കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റി അംഗം പി.കെ. കുഞ്ഞനന്തനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ നീക്കം.
കുഞ്ഞനന്തനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കഴിഞ്ഞ പോളിറ്റ് ബ്യൂറോ യോഗത്തില്‍ ധാരണയായിരുന്നു. ഇത് തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്ന് കണ്ണൂരിലെ നേതാക്കള്‍ യോഗത്തില്‍ പറഞ്ഞിരുന്നുവെങ്കിലും ഭൂരിപക്ഷം അംഗങ്ങളും പോളിറ്റ് ബ്യുറോയുടെ തീരുമാനത്തോട് യോജിക്കുകയായിരുന്നു.
ചന്ദ്രശേഖരന് വധക്കേസില്‍ പങ്കുള്ള പാര്‍ട്ടിക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വിഎസ് സിപിഎം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വിഎസ്സിന് നല്കിയ ഉറപ്പും പുറത്താക്കലിന് പിന്നിലുണ്ട്. തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് വിഎസ്സിന്റെ നിലപാട് മാറ്റം കാരാട്ടിന്റെ ഉറപ്പിന്റെ അടിസാഥാനത്തിലാണെന്നാണ് സൂചന.
തെരഞ്ഞെടുപ്പിന് മുന്‍പ് കുഞ്ഞനന്തനെതിരെ നടപടിയെടുക്കരുതെന്ന് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസം ജയിലിലെത്തിയ ജില്ലാ സെക്രട്ടറി പി. ജയരാജന് കുഞ്ഞനന്തനെ നേരിട്ട് അറിയിച്ചിരുന്നതായി സൂചനയുണ്ട്.
ടി.പി. വധക്കേസില്‍ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിപിഎം കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗം കെ.സി. രാമചന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. തീരുമാനം പാര്‍ട്ടി നേതാക്കള്‍ തന്നെ ജയിലിലെത്തി നേരിട്ടറയിച്ച ശേഷമായിരുന്നു രാമചന്ദ്രനെ പുറത്താക്കിയത്. കേസില്‍ ശിക്ഷിക്കപ്പെട്ട കടുങ്ങോന്‍ പൊയില്‍ ബ്രാഞ്ച് സെക്രട്ടറി ട്രൗസര്‍ മനോജിനെയും പുറത്താക്കാന്‍ നീക്കമുണ്ട്. ടിപി കേസില്‍ കുഞ്ഞനന്തനെ പുറത്താക്കുന്നതോടെ കൊലപാതകത്തില്‍ സിപിഎമ്മിന് നേരിട്ടുള്ള പങ്കാണ് വെളിവാകുന്നത്. കുഞ്ഞനന്തനെ കൂടി പുറത്താക്കുന്നതോട കണ്ണൂരിലെ പാര്‍ട്ടിക്കുള്ളില്‍ വന്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന ഭയം നേതൃത്വത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: