തൃശൂര്‍: ഹൈന്ദവജനതയോടോ, വിശ്വാസങ്ങളോടോ കൂറില്ലാതെ രാഷ്ട്രീയ പിന്‍ബലത്തില്‍ മാത്രം ദേവസ്വം ബോര്‍ഡ് ഭരിക്കാനെത്തുന്നവര് ഹൈന്ദവസമൂഹത്തിന്റെ ശാപമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ. പി. ശശികലടീച്ചര്‍ പറഞ്ഞു. ഇരിങ്ങാലക്കുട മൂര്‍ക്കനാട് ക്ഷേത്രവിഷയത്തില്‍ ദേവസ്വം നിലപാട് പ്രതിഷേധാര്‍ഹമാണ്. പ്രശ്നപരിഹാരാര്‍ത്ഥം ചെന്ന ഹിന്ദു ഐക്യവേദി നേതാക്കളെയാണ് തല്ലിച്ചതച്ചത്. സംഘടിത മതങ്ങളുടെ കൂലിപ്പട്ടാളമായി പോലീസ് മാറുന്ന നാണംകെട്ട സ്ഥിതി ആശ്വാസ്യമല്ല. ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശശികലടീച്ചര്‍.
അനന്തപത്മനാഭ സ്വാമിക്ഷേത്രമാകട്ടെ മാതാ അമൃതാനന്ദമയിദേവിയാകട്ടെ ആരുടെയൊക്കെയോ ലക്ഷ്യമാകുമ്പോള്‍ വാര്‍ത്താചാനലുകള്‍ക്ക് ആഘോഷമാകുന്നു. എവിടെ അഴിമതി നടന്നാലും അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കണം. അല്ലാതെ സമാജത്തെയോ വിശ്വാസത്തേയോ അല്ല അപമാനിക്കേണ്ടത്. ഒരു കേസന്വേഷണത്തിനുമാത്രം സാധ്യതയുള്ള വിഷയങ്ങള്‍ വഷളാക്കി സ്ഥാപനങ്ങള്‍ കയ്യടക്കാനുള്ള ആസൂത്രിതശ്രമം പരാജയപ്പെടുത്തണം. സര്‍ക്കാര്‍ സംവിധാനം ഭരിക്കുന്ന ഗുരുവായൂരിലെ തിരുവാഭരണം മണിക്കിണറിലെത്തിയപ്പോള് അന്വേഷണത്തിനുവേണ്ട ഗൗരവം നല്‍കാത്തത് സംശയകരമാണ്.
സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡണ്ട് കെ. എന്‍. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. സീനിയര്‍ വൈസ് പ്രസിഡണ്ട് കെ. ടി. ഭാസ്കരന് പതാക ഉയര്‍ത്തിയതോടെ ആരംഭിച്ച സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ആര്. സത്യവാന് സ്വാഗതം പറഞ്ഞു.
സഹസംഘടനാ സെക്രട്ടറി സി. ബാബു, സംഘടനാ റിപ്പോര്‍ട്ടും ട്രഷറര്‍ കെ. അരവിന്ദാക്ഷന് നായര്‍ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിമാര്‍ അവതരിപ്പിച്ച ജില്ലാറിപ്പോര്ട്ടില് നടന്ന ചര്‍ച്ചകള്‍ക്ക് ജനറല്‍ സെക്രട്ടറി മാരായ ഇ.എസ്.ബിജു, ബ്രഹ്മചാരി ഭാര്ഗ്ഗവരാമന്, ആര്.വി. ബാബു എന്നിവര്‍ നേതൃത്വം നല്കി. സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് സമാപനസന്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: