കോണ്‍ഗ്രസിന്റേയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും നേതാക്കള്‍ പരസ്പ്പരം ചെളിവാരിയെറിയും. പരസ്പ്പരം ശകാരിച്ചുകൊണ്ടുള്ള ഗീര്‍വാണങ്ങള്‍ പ്രയോഗിക്കും. മാര്‍ക്സിസ്റ്റുകാര്‍ ബ്രഹ്മാസ്ത്രം പ്രയോഗിച്ചാല്‍ കോണ്‍ഗ്രസുകാര്‍ പാശുപതാസ്ത്രം പ്രയോഗിക്കും. പരസ്പ്പരം അങ്കക്കോഴികളെപ്പോലെ പറന്നു കൊത്തും. ഇങ്ങനെയൊക്കെ ചെയ്യുമ്പോഴും ഇരുപാര്‍ട്ടിയുടേയും നേതാക്കള്‍ ഉള്ളില്‍ ഊറി ഊറി ചിരിക്കുകയായിരിക്കും. അവര്‍ക്കറിയാം കുളത്തില്‍നിന്ന് പോയാല്‍ വലയില്‍ വലയില്‍നിന്ന് പോയാല്‍ കുളത്തില്‍. ഇവിടെ പരസ്പ്പരം പോരടിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ചാലും ദല്‍ഹിയില്‍ ചെല്ലുമ്പോള്‍ ഇരുപാര്‍ട്ടിയും നേടിയ സീറ്റെല്ലാം ഒരിടത്ത് ചെന്ന് ചേരുമെന്ന്. പിന്നെ എന്തിനാണ് ഇവര്‍ തമ്മില്‍ മത്സരിക്കുന്നെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം “അതൊക്കെ അപ്പച്ചന്റെ ഒരു തമാശയല്ലെ” എന്നാണ്.
ഏറ്റവും ഒടുവിലായി പത്രമാധ്യമങ്ങളും ചാനലുകളും ആഘോഷിച്ച, ഇപ്പോഴും ആഘോഷിച്ചുകൊണ്ടിരിക്കുന്ന സംഭവമാണ് ആദര്ശധീരന് രണ്ടാമന്റെ കെപിസിസി പ്രസിഡന്റ് ആയുള്ള നിയമനം. ചില പത്രങ്ങളില്‍ രണ്ടും മൂന്നും ഫുള്‍ പേജ് സചിത്ര ലേഖനങ്ങളാണ് വന്നത്. ചില ചാനലുകളില്‍ ചില പൈങ്കിളി സിനിമകളിലെ സീനുകളെ അനുസ്മരിപ്പിക്കുമാറുള്ള സീനുകളും കാണുവാന്‍ കഴിഞ്ഞു. ഉമ്മന്‍ചാണ്ടിയും സുധീരനും പരസ്പ്പരം ആലിംഗനം ചെയ്യുന്നത് കണ്ടപ്പോള്‍ സദ്ദാംഹുസൈനും ജോര്‍ജ്ജ് ബുഷും തമ്മില്‍ കെട്ടിപ്പിടിക്കുന്നത് പോലെയാണ് തോന്നിയത്. ചന്ദ്രമണ്ഡലത്തില്‍ ആദ്യമായി മനുഷ്യന് കാലുകുത്തിയപ്പോള്‍ കിട്ടിയ പ്രാധാന്യമാണ് കോണ്‍ഗ്രസുകാര്‍ ഈ സംഭവത്തിന് നല്‍കുന്നത്. സരിത കഥാസാഗരത്തില്‍ ആറാടി നാണംകെട്ടു നില്ക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കുക എന്നുള്ളത് ഏറെ അഭിമാനമുള്ള ഒരു കാര്യമാണോ? അല്‍പ്പമെങ്കിലും ആത്മാഭിമാനമുള്ളയാളാണെങ്കില്‍ സുധീരന് കോണ്‍ഗ്രസില്‍ തുടരുകയില്ല. അതുപോലെ തന്നെ ആദര്ശധീരന് ഒന്നാമന് അന്തോണീസ് പുണ്യവാളന് ഒരു മികച്ച ഭരണാധികാരിയോ മാന്യതയുള്ള ഒരു രാഷ്ട്രീ നേതാവോ അല്ല. തന്നെയുമല്ല ഒരു മഹാകൗശലക്കാരനുമാണ്. ഒന്നുവിടുമ്പോള്‍ അതിനേക്കാള്‍ വലിയ ഒന്ന് നോക്കി വച്ചിട്ടുണ്ടാവും. മാന്യനും ആദര്‍ശശാലിയെന്നുമൊക്കെ പറയാന്‍ പറ്റുന്ന ഒരാള്‍ കോണ്‍ഗ്രസിലുണ്ടായിരുന്നു. പണ്ട് കെപിസിസി പ്രസിഡന്റ് ആയിരുന്ന സി.കെ.ഗോവിന്ദന് നായര്‍. അദ്ദേഹം കെപിസിസി പ്രസിഡന്റ് ആയിരിക്കുമ്പോള്‍ എഐസിസി പ്രസിഡന്റ് ആയിരുന്ന ദാസ് ഠണ്ടനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ചെന്നു. ഠണ്ടന്റെ വിമാനം വരുവാന്‍ അല്‍പ്പം വൈകി. ഗോവിന്ദന് നായര്‍ അരമണിക്കൂര്‍ കാത്തിരുന്നശേഷം ഇപ്രകാരം ഒരെഴുത്തെഴുതി. “ഞാന്‍ അരമണിക്കൂര്‍ കാത്തിരുന്നു. എനിക്ക് വേറെ ഒരു അപ്പോയ്മെന്റ് ഉണ്ട്. അതൊഴിവാക്കാന് പറ്റുകയില്ല. ക്ഷമിക്കണം. ഞാന്‍ പോകുന്നു.” ഈ എഴുത്ത് ഒരു ഭാരവാഹിയെ ഏല്‍പ്പിച്ചിട്ട് ഗോവിന്ദന് നായര്‍ സ്ഥലം വിട്ടു. ഒരു കാലത്ത് നെഹ്റുവിന് സമന്മാരായവരുടെ കൂട്ടത്തില്‍ ഗണിക്കപ്പെട്ടിരുന്നയാളോടാണ് ഇത് ചെയ്തത്. അഗണ്യകോടിയിലെ അല്‍പ്പപ്രാണിയാവേണ്ടിയിരുന്ന ഇപ്പോഴത്തെ ഈ ഇറ്റാലിയന്‍ പ്രൊഡക്ടിനോടു പോലും ഇതുപോലെ ചെയ്യുവാന്‍ ഈ ആദര്ശധീരന് രണ്ടാമന് കഴിയുമോ?
ഈയിടെ ഇന്ത്യാ വിഷന്‍ ചാനലില്‍ ഇദ്ദേഹവുമായുള്ള ഒരു അഭിമുഖം കാണുകയുണ്ടായി. ആദര്ശധീരന് പറഞ്ഞു, വര്‍ഗീയവാദികളും ഫാസിസ്റ്റുകളും പിടിമുറുക്കിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അതിനെ ഒന്നിച്ചു നിന്നെതിര്‍ക്കുകയെന്നുള്ളത് അനിവാര്യമാണ്. ആരാണ് വര്‍ഗീയവാദി? ആരാണ് ഫാസിസ്റ്റ്? ഭാരതത്തെ വെട്ടി മുറിച്ച മുഹമ്മദാലി ജിന്നയുടെ മുസ്ലിംലീഗിന്റെ അവശിഷ്ടമാണ് ഇന്നത്തെ ഇവിടെയുള്ള മുസ്ലിംലീഗ്. നെഹ്റു ചത്ത കുതിരിയെന്ന് വിളിച്ച് അവഹേളിച്ച ലീഗിന്റെ മയ്യത്ത് ചുമന്നുകൊണ്ട് നടക്കുന്നതാരാണ്. നാണമെന്നൊരു വികാരം സുധീരനെപ്പോലുള്ളവര്‍ക്കുണ്ടോ?
അടുത്തിടെ ആലപ്പുഴയില്‍ ഹിന്ദുഐക്യവേദി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ വിശ്വഹിന്ദുപരഷത്തിന്റെ സമുന്നത നേതാവ് പ്രവീണ്‍ തൊഗാഡിയ ശക്തമായ ചില താക്കീതുകള്‍ നല്കുകയുണ്ടായി. ഇതിനെതിരായി പീപ്പിള്‍ ചാനല്‍ റണ്ണിംഗ് സ്ട്രിപ്പ് ന്യൂസായി കൊടുത്തത് ഇപ്രകാരമാണ്. ആലപ്പുഴയിലും”വിഷം ചീറ്റി’. ആലപ്പുഴയില്‍ തൊഗാഡിയയുടെ വര്‍ഗീയ കലാപാഹ്വാനം! ഇതിനെക്കാള്‍ വീര്യം കൂടിയ വിഷം ചീറ്റിയിരുന്ന അബ്ദുള്‍ നാസര്‍ മദനിയുമായി സിപിഎം കൈകോര്‍ത്തു. എന്താ മുസ്ലിം ലീഗ് ഒരു മതേതരപുരോഗമന പ്രസ്ഥാനമാണോ? മുസ്ലീമല്ലാത്ത ആര്‍ക്കെങ്കിലും ആ സംഘടനയില്‍ അംഗത്വം കൊടുക്കുമോ? പേരു തന്നെ “മുസ്ലിം” ലീഗ് എന്നാണ്. എന്നിട്ടും അവര്‍ അവകാശപ്പെടുന്നത് തങ്ങള്‍ ഒരു മതേതര പാര്‍ട്ടിയാണെന്നാണ്. നരേന്ദ്രമോദിക്കെതിരായി എല്ലാ മതേതര ശക്തികളും ഒന്നിച്ചണിനിരക്കണമെന്ന് അവരും ആഹ്വാനം ചെയ്യുകയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസെന്ന ദുര്‍ഭൂതത്തെ ഉച്ഛാടനം ചെയ്ത് ഒരു കോണ്‍ഗ്രസ് വിമുക്ത ഭാരതം സൃഷ്ടിക്കുകയാണ് ഈ കാലഘട്ടത്തിന്റെ കടമ.
ഇനി ഫാസിസത്തിന്റെ കാര്യമെടുക്കാം. ഫാസിസമെന്നാല്‍ എന്താണ്. എവിടെയാണ് ഇത് രൂപം കൊണ്ടത്. ആര്‍എസ്എസിനെയാണ് ഇവര്‍ ഫാസിസ്റ്റുകളായി ചിത്രീകരിക്കുന്നത്. ആര്‍എസ്എസിന്റെ അജണ്ട നടപ്പാക്കാനാണത്രെ നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ഇതൊക്കെയാണ് ആരോപണങ്ങള്‍. എന്താണ് ആര്‍എസ്എസിന്റെ അജണ്ട. സ്വജീവിതം ഭാരതമാതാവിന്റെ കാല്ക്കല് അര്‍പ്പിച്ച ഇവരാണോ ഫാസിസ്റ്റുകള്‍. രണ്ടാംലോക മഹായുദ്ധകാലത്ത് ഹിറ്റ്ലറുടെ പങ്കാളിയായ ബെനിറ്റോ മുസ്സോളിനിയാണ് ഫാസിസത്തിന്റെ ഉപജ്ഞാതാവ്. മുസ്സോളിനിയുടെ കടുത്ത ആരാധകനായിരുന്ന ഇറ്റലിക്കാരന്റെ മകളാണ് സോണിയാഗാന്ധി. അതുകൊണ്ട് ഫാസിസത്തിന്റെ പാരമ്പര്യം അവര്‍ക്ക് അവകാശപ്പെട്ടതാണ്. ഇറ്റലിയുടെ മുന്പില് ഭാരതത്തിനെക്കൊണ്ട് മുട്ടില്‍ ഇഴയിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. കടല്‍ കൊലയാളികളുടെ കാര്യമെടുക്കുക. അവരുടെ ചോയ്സ് അനുസരിച്ചുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. അതായത് കള്ളനെത്തന്നെ കേസ് അന്വേഷിക്കുവാന്‍ ഏല്‍പ്പിക്കുന്നതുപോലെ. അടുത്ത പടിയായി വിചാരണ ചെയ്ത് ശിക്ഷിക്കുവാനുള്ള അവകാശവും ഇറ്റലിക്ക് കൈമാറിയേക്കാം. അടുത്ത റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇവരുടെ റൈഫിള്‍ ഷൂട്ടിംഗിലുള്ള വൈദഗ്ദ്ധ്യം പരിഗണിച്ച് ഇവര്‍ക്ക് അര്‍ജ്ജുന അവാര്‍ഡ് കൊടുക്കുവാനും സാധ്യതയുണ്ട്.
അടിയന്തരാവസ്ഥക്കാലത്ത് ഈ ലേഖകന്‍ ദല്‍ഹിയില്‍ ഉദ്യോഗത്തിലിരിക്കുമ്പോള്‍ ‘ടൈം’ മാഗസിനിലാണോ ‘റീഡേഴ്സ് ഡൈജസ്റ്റി’ലാണോ എന്ന് കൃത്യമായി ഓര്‍ക്കുന്നില്ല. അന്ന് വായിച്ച ഒരു ഫലിതം ഇതാണ.് ഇന്ത്യയുടെ ചരിത്രം ഇംഗ്ലീഷ് എന്ന വാക്കിന്റെ സ്പെല്ലിംഗിന് അനുസൃതമായാണ് രൂപംകൊണ്ടിട്ടുള്ളത്. അത് ഇപ്രകാരം ‘ഇ’ ഈസ്റ്റ് ഇന്ത്യ കമ്പനി, ‘എന്‍’ നെഹ്റു കാലഘട്ടം, ‘ജി’ ഗുല്‍സാരിലാല്‍ നന്ദ, ‘എല്‍’ ലാല്‍ബഹദൂര്‍ ശാസ്ത്രി, ‘ഐ’ ഇന്ദിരാഗാന്ധി, ‘എസ്’ സഞ്ജയ് ഗാന്ധി, ‘എച്ച്’ ഹിജഡാസ്. അതായത് നപുംസകങ്ങള്‍. ഇപ്പോള്‍ ഭരിക്കുന്നത് നപുംസകങ്ങളാണെന്നര്‍ത്ഥം. അടിയന്തരാവസ്ഥാ സമയത്ത് സഞ്ജയ് ഗാന്ധി ഔദ്യോഗിക അധികാരപദവികളൊന്നും വഹിച്ചിരുന്നില്ലെങ്കിലും അന്ന് നാടുഭരിച്ചിരുന്നത് അദ്ദേഹവും രുക്സാന എന്നൊരു മുസ്ലിം സുന്ദരിയും കൂടിയാണ്; ഒരു പഞ്ചനക്ഷത്ര ഹോട്ടലിലിരുന്ന്. ആ കരാളദിനങ്ങള്‍ നേരിട്ട് കണ്ടറിഞ്ഞിട്ടുള്ളവനാണ് ഈ ലേഖകന്‍.
ഇന്ത്യന്‍ രാഷ്ട്രീയരംഗത്തെ വെളിച്ചംകെടുത്തുന്ന ശലഭങ്ങളാണ് മതേതര മുന്നണിയെന്ന് പറഞ്ഞുനടക്കുന്നത്. അവര്‍ക്കൊരിക്കലും ഭൂരിപക്ഷം കിട്ടുകയില്ലെന്ന് നന്നായറിയാം. ഇവരുടെ മുന്നണിമൂലം നേട്ടമുണ്ടാകുവാന്‍ പോകുന്നത് കോണ്‍ഗ്രസിനാണ്. എന്നിട്ടും മൗലാന മുലായംസിംഗും ജയലളിതയുമെല്ലാം പ്രധാനമന്ത്രി പദം സ്വപ്നം കണ്ട് നടക്കുകയാണ്.
പി.കെ.ജയപ്രതാപന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: