തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ സുപ്രീംകോടതി നിയോഗിച്ച ഭരണസമിതി ഇന്ന് ക്ഷേത്രം സന്ദര്‍ശിക്കാനെത്തും. സമിതി അധ്യക്ഷ കെ.പി. ഇന്ദിരയുടെ നേതൃത്വത്തില്‍ നിലവിലുള്ള അംഗങ്ങളായ ജില്ലാ കളക്ടര്‍ ബിജുപ്രഭാകര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എസ്. വിജയകുമാര്‍, ക്ഷേത്ര തന്ത്രി തരണനല്ലൂര്‍ സതീശന്, പഞ്ചഗവ്യത്ത് നമ്പി എന്നിവരാണ് ക്ഷേത്ര സന്ദര്ശനത്തിനെത്തുക.
കഴിഞ്ഞ വെള്ളിയാഴ്ച ഭരണസമിതി ആദ്യ യോഗം ചേര്‍ന്നിരുന്നു. പുതിയ ഏക്സിക്യൂട്ടീവ് ഓഫീസര്‍ സ്ഥലത്തില്ലാത്തതിനാല്‍ യോഗത്തില്‍ കാര്യമായ അജണ്ടയൊന്നും ഉള്‍പ്പെടുത്തിയിരുന്നില്ല. സമിതിക്കു മുന്നേ അന്വേഷിച്ചവരുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തില്‍ എന്താണ് ക്ഷേത്രത്തിനുള്ളില്‍ നടക്കുന്നതെന്ന് ജീവനക്കാരില്‍ നിന്നും തെളിവെടുക്കും. കാര്യങ്ങള്‍ വ്യക്തമായി പഠിക്കുകയാണ് സമിതി അംഗങ്ങളുടെ ലക്ഷ്യം.
ക്ഷേത്രത്തിലെ വരവുചെലവു കണക്കുകള്‍ പരിശോധിക്കല്‍, ബാങ്കുകളിലെ ഇടപാട്, ജീവനക്കാരുടെ ശമ്പള വിതരണം, പഴയ സമിതിയുടെ വിലയിരുത്തലുകളും ഇടക്കാല സമിതിയുടെ റിപ്പോര്‍ട്ടും അതിലെ പരാമര്‍ശങ്ങളും വാസ്തവമാണോയെന്നും അന്വേഷിക്കും. സ്വത്തിരിക്കുന്ന അറകളിലും പരിശോധനയും നടത്തേണ്ടതുണ്ട്. ക്ഷേത്രത്തെ കുറിച്ചുള്ള പഴയകാല ചരിത്രം പഠിക്കുകയും വിവിധ ആചാരവശങ്ങളെ കുറിച്ചുള്ള അറിവു ശേഖരിക്കുകയെന്നതും സമിതിയുടെ ലക്ഷ്യമാണ്.
അതേസമയം, അമിക്കസ്ക്യൂറി ഇന്നലെ ക്ഷേത്രത്തിലെത്തി. പുതിയ ഭരണസമിതി അംഗങ്ങളുമായി ചര്‍ച്ച നടത്തി. ക്ഷേത്രത്തിന്റെ യഥാര്‍ഥ സ്വത്തുവിവരം അറിയാവുന്നവര്‍ ക്ഷേത്രത്തില്‍ തന്നെയുണ്ടെങ്കിലും ആരും തുറന്നു പറയുന്നില്ലെന്നും സമിതിയെ അമിക്കസ്ക്യൂറി ധരിപ്പിച്ചു. ക്ഷേത്രത്തിലെ പണികള്‍ പൂര്‍ത്തിയാക്കാനും ക്ഷേത്രക്കുളങ്ങള്‍ പുനരുദ്ധരിക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്കി. ഇടക്കാല റിപ്പോര്‍ട്ട് നല്കിയ അമിക്കസ്ക്യൂറി വീണ്ടും ക്ഷേത്രത്തിലെത്തിയതിന്റെ ഉദ്ദേശ്യം എന്താണെന്നത് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം ക്ഷേത്രസ്വത്ത് രാജകുടുംബം മോഷ്ടിക്കുന്നുവെന്ന കള്ളപ്രചാരണം അഴിച്ചു വിട്ട് ക്ഷേത്രത്തെ സര്‍ക്കാര്‍ വരുതിയില്‍ കൊണ്ടു വരാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഭക്തരും ഹിന്ദു സംഘടനകളും ആരോപിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താനും ഇവര്‍ തയ്യാറെടുക്കുന്നുണ്ട്. ക്ഷേത്രത്തിന്റെ വടക്കേനടയില്‍ കണ്ടെത്തിയ കല്‍പ്പടവുകള്‍ പണ്ട് ക്ഷേത്രത്തിലേക്കു കയറാനുള്ള പടവുകള്‍ മാത്രമാണെന്നും മറ്റൊന്നുമല്ലെന്നുമുള്ള നിഗമനത്തിലെത്തിയ ശേഷവും ആര്‍ക്കിയോളജി വകുപ്പ് മണ്ണ് കുഴിക്കുന്നതില്‍ ഹിന്ദുസംഘടനകള്‍ക്ക് അതൃപ്തിയുണ്ട്. ഇത് ക്ഷേത്രത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിന്ദു സംഘടനകളും വിശ്വാസികളും പര്യവേഷണത്തെ എതിര്‍ക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: