ഹൈടെക് മോഷ്ടാവായ ബണ്ടിച്ചോറെന്ന കഥാപാത്രം കേരളത്തില നിരവധി ബാലമനസ്സുകളില്‍ മാതൃകയും സാധനാപാഠവുമൊക്കെയായി മാറിയെന്നത് രസിക്കാനാവാത്ത സത്യമാണ്. ഇതു സംബന്ധിച്ച പഠന വിവരങ്ങള്‍ തീരെ ശ്രദ്ധിക്കപ്പെടാതെപോയ നാടാണ് നമ്മുടേത്. ഇതിനു പിന്നില്‍ പതിയിരിക്കുന്ന അപകടം ഗുരുതരമാണ്. കഴിഞ്ഞ ദിവസം മാതൃഭൂമി പത്രത്തിന്റെ പ്രധാന പേജില്‍ മൂകാംബികയില്‍ നിന്നുള്ള ഒരു കൗതുകവാര്‍ത്ത ചിത്രം സഹിതം പ്രസിദ്ധീകരിച്ചിരുന്നു. ഒരു ‘വിഐപി’ക്കു ചുറ്റുമായി ദര്‍ശന ഭാഗ്യത്തിനും ഓട്ടോഗ്രാഫില്‍ ഒപ്പിടാനുമായി തടിച്ചുകൂടിയ പുത്തന്‍ തലമുറയെകുറിച്ചുള്ളതായിരുന്നു വാര്‍ത്ത. നരേന്ദ്രമോദിയോ, രാഹുല്‍ഗാന്ധിയോ, പ്രിയങ്കയോ, യേശുദാസോ സിനിമാ-ക്രിക്കറ്റ് മേഖലകളിലെ ഹീറോകളോ ഒന്നുമായിരുന്നില്ല ആ വിഐപിതാരം. സോളാര്‍ വിവാദത്തിലെ സ്ഫോടക നായിക സരിതാ എസ്.നായരായിരുന്നു മാതൃഭൂമി വാര്‍ത്തയിലെ സ്റ്റാര്‍.
കുറച്ചുനാള്‍ മുമ്പ് ഈ ലേഖകന്‍ കൊയിലാണ്ടി കോടതിയിലേക്ക് പോകുമ്പോള്‍ അവിടെ ടൗണില്‍ ഒരു ഷോപ്പിനോട് ചേര്‍ന്ന് ചെറിയ ഒരാള്‍ക്കൂട്ടത്തെ കണ്ടു. കാര്യമന്വേഷിച്ചപ്പോള്‍ ഒരു പുതിയ ജ്വവല്ലറി ഷോപ്പിന്റെ ഉദ്ഘാടനമെന്നറിഞ്ഞു. മലയാള സിനിമയില്‍ കത്തിജ്വലിച്ചുനില്‍ക്കുന്ന ഒരു നായികാ പ്രതിഭയായിരുന്നു ഉദ്ഘാടക. എന്നാല്‍ അവിടെ നിന്നും വിളിപ്പാടകലെയുള്ള കോടതി വളപ്പില്‍ സിനിമാനടിയെ കാണാനെത്തിയവരുടെ പതിന്മടങ്ങ് ജനക്കൂട്ടമുണ്ടായിരുന്നു. സോളാര്‍ സംഭവത്തിലെ കഥാനായികയെ മജിസ്ട്രേട്ടു കോടതിയില്‍ ഹാജരാക്കുന്നതിനു സാക്ഷ്യം വഹിക്കാനെത്തിയതായിരുന്നു അവര്‍. കേരളം എങ്ങോട്ടെന്ന ചോദ്യത്തിനുള്ള ശരിയുത്തരം ബണ്ടിച്ചോറും സരിതാനായരുമൊക്കെ ഉള്‍പ്പെട്ട വിവാദങ്ങളുടെ നാള്‍വഴിയില്‍ പതിയിരിക്കുന്നുണ്ട്.
രാഷ്ട്രീയ വിമര്‍ശനത്തിലും സാമൂഹിക വിമര്‍ശനത്തിലും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള കേരളത്തിലെ മാധ്യമങ്ങളുടെയും സാംസ്കാരിക നായകന്മാരുടെയും ശൈലി നമുക്കഭിമാനിക്കതക്കതാണ്. എന്നാലിപ്പോഴത് നമുക്കില്ല. കേരളമിപ്പോള്‍ എത്തിപ്പെട്ട സാമൂഹ്യക്രമത്തിന്റെ അപകടതലമാണ് സരിതാ നായര്‍ സംഭവം വിളിച്ചോതുന്നത്.
മാറി മാറി ഭരിക്കുന്ന മുന്നണികളുടെ നെറികേടും നേരുകേടും അനുഭവിച്ച് കേരള ജനത ഇപ്പോള്‍ മരവിച്ച അവസ്ഥയിലാണുള്ളത്. സിപിഎം – കോണ്‍ഗ്രസ് കക്ഷികള്‍ ഏതാണ്ട് അപസ്മാരബാധിതരെപ്പോലെയാണ് കാലിക വിഷയങ്ങള്‍ ഇവിടെ കൈകാര്യം ചെയ്യുന്നത്. അപസ്മാര രോഗത്തിന്റെ പ്രധാന ദോഷങ്ങളിലൊന്ന് ഓര്‍മ്മയില്ലായ്മയും കൂടെകൂടെ പിച്ചും പേയും പറയലുമാണ്. കേരളത്തിലെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമായും പ്രശ്നങ്ങളെ സമീപിക്കുന്നതും കൈകാര്യം ചെയ്യുന്നതും അപസ്മാര രോഗിയുടെ ശൈലിയിലാണ്. യഥാര്‍ത്ഥത്തില്‍ ജനങ്ങളെ പഠിപ്പിക്കേണ്ട അദ്ധ്യാപകരായ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ഇന്നത്തെ മോശപ്പെട്ട ശൈലി മാറ്റുകതന്നെവേണം.
രാഷ്ട്രീയ നേതൃത്വം ഇവിടെ ജയിക്കുന്നത് ശബ്ദബലം കൊണ്ടും പേശീബലം കൊണ്ടുമാണെന്ന സത്യം ഓര്‍മ്മിക്കേണ്ടതുണ്ട്. മാധ്യമ ശൈലിയും വ്യത്യസ്ഥമല്ല. മാധ്യമ വിജയവും ഇതേപോലെ തന്നെയായിമാറിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ മനനംകൊണ്ട് നേടുകയും ജനങ്ങള്‍ക്ക് നേട്ടം പകര്‍ന്നു നല്‍കുകയും ചെയ്യേണ്ട മേഖലകളാണിത്. മനനത്തിന്റെ ബലത്തില്‍ വിശ്വം കീഴടക്കിയ ഋഷിമാരുടെ നാടാണിത്. മനനത്തിന് ശബ്ദമില്ലെന്നതാണ് അതിന്റെ സവിശേഷത. ശബ്ദബലത്തിനും ശ്വാസബലത്തിനുമപ്പുറം മനനവും യുക്തി ഭദ്രതയുംകൊണ്ട് സക്രിയ രാഷ്ട്രീയം സൃഷ്ടിക്കുന്ന അന്തരീക്ഷം കേരളത്തിലുണ്ടാവണം. നിര്‍ഭാഗ്യവശാല്‍ ഇക്കാര്യത്തില്‍ നാം കൂടുതല്‍ ഇരുട്ടിലേക്ക് നിപതിച്ചുകൊണ്ടിരിക്കയാണ്.
സോളാര്‍ വിവാദം കൊടുമ്പിരിക്കൊണ്ട ആദ്യത്തെ രണ്ടു ദിവസങ്ങളില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത ഒരു പൊതുപ്രവര്‍ത്തകനാണ് ഈ ലേഖകന്‍. അതിലുള്‍പ്പെട്ട ചതിയും ക്രിമിനല്‍ കുറ്റവും രാഷ്ട്രീയ തലങ്ങളും ഒരു മൂന്നാം ചേരിയുടെ കാഴ്ചപ്പാടില്‍ അവതരിപ്പിക്കാനും ശ്രമിച്ചിരുന്നു. പക്ഷേ അപവാദങ്ങളും വിവാദങ്ങളും തുടര്‍ക്കഥകളായി മാസങ്ങള്‍ നീട്ടാനുള്ള മാധ്യമശ്രമങ്ങള്‍ അനസ്യൂതം തുടരുകവഴി യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ഇവിടെ തമസ്കരിക്കപ്പെടുകയായിരുന്നു. ഇതുകൊണ്ടുതന്നെ പിന്നീട് ചര്‍ച്ചകളില്‍ പങ്കെടുക്കാതിരിക്കാന്‍ നിര്‍ബന്ധിതനാവുകയാണുണ്ടായത്. ഇപ്പോള്‍ സോളാറുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളൊക്കെ നിശ്ചലാവസ്ഥയിലെത്തുകവഴി കബളിപ്പിക്കപ്പെട്ട ജനതയായി മലയാളികള്‍ മാറിയിരിക്കുന്നു. മലയാളികള്‍ മഠയരല്ലെന്നും ഒന്നും മറക്കുന്നവരല്ലെന്നും കൂടുതല്‍ തെളിയിക്കപ്പെടേണ്ട വിഷയമായി ഈ ലേഖകന്‍ സോളാര്‍ പ്രശ്നത്തെ കാണുന്നു. മാസങ്ങള്‍ നീണ്ട ഇടതുപക്ഷ സോളാര്‍ സമരങ്ങളും രൂക്ഷമായ ചര്‍ച്ചകളും വാര്‍ത്തകളും സമൂഹത്തിനു നല്കിയ നേട്ടങ്ങള്‍ രാഷ്ട്രീയ പഠനത്തിനു വിധേയമാക്കുന്നത് നന്നായിരിക്കും.
ഏറ്റവുമൊടുവിലായി ഇന്ത്യയിലെ പ്രധാന വാരികയുടെ മലയാളം എഡീഷന് താരപരിവേഷം നല്കി സരിത.എസ്.നായരെ ജനസമക്ഷം അവതരിപ്പിച്ചിരിക്കുന്നു. അവരുടെ അഭിമുഖവും കവര്‍ ചിത്രവും വന്‍ പ്രാധാന്യത്തോടെയാണ് വാരിക പ്രസിദ്ധീകരിച്ചിട്ടുള്ളത്. പൊതുസമൂഹത്തിനു മുന്പില് വീഴ്ത്തപ്പെട്ട ഒരു കുറ്റാരോപിതയെ വാഴ്ത്തപ്പെട്ടവളാക്കി മാറ്റുന്നത് അധാര്‍മ്മികവും അനലഭിഷീണയുമാണ്. ഇത് എങ്ങനെ സഹജീവികള്‍ക്കും തലമുറകള്‍ക്കും അപകടകരമാകുമെന്ന സത്യത്തിലേക്കാണ് സരിതയുടെ മൂകാംബികയിലെ താരശോഭ വിരല്‍ചൂണ്ടുന്നത്.
സോളാര്‍ കേസ് സാമ്പത്തിക ഇടപാടുകളോടു ബന്ധപ്പെട്ട ക്രിമിനല്‍ കുറ്റങ്ങള്‍ മാത്രമാണോ? അങ്ങനെയെങ്കില്‍ പരാതിക്കാര്‍ പരാതികള്‍ പിന്‍വലിക്കുകയോ കൂറുമാറി മൊഴി നല്‍കുകയോ ഒത്തുതീര്‍പ്പിലെത്തുകയോ ചെയ്യുകവഴി പ്രശ്നങ്ങള്‍ ഇല്ലാതാകൂം. അങ്ങനെയെങ്കില്‍ എന്തിന് ഇത്രയധികം കോളിളക്കം സൃഷ്ടിക്കപ്പെട്ടു? രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് അധികാരം ദുര്‍വിനിയോഗം ചെയ്യാനും അഴിമതി നടത്താനും സോളാര്‍ ഇടപാടുകള്‍ ഇടയാക്കിയിട്ടുണ്ടോ? ബന്ധപ്പെട്ട വന്‍കിടക്കാര്‍ സ്ത്രീ സൗന്ദര്യത്തിന്റെ മാസ്മരശക്തിയാല്‍ അവരുടെ അംഗുലി ചലനങ്ങള്‍ക്കനുസരിച്ചും ഭരണയന്ത്രത്തെ തെറ്റായി ചലിപ്പിച്ചിട്ടുണ്ടോ? ധാര്‍മ്മികത പുറമ്പോക്കിലേക്ക് വലിച്ചെറിഞ്ഞുകൊണ്ടുള്ള രാഷ്ട്രീയ നേതാക്കന്മാരുടെ വഴിവിട്ട പങ്ക് സോളാര്‍ പ്രശ്നത്തിലുണ്ടോ? ഇത്തരം നിരവധി ചോദ്യങ്ങളും അതിനോടു ബന്ധപ്പെട്ട ചര്‍ച്ചകളും ഭാഷ്യങ്ങളുമൊക്കെയാണ് മീഡിയകള്‍വഴി മലയാളമസ്തിഷ്കങ്ങളിലേക്ക് സന്നിവേശിപ്പിച്ചിട്ടുള്ളത്.
എന്നാലിപ്പോള്‍ പ്രശ്നത്തിലെ മുഖ്യകുറ്റാരോപിതരൊക്കെ സമൂഹമദ്ധ്യത്തില്‍ നായകസ്ഥാനത്തേക്കുയരുന്ന അപകട സ്ഥിതിയിലേക്കു കാര്യങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നു. തലമുതിര്‍ന്ന രാഷ്ട്രീയ നേതാക്കളേക്കാള്‍ പ്രാധാന്യത്തോടെ മാധ്യമങ്ങളില്‍ സരിത വിവിധ വിഷയങ്ങളില്‍ ഇവിടെ പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു. തിരഞ്ഞെടുപ്പില്‍പ്പോലും അവരുടെ പിന്തുണ തേടാന്‍ വിവിധ കക്ഷികള്‍ ശ്രമിച്ചതായി അവര്‍ ആരോപിക്കുന്നു. പ്രചരണരംഗത്ത് രാജപദവി ലഭിക്കാന്‍ കൊടുംപാതകങ്ങളില്‍ പ്രതിയാക്കപ്പെടുകവഴി കഴിയുമെന്ന നിലയിലേക്ക് കാര്യങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നു. സരിതയും ബണ്ടിച്ചോറും മാതൃകകളാക്കപ്പെടുന്ന പുത്തന്‍ തലമുറയിവവിടെ രൂപപ്പെടുന്ന കുറ്റത്തിന് ആരെയാണ് പ്രതിക്കൂട്ടിലടയ്ക്കേണ്ടത്. കക്ഷിരാഷ്ട്രീയത്തിനതീതമായ ധാര്‍മ്മികശക്തി ഇവിടെ വേണ്ടേ?
സിപിഎം ഉള്‍പ്പെടുന്ന ഇടതുപക്ഷം സര്‍വ്വസന്നാഹങ്ങളുമായി പടയോട്ടം നടത്തുകയും പോര്‍മുഖങ്ങള്‍ സൃഷ്ടിച്ച് നേട്ടമുണ്ടാക്കുകയും ചെയ്തവയാണ് സോളാര്‍ തട്ടിപ്പ് കേസുകള്‍. അവസാനം ഭരണകക്ഷിയും പ്രതിപക്ഷവും സലാം പറഞ്ഞു സന്തുഷ്ടിയോടെ പിരിഞ്ഞത് ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനത്തോടെയായിരൂന്നു. 1952 ല്‍ അന്വേഷണ കമ്മീഷന് നിയമപ്രകാരം ജസ്റ്റീസ് ശിവരാജനെ അന്വേഷണ കമ്മീഷനെ നിയമിച്ചു. ഈ നിയമനത്തെ വീര്‍പ്പടക്കിയും ആശ്വാസംകൊണ്ടും എതിരേറ്റവരാണ് ഇടത്-വലത് പാര്‍ട്ടികളും ഒരു പറ്റം മാധ്യമങ്ങളും. എന്നാലിപ്പോള്‍ കമ്മീഷന് വിജ്ഞാപനം പരസ്യപ്പെടുത്തിയപ്പോള്‍ ആറ് കാര്യങ്ങളില്‍ മാത്രമായി അന്വേഷണത്തെ കെട്ടിയിട്ടിരിക്കുന്നു. ഇതുവഴി പൊതുസമൂഹമാണ് കബളിപ്പിക്കപ്പെട്ടിട്ടുള്ളത്.
സോളാര്‍ തട്ടിപ്പും അതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും കുറ്റക്കാരും ഭാവിക്കുതകുന്ന പരിഹാരമാര്‍ഗ്ഗങ്ങളുടെ നിര്ദ്ദേശിക്കലുകളും ആരായലുകളുമാണ് കമ്മീഷന് അന്വേഷിക്കുന്ന വിഷയങ്ങള്‍. സാധാരണ ക്രിമിനല്‍ കോടതിക്ക് തീര്പ്പുകല്പ്പിക്കാനുള്ളതിലപ്പുറം എന്തു കാര്യമാണ് കമ്മീഷന്‍വഴി കൂടൂതലായി ലഭിക്കുന്നതെന്നു ചോദിച്ചാല്‍ ഒന്നുമില്ല എന്നതാണ് ഉത്തരം. 2005 മുതല്ക്കുള്ള പരാതികളുടെ കൈകാര്യം ചെയ്യലിനെക്കുറിച്ചന്വേഷിക്കാനും കമ്മീഷന് ഉദ്ദേശിക്കുന്നത്രേ.
മാസങ്ങളോളം ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രശ്നം എങ്ങുമെത്താതെ കെട്ടടങ്ങിയിരിക്കുന്നു. ചുരുക്കത്തില്‍ നനഞ്ഞ പടക്കംപോലെ സോളാര്‍ തട്ടിപ്പും അനുബന്ധ വിഷയങ്ങളും ചീറ്റിപ്പോയിരിക്കയാണ്. വിജയം എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ക്കും പരാജയം കേരളത്തിലെ ജനങ്ങള്‍ക്കുമെന്ന നിലയില്‍ സോളാര്‍ കേസ് ‘ആന്റി ക്ലൈമാക്സില്‍’ എത്തിയതില്‍ ദു:ഖിക്കാം.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: