കോട്ടയം: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് അപായകരമാംവിധം ഉയരാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് ജനങ്ങളുടെ സുരക്ഷയ്ക്ക് ഇനി അവലംബിക്കാവുന്ന മാര്‍ഗ്ഗമെന്ന് എംജി സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ. എ.വി. ജോര്‍ജ്ജ് പറഞ്ഞു. കോട്ടയം പ്രസ്ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡാം സ്ഥിതി ചെയ്യുന്ന മൂന്നേക്കര്‍ സ്ഥലവും കാച്ച്മെന്റ് ഏരിയ ആയ 8,000 ഏക്കര്‍ സ്ഥലത്തിനും മാത്രമാണ് തമിഴ്നാടിന് അവകാശമുള്ളത്. ഇതിനു പുറത്തുനിന്നും ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലം ഡാമിലെ ജലനിരപ്പ് അപായകരമാംവിധം ഉയരാത്തതുപോലെ വഴിതിരിച്ചുവിടണം. ഇതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ് അഭികാമ്യം. മുല്ലപ്പെരിയാര്‍ കോടതിവിധിയുണ്ടായപ്പോള്‍ കേരളത്തിന്റെ പ്രതികരണം വളരെ തണുത്തതായിപ്പോയി. നീതിയുടെ വാതില്‍ കൊട്ടിയടച്ച പ്രതീതിയാണ് കേരളത്തില്‍ ഉള്ളവര്‍ക്ക് അനുഭവപ്പെട്ടത്.
142 അടിയായി മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നതോടെ തേക്കടിയിലെ ടൂറിസം സാദ്ധ്യതകള്‍ കൊട്ടിയടക്കും. പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ചെറിയ മലകള്‍ ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് ഒറ്റപ്പെടും.
ഇത് ഇവിടങ്ങളിലുള്ള സസ്യജാലങ്ങളുടെയും വന്യമൃഗങ്ങളുടെയും നാശത്തിന് ഹേതുവാകും. ഡാമിലെ ജലനിരപ്പ് 136 അടിയില്‍ നിന്നും ഓരോ അടി ഉയര്‍ത്തുമ്പോഴും ഡാമിന് അനുഭവപ്പെടുന്ന ജലസമ്മര്‍ദ്ദം എത്രമാത്രമുണ്ടെന്നും അത് ഡാമിന് താങ്ങാന്‍ പറ്റുമോയെന്നുമുള്ള വിലയിരുത്തലോ പരാമര്‍ശമോ കോടതി വിധയില്‍ വന്നിട്ടില്ല.
വസ്തുനിഷ്ഠമായ വിലയിരുത്തലില്‍ അക്കാര്യംകൂടി പരാമര്‍ശിക്കേണ്ടതായിരുന്നു. സുപ്രീംകോടതിയുടേത് ക്രൂരമായ വിധിയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: