പുരസ്കാരങ്ങള്‍ എനിക്ക് പുതുമയല്ല. കേരള സര്‍ക്കാരിന്റെ വനിതാരത്ന പുരസ്കാരവും ദൂരദര്ശന് പുരസ്കാരവും ലയണ്‍സ്, റോട്ടറി ക്ലബുകള്‍ പോലുള്ള സംഘടനകളുടെ പുരസ്കാരങ്ങളും ഏറ്റുവാങ്ങാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. പുരസ്കാരങ്ങള്‍ പ്രചോദനകരമാണ്.
എന്റെ ജീവിതത്തിലെ ഏറ്റവും സാര്‍ത്ഥകമായ, ജീവിതത്തെതന്നെ ധന്യമാക്കിയ പുരസ്കാരം വെങ്ങോല വിശ്രമം സര്‍ഗ്ഗ സാംസ്കാരിക പൈതൃകകൂട്ടായ്മയുടെ സമാദരപൂര്ണിമ 2014 ബഹുമതിപത്രം എന്റെ സ്വന്തം നാട്ടുകാര്‍ എനിക്ക് നല്‍കിയതാണ്. മുറ്റത്തെ മുല്ലയ്ക്ക് മണമുണ്ടെന്ന് തെളിയിച്ച്, എന്റെ നേട്ടങ്ങളില്‍ സന്തോഷിച്ച് എന്നെ അനുമോദിക്കാനും ആദരിക്കാനും എന്റെ നാട്ടുകാര്‍ ഒത്തുകൂടിയപ്പോള്‍ ഞാന്‍ ഏഴാം സ്വര്‍ഗം കണ്ടു എന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല.
എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും സ്നേഹിച്ചത് എന്റെ അമ്മയെയാണ്. പിന്നെ വെങ്ങോലയെയും. വെങ്ങോലക്കാര്‍ അപരിഷ്കൃതരാണെന്ന പറച്ചിലുകളൊന്നും എന്നെ വേദനിപ്പിച്ചില്ല. രാവിലെ എണീറ്റ് മുറ്റത്തെത്തുമ്പോള്‍ മന്ദമാരുതന് കൊണ്ടുവരുമായിരുന്ന റോസാപ്പൂവിന്റെയും ചെമ്പകത്തിന്റെയും സുഗന്ധം എന്റെ നാസാരന്ധ്രങ്ങളില്‍ ഇപ്പോഴുമുണ്ട്. ഞങ്ങളുടെ നാട്ടില്‍ ചെമ്പകമില്ല. പിന്നെ എങ്ങനെ ചെമ്പകപ്പൂമണം എന്ന് ചോദിച്ചാല്‍ അമ്മ പറയും, അത് ദേവിയില്‍നിന്ന് വരുന്ന ഗന്ധമാണെന്ന്.
ഞാന്‍ വളര്‍ന്ന, സ്നേഹിച്ച വെങ്ങോല ഇന്നില്ലെങ്കിലും വെങ്ങോലക്കാരുടെ മനസ്സില്‍ അന്നത്തെ നന്മ ഇന്നും നിലനില്ക്കുന്നു എന്നതിന്റെ തെളിവാണല്ലോ സമാദരപൂര്ണിമ. വെങ്ങോല എന്റെ ഹൃദയത്തില്‍ കാത്തുസൂക്ഷിക്കുന്ന പവിത്രമായ ഇടമാണ്. ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ വെങ്ങോലയില്‍ നോക്കെത്താദൂരത്തോളം നെല്‍വയലുകളായിരുന്നു. ബസ്സുകള്‍ ഓടിയിരുന്നില്ലാത്ത അക്കാലത്ത് ഒരു ചെമ്മണ് റോഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പറമ്പുകള്‍ വൃക്ഷനിബിഢമായിരുന്നു. മാവ്, പ്ലാവ്, ആഞ്ഞിലി, അത്തി, ഇത്തി, ഇലവ്, പാല, ഇലഞ്ഞി ഇങ്ങനെ അനേകം വൃക്ഷങ്ങള്‍. ഗേറ്റുകളില്ലാത്ത ഞങ്ങളുടെ വീടിന് ‘കൊട്ടോംപടി’ (പലകകൊണ്ട് തീര്‍ത്ത പടികളുള്ള കടമ്പ)യായിരുന്നു. വൈകുന്നേരങ്ങളില്‍ അതിലിരുന്ന് ആകാശത്തേക്ക് നോക്കിയാല്‍ പക്ഷിക്കൂട്ടങ്ങള്‍ കൂടണയാന്‍ പറന്നകലുന്നത് കാണാമായിരുന്നു. ആറ്റക്കൂട് ഇന്ന് 150 രൂപ കൊടുത്ത് വാങ്ങണം. അന്ന് അത് അടയ്ക്കാമരങ്ങളിലും മറ്റും ധാരാളമായിരുന്നു. ചെറിയ വാടികളില്പോലും കുരുവികള്‍ കൂടുകൂട്ടി. കാക്കകളാവട്ടെ ഉയരമുള്ള ആഞ്ഞിലിയിലും മാവിലും കൂടൊരുക്കി. കാക്ക വടക്ക് കൂടുകൂട്ടിയാല്‍ തെക്ക് ചിത ഉയരും എന്ന വിശ്വാസം നിലനിന്നിരുന്നതിനാല്‍ കാക്കക്കൂടുകള്‍ നശിപ്പിക്കുമായിരുന്നു. പ്രഭാതങ്ങളിലും ത്രിസന്ധ്യകളിലും അന്തരീക്ഷം കിളികൂജനംകൊണ്ട് മുഖരിതമാവും. അന്ന് എന്നോട് ആരെങ്കിലും ഭൂമിയിലെ സ്വര്‍ഗമെവിടെ എന്ന് ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ ‘വെങ്ങോല’ എന്ന് മറുപടി പറയുമായിരുന്നു.
അന്ന് ഞങ്ങള്‍ നഗ്നപാദരായിരുന്നു. പുലര്‍വേളകളില്‍ മഞ്ഞുവീണ് നനഞ്ഞ പുല്ലില്‍ ചവിട്ടുന്നത് അനുഭൂതിയായിരുന്നു. തലനിറയെ എണ്ണതേച്ച്, കുറുന്തോട്ടിയുടെ താളിതേച്ച് കുളത്തില്‍ ശശികലയോടും സതിയോടുമൊപ്പം നീന്തിത്തിമിര്‍ക്കുമ്പോള്‍ വേനലവധികളില്‍ സമയം പോകുന്നതുപോലും അറിയുമായിരുന്നില്ല. പാടത്തിനരികില്ക്കൂടി ഒഴുകിയിരുന്ന തോട്ടില്‍ നിറയെ പരല്മീനുകള്. അമ്മയറിയാതെ തോര്‍ത്ത് എടുത്തുകൊണ്ടുവന്ന് അവയെ കോരിയെടുത്ത് തൊട്ടുനോക്കിയശേഷം വെള്ളത്തിലേക്കുതന്നെ വിടുമായിരുന്നു. തോട്ടിലുള്ള മറ്റൊരു ജീവി ‘ഞവണിക്ക’യായിരുന്നു. അതിനെ പിടിച്ച് പാട്ടുപാടിയാല് അത് നാവ് പുറത്തിടും. ശ്വാസംമുട്ടിയിട്ടാണെന്ന് ഞങ്ങള്‍ക്കറിയില്ലല്ലോ. പാട്ടുകേട്ട സന്തോഷത്തിലാണെന്ന് പറഞ്ഞ് ഞങ്ങള്‍ ചിരിച്ചു.
വെങ്ങോലയില്‍ അന്ന് എല്ലാവര്ക്കും എല്ലാവരെയും അറിയാമായിരുന്നു. പക്ഷെ വീട്ടുപേര് കൂട്ടി പറയണം. എന്റെ തറവാട് തുമ്മാരുകുടിയാണ്. പക്ഷെ ഞാന്‍ കോലാടന്മാരുടെ കയ്യില്‍നിന്ന് വാങ്ങിയ പറമ്പില്‍ വീട് വച്ചിരുന്നതിനാല്‍ കോലാട്ടുകുടി എന്നാണറിയപ്പെട്ടിരുന്നത്. ഞാന്‍ കോലാട്ടുകുടിയിലെ ലീലാ പിള്ളയും. അന്ന് സ്കൂളില്‍ പോകുമ്പോള്‍ ഉടുപ്പ് ഇടുവിച്ചിരുന്നത് സിങ്കപ്പൂരിലായിരുന്ന ചേച്ചിയാണ്. തലയില്‍ റിബ്ബണ്‍ കെട്ടി നെറ്റിയില്‍ എന്റെ സഹപ്രവര്ത്തകന് സേവ്യര്‍ കളിയാക്കുംപോലെ ഉദയസൂര്യനെ പതിപ്പിച്ചാണ് സ്കൂളില്‍ പോകുക. ഇന്നും ഉദയസൂര്യന് നെറ്റിയില്‍തന്നെ. ഒരിടയ്ക്ക് ഞാന്‍ സാരിയുടെ നിറമനുസരിച്ച് പച്ചയും നീലയുമായ പൊട്ടുതൊട്ടപ്പോള്‍ പൂവാലന്മാര് തലമുടികൂടി പച്ചയാക്കാമായിരുന്നില്ലേ എന്ന് ചോദിച്ചു. അങ്ങനെ എന്റെ പൊട്ട് ഉദയസൂര്യന്തന്നെയായി.
ആഗോളതലം മുതല്‍ പ്രാദേശികതലം വരെ പ്രശസ്തരായ വെങ്ങോലക്കാരെയും വിവിധ രംഗങ്ങളിലെ പ്രതിഭകളെയും ആദരിക്കല്‍, എഴുത്തുകാരുടെ കൂട്ടായ്മ രൂപീകരണം, പുസ്തകപ്രദര്ശനം, സിനിമാപ്രദര്‍ശനം, വെങ്ങോലക്കാരായ എഴുത്തുകാരെ ആദരിക്കല്‍, അവരുടെ കൃതികളുടെ സമാഹരണം സൂക്ഷിപ്പ്, വില്‍പ്പന മുതലായവ വെങ്ങോല വിശേഷക്കാര് ആസൂത്രണം ചെയ്യുന്നുണ്ട്. അജിത് വെങ്ങോലയുടെ അശ്രാന്ത പരിശ്രമമാണ് ഇതിനുപിന്നില്‍.
വെങ്ങോല എന്ന പേര് ആദ്യമായി എന്റെ നാടിന് പുറത്തെത്തിച്ചത് നടനും തിരക്കഥാകൃത്തും സിനിമാ സംവിധായകനുമായ പോള്‍ വെങ്ങോലയാണ്. മണ്മറഞ്ഞിട്ടും അദ്ദേഹത്തിന്റെ സ്മരണക്ക് മുന്നില്‍ ഇന്നും ആ ദിവസം വെങ്ങോലക്കാര്‍ നമിക്കുന്നു. പോള്‍ വെങ്ങോലയുടെ അപ്പന് അറയ്ക്കേപ്പടി പെയിലി എന്റെ വീടിന്റെ അടുത്ത് പലചരക്കുകട നടത്തിയിരുന്നു. പണിക്കാരിയെ സാധനം വാങ്ങാന്‍ പറഞ്ഞയക്കുമ്പോള്‍ ഞാനും വാശിപിടിച്ച് കൂടെപോയിരുന്നത് എന്നെ കണ്ടാല്‍ പെയിലി തരുന്ന മിഠായി വാങ്ങാനായിരുന്നു.
ഇന്ന് കാലാവസ്ഥാ വ്യതിയാനവും ഭൂമാഫിയയും തടിമാഫിയയും മറ്റും വെങ്ങോലയെ നശിപ്പിച്ചു. ഞാന്‍ എന്റെ വീടെല്ലാം വിറ്റ് എറണാകുളത്ത് ഫ്ലാറ്റ് വാങ്ങി താമസിച്ചശേഷം ആ സ്ഥലം വെട്ടിവെളുപ്പിച്ച് പ്ലോട്ടുകളായി തിരിച്ചിട്ടിരിക്കുകയാണ്. എന്തെല്ലാം മരങ്ങളാണ് വെങ്ങോലയില്‍നിന്ന് അപ്രത്യക്ഷമായിരിക്കുന്നത്. മുഴുവന്‍ തടിയില്‍ തീര്‍ത്ത, ഓടുമേഞ്ഞ, മരങ്ങളാലും വയലുകളാലും ചുറ്റപ്പെട്ട വീട്ടില്‍ ചൂടെന്തെന്നറിഞ്ഞിരുന്നില്ല. കാലത്ത് കുളത്തിലിറങ്ങി കുളിക്കാന്‍ മടിക്കുമ്പോള്‍ ആരെങ്കിലും ദേഹത്ത് വെള്ളം കോരിയൊഴിക്കും. വെങ്ങോലയിലെ വെള്ളം കണ്ണീര്പോലെ ശുദ്ധമാണെന്ന് പഴമൊഴിപോലും ഉണ്ടായിരുന്നു.
ഇന്ന് വെങ്ങോല പ്ലൈവുഡ് വ്യവസായങ്ങളുടെ കേന്ദ്രമാണ്. എല്ലാ കുളങ്ങളിലെയും കിണറുകളിലെയും വെള്ളത്തിന് ചുവപ്പുനിറമാണ്. വെങ്ങോലയിലെ പ്ലൈവുഡ് വ്യവസായങ്ങള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വളരെനാള്‍ കളക്ടറേറ്റ്പടിക്കല് സത്യഗ്രഹമിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇപ്പോള്‍ അവര്‍ ഇതേ ആവശ്യം ഉന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. വെങ്ങോലയിലെ കൃഷിരീതി റബ്ബര്‍കൃഷിയിലേക്ക് വഴിമാറിയശേഷം വന്ന ദുരന്തമാണിത്. റബ്ബര്‍തടി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനം തുടരാമെന്ന് കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവ് നിലനില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനക്ക് വിട്ടത്. പ്ലൈവുഡ് ഫാക്ടറികള്‍ സംബന്ധിച്ച കേന്ദ്ര ഉന്നതാധികാരസമിതി റിപ്പോര്‍ട്ടും സ്ഥാപന ഉടമകളുടെ തടസവാദവും പരിഗണിച്ച് പുതിയ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നില്ല.
സ്വര്‍ഗ്ഗസമാനമായിരുന്ന ഒരു പ്രദേശം എങ്ങനെ നരകതുല്യമാക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് വെങ്ങോല. കേരളസര്ക്കാരിനെപ്പോലും നിയന്ത്രിക്കുന്നത് ഭൂമാഫിയകളും ക്വാറി മാഫിയകളും വനം മാഫിയകളുമാണല്ലോ. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് പ്രചാരണ ആയുധം പോലുമായത് ജനങ്ങളുടെ പ്രതികരണം മൂലമാണ്. ഇടുക്കി മേഖല പരിസ്ഥിതിലോല പ്രദേശമാണെന്ന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞതിനുശേഷവും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 17 ക്വാറികള്‍ക്ക് അനുവാദം നല്കി. കസ്തൂരിരംഗനുവേണ്ടി വാദിച്ച മുന്‍ എംപി: പി.ടി. തോമസ് ഇപ്പോള്‍ ‘മുന്‍’ വിശേഷണവുമായി നടക്കുന്നു.
കേരളത്തിന്റെ പ്രകൃതി ഈവിധം നാശോന്മുഖമാകുമ്പോഴും ചിലര്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നത് മതവികാരമാണ്. മതസ്പര്‍ധയാണ്, പ്രകൃതിയെ ദേവതയാക്കി ജീവിതം സുഖപ്രദമാക്കാനല്ല, പ്രകൃതിയെ നശിപ്പിച്ച്, നെല്‍പ്പാടങ്ങള്‍ നികത്തി കുന്നിടിച്ചും ക്വാറികള്‍ നിര്‍മ്മിച്ചും എങ്ങനെ പണം കൊയ്യാമെന്നാണ് ഇന്ന് മലയാളിയുടെ വിചാരം. അതുകൊണ്ടുതന്നെയാണ് ഭൂമാഫിയയും ടിമ്പര്‍ മാഫിയയും കുടിവെള്ള മാഫിയയും എല്ലാം ഇവിടെ വേരൂന്നിയതും തഴച്ചുവളര്‍ന്നതും. ‘ശുദ്ധവായു മാഫിയ’കൂടി എപ്പോള്‍ രൂപംകൊള്ളുമെന്ന ആശങ്കയിലാണ് ഞാന്‍.
നിരാശാഭരിതമായ ഈ ചുറ്റുപാടില്‍ ചില രജതരേഖകള്‍ പ്രത്യക്ഷപ്പെടുന്നത് കാണാതിരുന്നുകൂടാ. ചിലരുടെ അപൂര്വത്യാഗം മനുഷ്യനന്മയെ ഇന്നും നിലനിര്‍ത്തുന്നു. വെങ്ങോല വിശേഷത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ തന്റെ വൃക്ക ദാനംചെയ്ത വിജയന് നക്ലിക്കോടിന് സേവാരത്ന പുരസ്കാരം സമര്‍പ്പിക്കാനും സംഘാടകര്‍ മറന്നില്ല.
വെങ്ങോലയില്‍ നിരവധി എഴുത്തുകാരുണ്ടെന്നതും എനിക്ക് പുതിയ അറിവായിരുന്നു. പത്രപ്രവര്‍ത്തകയായ ഞാനും കോളമിസ്റ്റായ മുരളി തുമ്മാരുകുടിയും അറിയപ്പെടുന്ന വെങ്ങോലക്കാരാണ്. പക്ഷെ ‘വെങ്ങോല വിശേഷ’ത്തിന്റെ ഉദ്ഘാടനവേളയില്‍ അന്‍പതോളം കലാകാരന്മാരെയാണ് ആദരിച്ചത്. അവരില്‍ അന്നമ്മടീച്ചറും ഉണ്ടെന്നറിഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു. വെങ്ങോലയില്‍ ‘തണല്‍’ എന്ന സംഘടനക്ക് അജിത്ത് നേരത്തെ രൂപം നല്‍കിയിരുന്നു. അത് രക്തദാനവും മറ്റും ഇപ്പോഴും നടത്തുന്നു. മാധ്യമ വിചക്ഷണനായ ഡോ. ജീവന് ജോബ് തോമസ് മറ്റൊരു വെങ്ങോലക്കാരനാണ്.
പണ്ട് വെങ്ങോലയുടെ പ്രകൃതിഭംഗിയാണ് എന്നെ ഹരംകൊള്ളിച്ചിരുന്നെങ്കില് ഇന്ന് ഐക്യരാഷ്ട്രസഭയുടെ ‘ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെല്‍’ മേധാവിയും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടി ഒരു വെങ്ങോലക്കാരനാണെന്നതില് ഞാന്‍ അഭിമാനം കൊള്ളുന്നു.
ലീലാ മേനോന്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: