ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നിര്‍ണ്ണായക നിയമനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് വിവാദമാകുന്നു. കരസേനാ മേധാവിയുടെ നിയമനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ധൃതിപിടിച്ച നീക്കങ്ങളെ എതിര്‍ത്ത് ബിജെപി രംഗത്തെത്തിയതോടെ നിയമനക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന് നീട്ടിവെച്ചു. അടുത്ത ആഴ്ച ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതിനിടെ നരേന്ദ്രമോദി യുവതിയെ നിരീക്ഷിച്ചെന്ന പരാതിയെപ്പറ്റി ജൂഡീഷ്യല്‍ കമ്മീഷനെ നിയമിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് യാതൊരു വിവരവുമില്ലെന്ന് കമ്മീഷന് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
നിയമനങ്ങള്‍, ടെണ്ടറുകള്‍, സ്ഥാനക്കയറ്റം, പ്രതിരോധ രംഗത്തെ ഇടപാടുകള്‍ എന്നിവയ്ക്ക് മാതൃകാ പെരുമാറ്റച്ചട്ടം ബാധിക്കില്ലെന്ന മാര്‍ച്ച് 27ലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന്റെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ തിടുക്കത്തില്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. പുതിയ കരസേനാ മേധാവിയുടെ നിയമനം രാജ്യരക്ഷയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക നടപടിയായതിനാല്‍ പുതിയ സര്‍ക്കാരിന് തീരുമാനം വിടണമെന്നാണ് ബിജെപിയുടെ നിലപാട്.
എന്നാല്‍ കരസേനാ മേധാവി സ്ഥാനമൊഴിയുന്നതിന്റെ രണ്ടാഴ്ച മുമ്പുതന്നെ പുതിയ മേധാവിയെ പ്രഖ്യാപിക്കണമെന്ന കീഴ്വഴക്കം പാലിക്കണമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാട്. നാവികസേനാ മേധാവി രാജിവെച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും പുതിയ മേധാവിയെ നിയമിക്കാന്‍ തയ്യാറാവാതിരുന്ന പ്രതിരോധമന്ത്രാലയത്തിന്റെ പുതിയ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ബിജെപി വ്യക്തമാക്കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തോടെ മാത്രമേ പുതിയ കരസേനാ മേധാവിയെ നിയമിക്കുകയുള്ളൂവെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി വ്യക്തമാക്കിയിട്ടുണ്ട്. കരസേനാ ഉപമേധാവി ലഫ്.ജനറല്‍ ദല്ബീര്സിങ്ങിനാണ് പുതിയ കരസേനാ മേധാവിയാകാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കുന്നത്.
നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് പുറത്തെടുത്തിരിക്കുന്ന ഒടുവിലത്തെ ആയുധമായ യുവതിയെ നിരീക്ഷിച്ചെന്ന ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങാതെ തന്നെ ജൂഡീഷ്യല്‍ കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിറക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് സൂചനയുണ്ട്.
സര്‍ക്കാര്‍ ഹൈക്കോടതിയോട് സിറ്റിംഗ് ജഡ്ജിയുടെ സേവനം വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് 16ന് ഫലം വരുന്നതിനു മുമ്പുതന്നെ ജുഡീഷ്യല്‍ സമിതിയെ നിയമിക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി കപില്‍ സിബലും വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ പകപോക്കലിനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമത്തിനെതിരെ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ വൃത്തികെട്ട കൗശലമാണ് കളിക്കുന്നതെന്നും നരേന്ദ്രമോദിക്കെതിരായ ഇത്തരം നീക്കങ്ങളൊന്നും വിജയിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: