കൊച്ചി: വെള്ളക്കെട്ട് മൂലം കൊച്ചി മെട്രോയുടെ നിര്‍മ്മാണം തടസ്സപ്പെടാതിരിക്കാന്‍ സംവിധാനമൊരുക്കുന്നതിന്് കെഎംആര്‍എല്‍ ഡയറക്ടര്‍ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങല്‍ മഴ മൂലം തടസ്സപ്പെടാതിരിക്കാന്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങിയതായി കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് പറഞ്ഞു.
നഗരത്തിലെ വെള്ളക്കെട്ടിന് ശാസ്ത്രീയ പരിഹാരമുണ്ടാക്കുന്നതിന് ഐ എസ് ആര് ഒ രൂപകല്പന ചെയ്ത ക്യു ജിസ്് സേവനം പ്രയോജനപ്പെടുത്താന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ നിര്‍ദേശമുണ്ടായി. ഐ എസ് ആര് ഒ രൂപകല്പന ചെയ്ത ക്വാണ്ടം ജോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം(ക്യു ജിസ്) സോഫ്ട്വെയറിന്റെ സഹായത്തോടെ ഉപഗ്രഹത്തില്‍ നിന്നെടുക്കുന്ന ത്രിമാന ചിത്രങ്ങള്‍ വിശകലനം ചെയ്ത് കൊച്ചിയിലെ വെള്ളക്കെട്ടിന് ശാസ്ത്രീയ പരിഹാരം കാണാന്‍ കഴിയുമെന്ന നിര്‍ദ്ദേശം യോഗത്തില്‍ കെ എം ആര് എല്‍ ചെയര്‍മാനും കേന്ദ്രനഗരഗതാഗത വകുപ്പ് സെക്രട്ടറിയുമായ സുധീര്‍കൃഷ്ണയാണ് മുന്നോട്ട് വച്ചത്. ഐ എസ് ആര് ഒയുടെ ഭാഗമായ സ്പേസ് അപ്ലിക്കേഷന്‍ സെന്റര്‍ രൂപകല്പന ചെയ്ത ക്യു ജിസ് സോഫ്ട്വെയര് കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ നഗരാസൂത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യവ്യാപകമായി ഉപയോഗിക്കുന്നുണ്ട്. 28 സംസ്ഥാനങ്ങളാണ് ക്യു ജിസ് സേവനം ഉപയോഗിക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരത്ത് പരിശീലനം നല്‍കുന്നുണ്ട്. കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ ഭാഗമായുള്ള നഗരാസൂത്രണത്തിന് ഈ സംവിധാനം കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന് സുധീര്‍കൃഷ്ണ ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ച് പഠിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് എം.ഡി ഏലിയാസ് ജോര്‍ജ് യോഗത്തില്‍ ഉറപ്പ് നല്കി. വെള്ളക്കെട്ട്, ഗതാഗതകുരുക്ക് എന്നിങ്ങനെ രണ്ട് പ്രശ്നങ്ങളാണ് കൊച്ചി മെട്രോ പ്രധാനമായും അഭിമുഖീകരിക്കുന്നതെന്ന് സുധീര്‍ കൃഷ്ണ പറഞ്ഞു. ഏകീകൃത മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിട്ടി (ഉംട്ട) യാഥാര്‍ത്ഥ്യമാകുന്നതോടെ ഗതാഗതപ്രശ്നങ്ങള്‍ പകുതി പരിഹരിക്കാനാകും. ഇതുമായ് ബന്ധപ്പെട്ട കേരളത്തിന്റെ നിര്‍ദേശം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് സുധീര്‍ കൃഷ്ണ പറഞ്ഞു.
മെട്രോ തൃപ്പൂണിത്തുറ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ദീര്‍ഘിപ്പിക്കുന്നതിന് കേന്ദ്രതീരുമാനം ഉടനുണ്ടാകും. മെട്രോ റൂട്ട് ദീര്‍ഘിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭ്യമാകണം. മെട്രോയുടെ അനുബന്ധ ഗതാഗതവികസനത്തിന്റെ ഭാഗമായ് ജനറം പദ്ധതിയിലുള്‍പ്പെടുത്തി കൂടുതല്‍ ബോട്ടുകള്‍ കൊച്ചിക്ക് അനുവദിക്കും. ഫോര്ട്ടുകാച്ചി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കാണ് മെട്രോയുടെ ഭാഗമായ സിറ്റി വാട്ടര്‍ബസ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്. ജനറം രണ്ടാംഘട്ടത്തിലുള്പ്പെടുത്തിയാണ് ഇതിനുള്ള ബോട്ടുകള്‍ അനുവദിക്കുക. കൊച്ചി മെട്രോയുടെ കോച്ചുകളുടെ ടെന്‍ഡര്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ നാലിന് അവസാനിക്കും.
മെട്രോ നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളിലെ കാന വൃത്തിയാക്കുന്നതിന് കൊച്ചി നഗരസഭയ്ക്ക് ഒരു കോടി രൂപ അനുവദിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ഇത് പെട്ടെന്ന് നടപ്പാക്കും. കളമശ്ശേരി, ആലുവ മുന്‍സിപ്പാലിറ്റികള്‍ക്ക് 25 ലക്ഷം രൂപ വീതവും ചൂര്‍ണിക്കര പഞ്ചായത്തിന് 10 ലക്ഷം രൂപയുമാണ് അനുവദിക്കുന്നത്. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിലും ഒരു കമ്മിറ്റി രൂപവത്ക്കരിച്ചിട്ടുണ്ട്.
മുട്ടത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള കമ്മിറ്റിയുടെ ആദ്യയോഗം ഇന്ന് ചേരും. കെഎംആര്‍എല്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണ്, ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ സുധീര്‍ മിത്തല്‍, മുകുന്ദ് കുമാര്‍ സിന്‍ഹ, വി.ജെ.കുര്യന്, ബി.അനില്‍കുമാര്‍, ദല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് പ്രൊജക്ട് ഡയറക്ടര്‍ പി.ശ്രീറാം തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: