കൊച്ചി: മെട്രോറെയില്‍ തര്‍ക്കം പരിഹരിക്കുന്നതിന് കൊച്ചിയില്‍ നടത്താനിരുന്ന യോഗം മുഖ്യമന്ത്രി റദ്ദാക്കി. 29ന് കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ യോഗം ചേരുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഡിഎംആര്‍സിയും കെഎംആര്‍എല്ലും കൊച്ചി കോര്‍പ്പറേഷനുമായുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗം മാറ്റിയത്. അടുത്തമാസം തിരുവനന്തപുരത്ത് മുഖ്യന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേരാനാണ് തീരുമാനമെന്ന് കെഎംആര്‍എല്‍ എംപി ഏലിയാസ് ജോര്‍ജ് അറിയിച്ചു.
മെട്രോറയില്‍ നിര്‍മ്മാണത്തില്‍ നഗരസഭയെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ട് മേയര്‍ ടോണിചമ്മിണി കത്തുനല്‍കിയിരുന്നു. മെട്രോയുടെ സ്ഥലമേറ്റെടുക്കലും നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രൂക്ഷമായ അഭിപ്രായവ്യത്യാസമാണ് നിലനില്‍ക്കുന്നത്. ഡിഎംആര്‍സിയും കെഎംആര്‍എല്ലും തമ്മിലുള്ള ഭിന്നത മെട്രോയുടെ നിര്‍മ്മാണം നിലക്കുമെന്ന സാഹചര്യം തന്നെ സൃഷ്ടിച്ചിട്ടുണ്ട്.
നിര്‍മ്മാണ ജോലികളിലും ഉത്പന്നങ്ങള്‍ വാങ്ങുന്ന കരാറുകളിലും മറ്റും ഇടപെടാന്‍ കെഎംആര്‍എല്ലും സംസ്ഥാനത്തെ ചില നേതാക്കളും നടത്തുന്ന ശ്രമമാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് എന്നാണ് ഡിഎംആര്‍സി അഭിപ്രായപ്പെടുന്നത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗം വിളിച്ചു ചേര്‍ത്താലും പരിഹാരം കാണാനാവില്ലെന്നും അത് പുതിയ വിവാദങ്ങള്‍ക്കിട വരുത്തുമെന്നും വ്യക്തമായ സാഹചര്യത്തിലാണ് യോഗം മാറ്റുന്നത്. ഇടപ്പള്ളി ഉള്‍പ്പെടെ മെട്രോയുടെ 11 സ്റ്റേഷനുകള്‍ക്ക് ആവശ്യമായ സ്ഥലം ഇനിയും ഏറ്റെടുത്തിട്ടില്ല. ആല്‍ബര്‍ട്ട്സ് കോളേജ്, സൗത്ത് റയില്‍വേ സ്റ്റേഷന്, വൈറ്റില- പേട്ട, എന്നിവിടങ്ങളില്‍ സ്ഥലമേറ്റെടുപ്പ് പ്രതിസന്ധിയിലാണ്. പച്ചാളം മേല്‍പ്പാലം, ഇടപ്പള്ളിയിലെ നിര്‍ദ്ദിഷ്ട ഫ്ലൈഓവര്‍ എന്നിവയുടെ കാര്യത്തിലും ഡിഎംആര്‍സിയുമായി ധാരണയിലെത്താനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: