കൊച്ചി: നവീകരണ ജോലികള്‍ തുടരുന്നതിനാല്‍ എറണാകുളം വഴിയുള്ള ട്രെയിന്‍ ഗതാഗതം ഇന്നും തടസ്സപ്പെടും. പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് നടക്കുന്ന സിഗ്നല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോട്ടയം വഴിയുള്ള ട്രെയിനുകളെയാണ് ഇതേറെ ബാധിക്കുക.
പരശുറാം എക്സ്പ്രസ്, വേണാട് എക്സ്പ്രസ് എന്നിവ ആലപ്പുഴ വഴി തിരിച്ചുവിടും. ശബരി എക്സ്പ്രസ് ഇന്നലെ തൃപ്പൂണിത്തുറയില്‍ ഒരു മണിക്കൂറോളം പിടിച്ചിട്ടു. ഇന്നും ശബരിയുടെ യാത്ര തടസ്സപ്പെടും. ചെന്നൈ മെയില്‍, ഐലന്റ് എക്സ്പ്രസ് എന്നിവ രണ്ടുമണിക്കൂര്‍ വീതം വൈകിയാണ് സര്‍വീസ് നടത്തുക.
എറണാകുളം-കോട്ടയം പാസഞ്ചര്‍, എറണാകുളം-കായംകുളം പാസഞ്ചര്‍, കൊല്ലം-എറണാകുളം മെമു എന്നിവ റദ്ദാക്കിയിട്ടുണ്ട്. എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് തൃപ്പൂണിത്തുറയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി എറണാകുളം-കാരക്കല്‍ എക്സ്പ്രസ്, എറണാകുളം-കൊല്ലം പാസഞ്ചര്‍, നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍ എന്നിവ ടൗണ്സ്റ്റേഷനില്നിന്ന് യാത്ര തുടങ്ങും. ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍(1.20) ഇടപ്പള്ളിയില്‍ യാത്ര അവസാനിപ്പിക്കും.
ഒരാഴ്ചയായി തുടരുന്ന ഗതാഗത നിയന്ത്രണം ഇന്നോടെ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് റെയില്‍വെ അധികൃതര്‍. പ്രധാനജോലികളെല്ലാം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ബുധനാഴ്ച മുതല്‍ സാധാരണ നിലയില്‍ സര്‍വീസ് നടത്താനാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: