കൊച്ചി: പ്രസിദ്ധമായ ഗുരുവായൂര്ക്ഷേത്രത്തിന് അപമാനമുണ്ടാക്കുന്ന സംഭവങ്ങള്‍ക്ക് ഉത്തരവാദികളായ അംഗങ്ങളെ ഒഴിവാക്കി ഗുരുവായൂര്ക്ഷേത്രഭരണസമിതി പുനഃസംഘടിപ്പിക്കണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു. ഭക്തരെ വേദനിപ്പിക്കുന്ന സംഭവങ്ങളാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും നിത്യേന കേള്‍ക്കുന്നത്.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ കുഴപ്പങ്ങള്‍ക്ക് ഉത്തരവാദി ഭരണസമിതിഅംഗമായ രാജുവാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെ വ്യക്തമാക്കിയിരിക്കുന്നു. ഇനി ഒരു നിമിഷംപോലും രാജുവിനെ ഭരണസമിതിയില്‍ തുടരാന്‍ അനുവദിക്കരുത്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട രാജുവിനെ ഭരണസമിതി അംഗമാക്കിയതിനെ ഹിന്ദുസംഘടനകള്‍ ശക്തമായി എതിര്‍ത്തിരുന്നുവെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. വി. ബാബു പറഞ്ഞു.
സെക്രട്ടറിയേറ്റ് ധര്‍ണ്ണയുള്‍പ്പെടെയുള്ള സമരപരിപാടികള്‍ ഹിന്ദുഐക്യവേദി സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്കി. എന്നാല്‍ രാജുവിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു അന്ന് രമേശ് ചെന്നിത്തലയുടേതെന്ന് ബാബു കുറ്റപ്പെടുത്തി. ഗുരുവായൂര്‍ ക്ഷേത്രം ട്രേഡ് യുണിയനിസത്തിന്റെ ഇരയായിരിക്കുകയാണ്. ജീവനക്കാരുടെ ഹുങ്കും ധിക്കാരവും മൂലം നിത്യേന ഭക്തജനങ്ങള്‍ക്ക് ക്രൂരമായ പീഢനവും അപമാനവും സഹിക്കേണ്ടിവരുന്നു. രാഷ്ട്രീയകിടമത്സരമൂലം ഗുരുവായൂര്‍ ഭരണസമിതിയും ജീവനക്കാരും തമ്മിലടിക്കുകയാണ്.
പത്മനാഭസ്വാമിക്ഷേത്രത്തിന് ഗുരുവായൂര്‍ മോഡല്‍ നിര്‍ദ്ദേശിക്കുന്നവരുടെ ഉള്ളിലിരുപ്പ് വ്യക്തമാണ്. ഗുരുവായൂര്‍ മോഡല്‍ ഒരുക്ഷേത്രത്തിനും അനുകരിക്കാനാവാത്തതും അനുയോജ്യമല്ലാത്തതുമാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭക്തജനദ്രോഹത്തിനും ദുര്നടപടികള്ക്കുമെതിരെ ഹിന്ദുഐക്യവേദി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: