ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തുമെന്നും കോണ്‍ഗ്രസിന്റെയും മിക്ക പ്രാദേശിക പാര്‍ട്ടികളുടേയും നില പരുങ്ങലിലാവുമെന്നും ഏതാണ്ടുറപ്പായി കഴിഞ്ഞിരിക്കേ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയെ കരിതേച്ച് കാണിക്കാനുള്ള ഹീനവും ആസൂത്രിതവുമായ ശ്രമത്തിലാണ് ചില മാധ്യമങ്ങള്‍.
അടുത്തകാലത്തായി നരേന്ദ്രമോദിക്കും ബിജെപിക്കും കേരളത്തിലെ ചില സമുദായങ്ങളില്‍നിന്ന് കിട്ടുന്ന വര്‍ധിച്ച പിന്തുണയും സ്വീകാര്യതയുമാണ് സത്യത്തെ വെള്ള പുതപ്പിക്കാന്‍ മടിയില്ലാത്തവരുടെ ഇത്തരം അധിക്ഷേപങ്ങള്‍ക്കും ഭര്‍ത്സനങ്ങള്‍ക്കും പിന്നിലെന്ന് കാണാന്‍ പ്രയാസമില്ല. കാലാകാലങ്ങളായി കോണ്‍ഗ്രസ് മാര്‍ക്സിസ്റ്റ് കുടക്കീഴില് അവരുടെ വോട്ട് ബാങ്കുകളായി വര്‍ത്തിച്ച പിന്നാക്ക സമുദായങ്ങള്‍ തങ്ങള്‍ വഞ്ചിതരായെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുകയും ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനം അസ്പൃശ്യതയോടെ അകറ്റി നിര്‍ത്തേണ്ട ഒരു സംഘടനയല്ലെന്ന് മനസ്സിലാക്കുകയും ചെയ്തതാണിന്ന് പലരേയും വിറളി പിടിപ്പിക്കുന്നത്.
തങ്ങളുടെ വോട്ട് ബാങ്ക് കൈവിട്ടുപോകുമെന്ന ഭയവും പിന്നാക്ക വിഭാഗങ്ങളില്‍ മോദിക്കുള്ള സ്വാധീനവും ഇവരുടെ ഉറക്കം കെടുത്തുകയാണ്. ഏത് വിധേനയും ശ്രീനാരായണീയരുള്പ്പെടെയുള്ള അടിസ്ഥാന സമുദായങ്ങളെ മോദിയുടെ പേര് പറഞ്ഞ് ബിജെപിക്കെതിരെ തിരിച്ചുവിടാമോ എന്നാണിവരുടെ ശ്രമം.
നാളിതുവരെ ഇരുമുന്നണികളും അവരുടെ പാര്‍ശ്വവര്‍ത്തികളും തുടര്‍ന്ന ഈ സൃഗാലബുദ്ധി ഇനി നടപ്പില്ലെന്നാണ് കേരളത്തിലെ പ്രബല ഹൈന്ദവ സമുദായങ്ങള്‍ ഇപ്പോള്‍ നല്കുന്ന സന്ദേശം. ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും മന്നത്ത് പത്മനാഭനും തുടങ്ങിയ സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ മുന്നോട്ട് വെച്ച ആശയാദര്‍ശങ്ങളുടെ സാക്ഷാത്ക്കാരം മറ്റാരേക്കാളും നരേന്ദ്രമോദിയെപ്പോലുള്ള ഒരു ദേശീയ നേതാവിലൂടെ മാത്രമേ സാധ്യമാവൂ എന്ന യാഥാര്‍ത്ഥ്യം അവര്‍ക്കിന്ന് ബോധ്യപ്പെട്ടിരിക്കുന്നു. ആ പ്രതീക്ഷയും വിശ്വാസവുമാണ് മോദി പക്ഷത്തേക്കുറ്റുനോക്കാന് അവരെ പ്രേരിപ്പിക്കുന്നത്.
‘മോദിയെ തിരിച്ചറിയാന്‍ വൈകിപ്പോയി’ എന്ന വെള്ളാപ്പള്ളി നടേശന്റെ വാക്കുകളില്‍നിന്നും കെപിഎംഎസ് നേതാക്കളുടെ നിലപാടുകളില്‍നിന്നും അവരുടെ മാനസാന്തരം നമുക്ക് വ്യക്തമാകും.
കപട മതേതരവാദികളാല് ഏറെ തെറ്റിദ്ധരിക്കപ്പെട്ട നേതാവാണ് നരേന്ദ്രമോദി. 2002 ല്‍ നടന്ന ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദി കുറ്റക്കാരനാണെന്ന് രാജ്യത്തെ ഒരു കോടതിയും ഇതേവരെ കണ്ടെത്തുകയോ അദ്ദേഹത്തെ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. ഈയിടെ ഗുല്‍ബര്‍ഗ കൂട്ടക്കൊലയില്‍ മോദിക്ക് പങ്കില്ലെന്ന എഐടി റിപ്പോര്‍ട്ടിനെ ശരിവെക്കുന്ന കോടതി വിധി കൂടി പുറത്തുവന്നപ്പോള്‍ മോദിക്കെതിരായ കേസുകളെല്ലാം അദ്ദേഹത്തെ രാഷ്ട്രീയമായി തകര്‍ക്കാനും തേജോവധം ചെയ്യാനും എതിരാളികള്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഗോധ്ര സംഭവത്തിന്റെ സ്വാഭാവിക പ്രതികരണമായിരുന്നു ഗുജറാത്ത് കലാപം. അയോധ്യയില്‍നിന്ന് മടങ്ങുന്ന രാമഭക്തരായ 60 ഓളം വരുന്ന കര്‍സേവകരെ ഗോധ്രയില്‍ തീവണ്ടി ബോഗികളില്‍ ചുട്ടുകരിച്ച അതിക്രൂരവും പൈശാചികവുമായ സംഭവമായിരുന്നു ഗോധ്ര സംഭവം. ഈ ദാരുണ സംഭവത്തെ തുടര്‍ന്നാണ് ഗുജറാത്തില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍, ഗുജറാത്ത് കലാപം മോദിയുടെ തലയില്‍ കെട്ടിവെച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കപടമതേതര വാദികള്‍ എക്കാലവും ശ്രമിച്ചിട്ടുള്ളത്. വികസന വിരോധമോ അഴിമതിയോ കെടുകാര്യസ്ഥതയോ മക്കള്‍ രാഷ്ട്രീയമോ ഒന്നും മോദിയുടെ മുമ്പില്‍ വിലപ്പോവില്ലെന്നറിയുന്ന എതിരാളികള്‍ ഗുജാറത്ത് കലാപം എന്ന മൂര്‍ച്ചപോയ ആയുധം തന്നെയാണ് മോദിക്കെതിരെ ഇപ്പോഴും പ്രയോഗിക്കുന്നത്. മോദിക്കെതിരെ പ്രയോഗിക്കാന്‍ മറ്റൊരായുധവും അവരുടെ കൈയിലില്ല എന്നതാണ് പരമാര്‍ത്ഥം.
‘ഗുജറാത്തില്‍ നടന്ന കലാപം മുസ്ലിം സമുദായത്തെ വേരോടെ പിഴുതെറിയാന്‍ നടത്തിയ ഗൂഢാലോചനയാണെന്ന വിമര്‍ശനത്തിനുള്ള മറുപടി 2002 ന് ശേഷമുള്ള ഗുജറാത്തും മോദി തുടര്‍ച്ചയായി അവിടെ നേടിയ തെരഞ്ഞെടുപ്പ് വിജയങ്ങളും തന്നെയാണ്. ഗുജറാത്തിലെ മുസ്ലിങ്ങള്‍ മോദിയുടെ ഭരണത്തിന് കീഴില്‍ സുരക്ഷിതരും സംതൃപതരുമാണെന്ന് തെളിയിക്കുന്നതായിരുന്നു ഓരോ തെരഞ്ഞെടുപ്പിലും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്ന് ബിജെപിക്ക് ലഭിച്ച വന്‍ വിജയങ്ങള്‍.
2012 ലെ തെരഞ്ഞെടുപ്പില്‍ പന്ത്രണ്ടോളം വരുന്ന മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ എട്ടിടത്ത് കോണ്‍ഗ്രസിനെ നിലം പരിശാക്കി വിജയക്കൊടി പാറിച്ചത് ബിജെപിയാണ്, നരേന്ദ്ര മോദിയുടെ നേതൃത്വമാണ്.
ഗുജറാത്ത് കലാപം ശക്തവും ധീരവുമായ നടപടികളിലൂടെ ഇരുപത്തിനാല് മണിക്കൂര്‍ കൊണ്ട് അടിച്ചമര്‍ത്താനും പിന്നീട് ഇത്തരം അനിഷ്ട സംഭവങ്ങള്‍ അവിടെ ആവര്‍ത്തിക്കുന്നത് തടയാനും കഴിഞ്ഞ മോദിയെ ഒരു കുപ്രചാരണങ്ങളിലും വശംവദരാവാതെ ഇപ്പോഴും പിന്തുണക്കുകയും ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്നവരാണ് ഗുജറാത്ത് ജനത. ഇന്ത്യയില്‍ മറ്റൊരു മുഖ്യമന്ത്രിക്കും ലഭിക്കാത്ത സ്നേഹവും ബഹുമാനവുമാണ് ഗുജറാത്തിലെ ജനങ്ങള്‍ നരേന്ദ്ര മോദിക്ക് നല്‍കുന്നത്.
ഗുജറാത്ത് മാതൃക ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അത് കേവലം രാഷ്ട്രീയ സ്റ്റണ്ടോ മാധ്യമസൃഷടിയോ അല്ലെന്ന് അവിടം സന്ദര്‍ശിച്ച രാഷ്ട്രീയ എതിരാളികള്‍പോലും സമ്മതിക്കുന്നു. പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും വര്‍ഗീയലഹളകളും തകര്‍ത്തെറിഞ്ഞ ഗുജറാത്തിനെ അധികാരത്തിലേറി ഏതാനും വര്‍ഷങ്ങള്‍ക്കകം ലോകത്തിന് തന്നെ വികസന മാതൃകയാക്കിയ നരേന്ദ്രമോദി അനാദൃശമായ ഭരണപാടവമാണ് ഗുജറാത്തില്‍ കാഴ്ചവെച്ചത്. ഇരുപത്തിനാല് മണിക്കൂറും ലഭിക്കുന്ന വൈദ്യുതി, മെച്ചപ്പെട്ട കുടിവെള്ള വിതരണം, കാര്‍ഷിക വ്യവസായിക മേഖലയിലെ അഭൂതപൂര്‍വമായ വളര്‍ച്ച എന്നിവ മാത്രമല്ല അഴിമതിരഹിതവും സമാധാനപൂര്‍ണവുമായ ഒരു ജീവിത സാഹചര്യവുമാണ് ഗുജറാത്തിലേത്. നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയും രാജ്യത്തോട് പ്രതിബദ്ധതയുമുള്ള ഈ ഭരണാധികാരിയുടെ വിജയമാണ് ഗുജറാത്ത് മോഡല്‍.
രാജ്യവ്യാപകമായി വികസനത്തിന്റെ ഈ പുതുവഴി വാഗ്ദാനം ചെയ്യുന്ന മോദിയുടെ അഖിലേന്ത്യാ രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശവും അദ്ദേഹത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വവും രാജ്യഭരണം എന്നും കുത്തകയാക്കി വെച്ചിട്ടുള്ള കുടുംബവാഴ്ചക്കാരുടേയും ഖജനാവ് കട്ട് മുടിക്കുന്ന അഴിമതി രാജാക്കന്മാരുടെയും ദേശവിരുദ്ധശക്തികളുടേയും നെഞ്ചിടിപ്പ് കൂട്ടുകയാണിന്ന്. മോദിയില്‍ വംശഹത്യയും ഫാസിസവും ഏകാധിപത്യവും ആരോപിച്ച് ന്യൂനപക്ഷങ്ങള്‍ക്കായി കള്ളക്കണ്ണീരൊഴുക്കുന്നത് ഇവരും ഇവരുടെ കൂട്ടാളികളുമാണ്.
1975 ല്‍ രാഷ്ട്രീ എതിരാളികളെ നേരിടാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ ധ്വംസനത്തിനും കിരാത ഭരണത്തിനും നേതൃത്വം കൊടുത്തവരാണ് കോണ്‍ഗ്രസുകാര്‍.
ഇന്ദിരാവധത്തെത്തുടര്‍ന്ന് ദല്‍ഹിയില്‍ ആറായിരം സിഖുകാരെ കൂട്ട കശാപ്പ് ചെയ്ത് വംശഹത്യയിലൂടെ കുപ്രസിദ്ധി നേടിയതും ഇതേ കോണ്‍ഗ്രസുകാര്‍ തന്നെയാണ്.
ജനാധിപത്യം എന്നൊന്ന് അജണ്ടയില്‍ പോലുമില്ലാത്തവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ആശയപരമായി എതിരാളികളെ നേരിടുന്നതിന് പകരം ഉന്മൂലന സിദ്ധാന്തമാണ് അവരുടേത്. പ്രതിപക്ഷ ബഹുമാനമോ സഹിഷ്ണുതയോ കമ്മ്യൂണിസ്റ്റ് നയസമീപനങ്ങളുടെ ഭാഗമേയല്ലെന്നിരിക്കെ ഇവരുടെ ജനാധിപത്യവാദവും മാനവികതാ സങ്കല്‍പ്പവും എത്രമാത്രം കാപട്യമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇനിയുള്ളത് പുറമെ മനുഷ്യാവകാശം, സാമൂഹ്യനീതി, ജനാധിപത്യം എന്നീ പുരോഗമനാശയങ്ങള്‍ മാത്രം സംസാരിക്കുകയും അകം മുസ്ലിം വര്‍ഗീയതയാല്‍ വിഷലിപ്തമായ ജമാ അത്തെ ഇസ്ലാമിപോലുള്ള മതമൗലികവാദികളാണ്.
രാജ്യത്ത് നടക്കുന്ന ഒട്ടെല്ലാ മതതീവ്രവാദ വിധ്വംസക പ്രവര്‍ത്തനങ്ങളുടേയും പ്രഭവകേന്ദ്രമായ ജമാ അത്തെ ഇസ്ലാമി ഇന്ന് രാജ്യസുരക്ഷക്ക് വലിയ ഭീഷണി ഉയര്‍ത്തുകയാണ്. സിമി, ഇന്ത്യന്‍ മുജാഹിദ്ദീന്‍, എന്‍ഡിഎഫ് എന്നീ തീവ്രവാദ-ഭീകര സംഘടനകളുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധമുള്ള ജമാഅത്തെ ഇസ്ലാമിയുടെ ആത്യന്തികമായ ലക്ഷ്യം ദാറുല്‍ ഇസ്ലാം അഥവാ ഇസ്ലാമിക രാഷ്ട്രമാണ്.
കാശ്മീരി പണ്ഡിറ്റുകളെ ജന്മനാട്ടില് നിന്നും ആട്ടിയോടിക്കാനും ബംഗ്ലാദേശില്‍ പാക് സൈന്യത്തോടൊപ്പം ചേര്‍ന്ന് പത്ത് ലക്ഷത്തോളം നിരപരാധികളെ കൊന്നൊടുക്കാനും ഈ സംഘടനക്ക് യാതൊരു മനഃസാക്ഷി കുത്തുമുണ്ടായില്ലെന്നോര്ക്കണം.
മേല്പ്പറഞ്ഞവരുടെയെല്ലാം ഇപ്പോഴത്തെ മോദി വിലാപം ചെന്നായയുടെ അഹിംസാ പ്രസംഗം പോലെയല്ലാതെ മറ്റൊന്നല്ല. ദുഷ്ടലാക്ക് മാത്രമാണ്. അഖിലേന്ത്യാ രാഷ്ട്രീയത്തിലേക്കുള്ള മോദിയുടെ വരവ് ബിജെപിയെ തകര്‍ക്കുമെന്നും അതോടെ മോദിയുടെ കഥ കഴിയുമെന്നും സ്വപ്നം കണ്ടവര്‍ ഇന്ന് നിരാശരാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി കൂടുതല്‍ കരുത്താര്‍ജ്ജിക്കുക മാത്രമല്ല കോണ്‍ഗ്രസിനെ നിലംപരിശാക്കി കേന്ദ്രഭരണത്തിലേക്ക് നടന്നടുക്കുകയാണെന്നത് അവരെ അസ്വസ്ഥരാക്കുന്നു.
എതിര്‍പ്പുകളെ ചെറുമന്ദസ്മിതത്തോടും സമചിത്തതയോടും ധീരമായി നേരിട്ട മോദി ശത്രുക്കള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് ദേശീയതയുടെ വിജയരഥം അതിസമര്‍ത്ഥമായി തന്നെയാണിപ്പോള്‍ മുന്നോട്ട് നയിക്കുന്നത്. രാജ്യസ്നേഹികള്‍ ഒന്നടങ്കം ഈ ചരിത്രദൗത്യത്തില്‍ അദ്ദേഹത്തിന് പിന്നില്‍ അണിനിരന്ന് കഴിഞ്ഞു. അവരുടെ യുവരാജാവ് രാഹുല്‍ഗാന്ധി യുദ്ധമുന്നണിയില്‍ ആയുധം നഷ്ടപ്പെട്ട പോരാളിയെപ്പോലെയാണിപ്പോള്. 2009 ല്‍ മാധ്യമങ്ങള്‍ യുവരാജാവായി വാഴ്ത്തിയ രാഹുല്‍ ഇന്ന് മോദിക്ക് മുമ്പില്‍ അസ്തപ്രജ്ഞനായി നില്ക്കുന്ന കാഴ്ച ദയനീയമാണ്. സ്വയംകൃതാനര്‍ത്ഥം ഇന്നത്തെ പരിതാപകരമായ നിലയിലെത്തിച്ച കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഇനി ആര്‍ക്കുമാവില്ല. അത് മുങ്ങാന്‍ പോകുന്ന കപ്പലാണ്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞവരെല്ലാം കോണ്‍ഗ്രസ് കൂടാരം വിട്ട് പുറത്തുവരികയാണിപ്പോള്‍. പരാജയം മണത്ത പല കോണ്‍ഗ്രസ് മന്ത്രിമാരും തെരഞ്ഞെടുപ്പ് രംഗത്തുനിന്നും ഒളിച്ചോടി. യുപിഎ മന്ത്രിസഭയിലെ കരുത്തനും ഏഴ് വര്‍ഷം ധനമന്ത്രിയും അവരുടെ സാമ്പത്തിക നയരൂപീകരണത്തില്‍ പ്രധാന പങ്ക് വഹിച്ചയാളുമായ ചിദംബരം ഈ കൂട്ടത്തില്‍പ്പെടുന്നു.
ഒരു കാര്യം ഉറപ്പിച്ച് പറയാം. ഈ തെരഞ്ഞെടുപ്പില്‍ മോദിയെ തടയാനോ ബിജെപിയുടെ സാധ്യതകളെ തകര്‍ക്കാനോ കോണ്‍ഗ്രസിനെന്നല്ല ഒരു ദുഷ്ടശക്തികള്‍ക്കും സാധ്യമല്ല.
മോദി തരംഗത്തില്‍ എല്ലാ ദേശദ്രോഹ-ശിഥിലീകരണ ശക്തികളും തൂത്തെറിയപ്പെടുകയും രാജ്യത്തിന്റെ ഭാവിഭാഗധേയം ബിജെപിയുടെ കൈകളില്‍ സുഭദ്രമായിരിക്കുകയും ചെയ്യും. ആ ചരിത്ര മുഹൂര്‍ത്തത്തിനായി നമുക്ക് കാത്തിരിക്കാം.
ബാലകൃഷ്ണന് വെണ്ണക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: