ന്യൂദല്‍ഹി: കേരള തീരത്ത് രണ്ടു മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ചതുമായി ബന്ധപ്പെട്ട കടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയില്‍ നാവികരുടെ തുടര്‍ന്നുള്ള വിചാരണ കൊച്ചിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് ബോട്ടുടമ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ബോട്ടിന്റെ ഉടമ ഫ്രെഡിയാണു കേസിന്റെ വിചാരണ കൊച്ചിയിലെ സിബിഐ കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടു ഹര്‍ജി നല്‍കിയത്.
കേസില്‍ തന്നെ കക്ഷി ചേര്‍ക്കണമെന്നും ഫ്രെഡി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കടല്‍ക്കൊലക്കേസിലെ പ്രതികളുടെ ആവശ്യം പരിഗണിച്ചാണ് ദല്‍ഹിയിലേക്ക് കേസ് മാറ്റിയത്. ഇത് അംഗീകരിക്കാനാവില്ല. പ്രതികളുടെ ആവശ്യം പരിഗണിക്കാതെ ഇരകളുടെ ആവശ്യത്തിനു വില നല്‍കണമെന്നും ഫ്രെഡി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. നിലവില്‍ ദല്‍ഹി പാട്യാല കോടതിയിലാണു കടല്‍ക്കൊലക്കേസിന്റെ വിചാരണ നടക്കുന്നത്. വിചാരണ ഇഴഞ്ഞു നീങ്ങുന്നതില്‍ ഇറ്റലി പ്രതിഷേധം അറിയിച്ചിരുന്നു.
കേസിലെ സാക്ഷികള്‍ കേരളത്തിലായതിനാല്‍ തന്നെ വിചാരണക്കു ദല്‍ഹിയില്‍ പോകേണ്ടി വരുന്നത് ബുദ്ധിമുട്ടാണെന്നു ഹര്‍ജിയില്‍ പറയുന്നു. നേരത്തെ കേസിന്റെ വിചാരണ കൊല്ലത്തെ കോടതിയിലാണ് നടന്നുവന്നത്. എന്നാല്‍ ഇറ്റാലിയന്‍ നാവികര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് വിചാരണ ദല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു. കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ ലത്തോറെ മാസിമിലാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ ദല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയിലാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: