിലെ യാതനയും വേദനയും ആരും ഓര്‍ക്കാറില്ല.
ഈ ലേഖനം എഴുതിയതിന്റെ ഉദ്ദേശം മറ്റൊന്നാണ്. നിത്യവും പാലും നെയ്യും വെണ്ണയും ഗോമൂത്രവും ചാണകവും മറ്റും അത്യാവശ്യമായ ഹിന്ദു ദേവാലയങ്ങളില്‍ ചുരുങ്ങിയത് ഒരു പശുവിനെ വീതമെങ്കിലും എന്തുകൊണ്ട് വളര്ത്തിക്കൂടാ? വെച്ചൂര്‍ പശുക്കളാണെങ്കില്‍ പാല് കുറവാണെങ്കിലും തീറ്റയും കുടിയും ഒരിക്കലും ഒരു ഭാരമല്ലതാനും. സമ്പല്സമൃദ്ധമായ ഗുരുവായൂര്‍ ക്ഷേത്ര ഭാരവാഹികള്‍ ശ്രമിച്ചാല്‍ ലോകോത്തര പശു വളര്‍ത്തല്‍ കേന്ദ്രവും പാല് ഡയറിയും മില്‍മയോട് കിടപിടിക്കത്തക്ക പാല്‍പൊടി നിര്‍മാണശാലയും തുടങ്ങുക എന്നുള്ളത് പ്രയാസമുള്ള കാര്യമല്ല. (ഇതിന് മുമ്പ് ആരംഭിച്ച പശുവളര്‍ത്തല്‍ മോഡല്‍ ആവരുതെന്ന് മാത്രം) തൊഴുത്തുകളോട് ചേര്‍ന്ന് ബയോഗ്യാസ് പ്ലാന്റുകള്‍ (ഗോബര്‍ ഗ്യാസ് പ്ലാന്റുകള്‍) നിര്‍മിച്ചാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആവശ്യം കഴിച്ച് ബാക്കി വരുന്ന ഗ്യാസ് വീടുകളിലേക്കോ ഹോട്ടലുകളിലേക്കൊ നല്‍കുകയും ചെയ്യാം. ഗ്യാസ് എടുത്തുകഴിഞ്ഞ് ഒഴുകിവരുന്ന സ്ലെറി-ഇത് ഉണക്കച്ചാണകം പോലെ ചെടികള്‍ക്ക് പെട്ടെന്ന് വലിച്ചെടുക്കാവുന്ന വളമാണ്-വളമായി ഉപയോഗിച്ച്, തുളസി, മന്ദാരം തുടങ്ങിയ ക്ഷേത്രത്തിലേക്ക് ആവശ്യമുള്ള പൂച്ചെടികള്‍ ധാരാളം നട്ടുവളര്‍ത്തി ആവശ്യാനുസരണം പറിച്ചെടുക്കുകയും ചെയ്യാം. കറവ വറ്റിയ പശുക്കള്‍ക്ക് അടുത്ത പ്രസവം വരെ മേഞ്ഞുനടന്ന് തിന്നാനുള്ള പുല്ല് നട്ടുവളര്‍ത്താനും ശ്രമിക്കാവുന്നതാണ്. ഇപ്പോള്‍ “ആനവളര്‍ത്തല്‍ കേന്ദ്രം” കണ്ട് നിര്‍വൃതി കൊള്ളുന്ന ഭക്തര്‍ക്ക് കണ്ണിന് ഇമ്പമേറുന്നതും അപകടരഹിതവും ആയ കാഴ്ച ആയിരിക്കും പശുവളര്‍ത്തല്‍ കേന്ദ്രവും പൂന്തോട്ടവും മറ്റും. മൃഗഡോക്ടര്‍മാരും ഉദ്യോഗസ്ഥരും തൊഴിലാളികളും ഭൂമിയും ആവശ്യമുള്ള വലിയൊരു പ്രൊജക്ടിനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. ഗോപകുമാരന്മാരോടുകൂടി യമുനാ തീരത്ത് പശുക്കളെ മേച്ചുനടന്ന ഭഗവാന് ഈ ഏര്‍പ്പാടുകള്‍ ഇഷ്ടപ്പെടുമോ എന്നറിയാന്‍ അഷ്ടമംഗല പ്രശ്നവും ദേവപ്രശ്നവും നടത്തി സമയവും പണവും ദുര്‍വ്യയം ചെയ്യേണ്ടതില്ല. പ്രായോഗിക ബുദ്ധി പ്രയോഗിക്കാത്തതാണ് ഇന്ന് ഭാരതത്തില്‍, പ്രത്യേകിച്ച് കേരളത്തില്‍, ഹൈന്ദവ ജനത അനുഭവിക്കുന്ന ദുരന്തങ്ങള്‍ക്ക് പ്രധാന കാരണം. ഭഗവാന് ചാര്‍ത്താന്‍ കോര്‍ത്തെടുത്ത പൂമാലയില്‍ ബീഡിക്കുറ്റി കണ്ടാല്‍ പ്രശ്നം വെച്ച് കാരണവും പ്രതിവിധിയും അന്വേഷിക്കുന്നതുപോലുള്ള ഏര്‍പ്പാടുകള്‍ ഇനിയെങ്കിലും അവസനിപ്പിക്കുക.
വൃന്ദാവനത്തില്‍ വേണുഗാനം പൊഴിച്ച് ഗോക്കളെ മേച്ച് വെണ്ണയും പാലും കട്ടു കുടിച്ചും പല ബാലചാപല്യങ്ങള്‍ കാട്ടിയും ഗോപസ്ത്രീകളുടേയും ഗോപകുമാരന്മാരുടേയും കണ്ണിലുണ്ണിയായി വളര്‍ന്നുവന്ന ശ്രീകൃഷ്ണനെ വകവരുത്താന്‍ വേണ്ടി മഥുരാപുരിയിലേക്ക് ക്ഷണിച്ചു വരുത്തിയ കംസരാജാവ് അതേ ഉദ്ദേശത്തോടെ നഗരകവാടത്തില്‍ ഒരു മദയാനയെ നിര്‍ത്തിയിരുന്നെന്നും ആ ഗജവീരനെ ശ്രീകൃഷ്ണന് വധിച്ചെന്നുമുള്ള കഥ ശ്രീമദ് ഭാഗവതത്തില്‍ ഉണ്ട്. ശ്രീകൃഷ്ണനേയും ആനകളേയും ബന്ധിപ്പിക്കുന്ന മറ്റു കഥകളൊന്നും ഇല്ലായെന്നിരിക്കെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇത്രമാത്രം ആനകളെ ഭക്തജനങ്ങള്‍ നട ഇരുത്തുന്നതും ഭാരവാഹികള്‍ തടിപിടിക്കാനോ എഴുന്നള്ളിപ്പിനോ വിടാതെ കുറച്ച് ആനകളെ എഴുന്നള്ളിപ്പിന് വിടുന്നുണ്ടെന്ന് അറിയാം-തീറ്റിപ്പോറ്റുന്നത് എന്തിനാണെന്ന് അറിയില്ല. പ്രശ്നവശാല്‍ ഒരാനയെപ്പോലും പുറത്തേക്ക് വിടരുത് എന്ന് കണ്ടതുകൊണ്ടാകാം എന്നു കരുതുന്നു. ഇപ്പോള്‍ നേദിക്കുന്ന വെണ്ണയുടെ പരിശുദ്ധിയും പാല്‍പ്പായസത്തില്‍ ഒഴിക്കുന്ന പാലിന്റെ പരിശുദ്ധിയും എങ്ങനെയുണ്ട് എന്ന് പ്രശ്നവശാല്‍ ചിന്തിച്ചുനോക്കേണ്ടതാണ്.
“ഒരു ക്ഷേത്രത്തില്‍ ചുരുങ്ങിയത് ഒരു പശുവും കുട്ടിയും” എന്ന തത്വം ദേവസ്വം ബോര്‍ഡുകള്‍ അംഗീകരിച്ച് നടപ്പാക്കിയാല്‍ തന്നെ അതൊരു മഹാസംഭവമായിത്തീരും. ഭക്തജനങ്ങള്‍ ക്ഷേത്രങ്ങളിലേക്ക് കൊണ്ടുവരുന്ന പുഷ്പത്തിന്റെ കൂടെ ഒരു പിടി പുല്ല് കൂടി കൊണ്ടുവരുന്നത് തീര്‍ച്ചയായും പ്രായോഗികമാണ്. പശുക്കളെ വളര്‍ത്താനും അവയ്ക്കുവേണ്ടി കുറച്ചെങ്കിലും ബുദ്ധിമുട്ടാനും തയ്യാറല്ലാത്തവര്‍ “ഗോഹത്യ നിരോധിക്കണം” എന്ന് ആവശ്യപ്പെടുന്നതില്‍ വലിയ അര്‍ത്ഥമില്ലല്ലോ.
ആനകളെക്കുറിച്ച് കൂടി രണ്ടു വാക്ക്. കേരളത്തില്‍ ഇന്നുള്ള നാട്ടാനകളില്‍ എത്ര എണ്ണത്തിന് കണ്ണിന് കാഴ്ച ശക്തി ഉണ്ട്? കാഴ്ചശക്തി ഇല്ലെങ്കില്‍-അഥവാ കുറവാണെങ്കില്‍-ഇതെങ്ങനെ സംഭവിക്കുന്നു? ഉത്തരം വളരെ ലളിതമാണ്. എണ്‍പത് ശതമാനത്തില്‍ കൂടുതല്‍ നാട്ടാനകള്‍ക്ക് കാഴ്ച ശക്തിക്കുറവാണ്-അല്ലെങ്കില്‍ ഇല്ല. ഇതിന് പ്രധാന കാരണം മനുഷ്യന്റെ ഹൃദയത്തിന്റെ കാഠിന്യം തന്നെ!
പി. കാര്ത്തികേയന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: