കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കു പിന്നിലെ ഗൂഢാലോചനയുടെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആര്‍ജവം കാണിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്. മാറാട് സംഭവത്തിലെ ഭീകരവാദ-രാഷ്ട്രീയ കൂട്ടുകെട്ടിനെതിരെയും സിബിഐ അന്വേഷണം അട്ടിമറിച്ച മുഖ്യമന്ത്രിക്കെതിരെയും ബിജെപി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മുതലക്കുളത്ത് നടത്തിയ ബഹുജന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും അതിന് പിന്നിലെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും ഭീകരവാദ ബന്ധത്തെക്കുറിച്ചും അന്തര്‍സംസ്ഥാന ബന്ധത്തെക്കുറിച്ചും ശരിയായ അന്വേഷണം നടന്നിട്ടില്ല. കൂട്ടക്കൊലക്ക് പിന്നിലെ ‘താല്‍പ്പര്യ’ങ്ങളെ സംബന്ധിച്ച് ഉദ്യോഗസ്ഥതലത്തിലുള്ളവര്‍ ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ ഒന്നും ഗൗരവമായെടുത്തില്ല. നെല്ലും പതിരും തിരയുന്നതിനായി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്തേണ്ടതായിരുന്നു. മാറാട് സംഭവത്തിന് പിന്നിലെ വസ്തുത പുറത്തുകൊണ്ടുവരുന്നതില്‍ സംസ്ഥാനം ഭരിച്ച ഒരു മുഖ്യമന്ത്രിയും ആത്മാര്‍ത്ഥത കാണിച്ചിട്ടില്ല- മുരളീധരന് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് രാഷ്ട്രീയക്കാരും ഭീകരവാദികളുമായുള്ള അവിശുദ്ധബന്ധം അപടകരമായിക്കൊണ്ടിരിക്കുകയാണ്. മുസ്ലീംലീഗ് അവകാശപ്പെടുന്നത് ഭരണം തങ്ങളുടെ കൈയിലാണെന്നാണ്. ലീഗിലെ ഒരു വിഭാഗവും കോണ്‍ഗ്രസിലെ ചിലരും ഭീകരവാദികളുമായി സഖ്യത്തിലേര്‍പ്പെട്ടിട്ടുണ്ട്. ഭരണകൂട-ഭീകരവാദ അവിശുദ്ധ സഖ്യത്തിന്റെ ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ഭീകരവാദികളുടെ നഴ്സറിയാണ് കേരളമെന്ന നരേന്ദ്രമോദിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയ മുരളീധരന് നഴ്സിറിക്ക് വളവും വെള്ളവും നല്കുന്ന പണിയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി. രഘുനാഥ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.വി. രാജന് സമാപന പ്രസംഗം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: