ഭാരതം അമരമാണ്, മൃതാവസ്ഥയില്നിന്നുപോലും നവചൈതന്യത്തോടെ അതുയിര്ത്തെഴുന്നേല്ക്കും. സനാതനധര്‍മമാണ് അതിന്റെ പ്രാണന്. അതില്‍നിന്ന് പൊട്ടിമുളച്ചു പടര്‍ന്നുപന്തലിച്ചതാണ് വര്‍ണശബളമായ ഭാരതീയ സംസ്കാരം. യുഗപരിവര്ത്തനത്തിനനുസരിച്ച് സനാതനധര്‍മത്തിന്റെ നവനവങ്ങളായ ആവിഷ്ക്കാരങ്ങളുണ്ടാവും. ശ്രീരാമനും ശ്രീകൃഷ്ണനും ശ്രീശങ്കരനും ശ്രീരാമകൃഷ്ണപരമഹംസനും സ്വാമി വിവേകാനന്ദനും മഹായോഗി അരവിന്ദനും സനാതനധര്‍മത്തിന്റെ യുഗാനുകൂലങ്ങളായ ആവിഷ്കാര ഭാവങ്ങളാണ്. ആ ജൈത്രയാത്ര അഭംഗുരം തുടര്‍ന്നുവരുന്നു. ആ പരമ്പരയിലാണ് അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ സ്ഥാനം.
സമീപകാലത്ത് നാം പ്രത്യക്ഷത്തില്‍ കണ്ടറിഞ്ഞ ചില അനുഭവങ്ങള്‍ സൂചിപ്പിക്കുമ്പോള്‍ ഈ പരമാര്‍ത്ഥം കൂടുതല്‍ വ്യക്തമാകും. സ്വാമി വിവേകാനന്ദന്റെ ജന്മശതാബ്ദി ആഘോഷവേളയിലാണ് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ഒരു മഹാത്ഭുതംപോലെ ഭവ്യമായ ശിലാസ്മാരകമന്ദിരം ഉയര്‍ന്നത്. തൊട്ടുപിന്നാലെ അതിന്റെ തന്നെ പരിസരപരിവേഷമായി നൂറേക്കറിലധികം വരുന്ന വിവേകാനന്ദപുരവും നിലവില്‍ വന്നു. ശിലാസ്മാരകം മാത്രം പോരാ. അതിന്റെ ചൈതന്യത്തുടിപ്പ് ഏറ്റുവാങ്ങിത്തുടര്ന്ന് പ്രവര്‍ത്തിക്കുന്ന സജീവ സംഘടനയും വേണമെന്ന് മാനനീയ ഏകനാഥ്ജി നിശ്ചയിച്ചു. തുടര്‍ന്ന് അഖിലഭാരതവ്യാപകമായി വ്യത്യസ്തമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ പ്രസ്ഥാനങ്ങള്‍ രൂപംകൊണ്ടു. ഒരു നവോത്ഥാനത്തിന്റെ നാന്ദികുറിക്കലായിരുന്നു അത്.
കന്യാകുമാരി സാംസ്കാരികകേരളത്തിന്റെ ഭാഗമായിരുന്നെങ്കിലും രാഷ്ട്രീയമായി അത് തമിഴ്നാടിന്റെ ഭൂപടത്തില്‍ ഇടം പിടിച്ചു. തൊട്ടുപിന്നാലെയാണ് പൂജ്യസ്വാമി ചിന്മയാനന്ദജി ശ്രീശങ്കരന്റെ ജന്മഗൃഹം 1990 ല്‍ വീണ്ടെടുക്കുകയും ‘ആദിശങ്കരനിലയം’ ഇന്നത്തെ നിലയില്‍ രൂപം കൊള്ളുകയും ചെയ്തത്. ശ്രീശങ്കരനെ പ്രസവിച്ച പുരാതനമായ ആ എട്ടുകെട്ട് അതിന്റെ സര്വശാലീനതയോടും കൂടി പവിത്രമായി ഇപ്പോഴും കാത്തുരക്ഷിക്കപ്പെടുന്നു. ഇല്ലം വക ധര്‍മശാസ്ത്രാക്ഷേത്രവും ക്ഷേത്രക്കുളവും മേറ്റ്ല്ലാ അനുബന്ധ നിര്‍മിതികളും അതേപടി കാത്തുസൂക്ഷിക്കുന്നതോടൊപ്പം ആധുനികതയുടെ യഥോചിതമായ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പുതിയ നിര്‍മിതികളും പഠനഗവേഷണ കേന്ദ്രങ്ങളും സഭാഗൃഹങ്ങളും എല്ലാം മനോഹരമായി അവിടെ നിറഞ്ഞുനില്ക്കുന്നു. അത് കേരളത്തിന്റെ മധ്യഭാഗത്തു തന്നെ.
ഇന്നിവിടെ ശിലാന്യാസം എന്ന മംഗളകര്‍മം നിര്‍വഹിക്കുന്ന ജഗദ്ഗുരു കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതി സ്വാമികള്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച തലയെടുപ്പുളള കാലടിയിലെ കീര്‍ത്തിസ്തംഭം ഇവിടെ സ്മരണീയമാണ്. അത് 1978 ലെ ശ്രീശങ്കരജയന്തി ദിവസമായിരുന്നു. കേരളത്തിന് വെളിയിലാണെങ്കിലും എനിക്ക് നേരിട്ട് ബന്ധമുളള മറ്റൊരു മഹാസംഭവമാണ് സ്വര്‍ഗീയ നാനാജി ദേശ്മുഖിന്റെ വിദഗ്ദ്ധവും ഭാവനാപൂര്ണവുമയ മേല്‍നോട്ടത്തില്‍ 1985 ല്‍ സ്ഥാപിക്കപ്പെട്ട ചിത്രകൂടം. ശ്രീരാമചന്ദ്രന്റെ പുണ്യസ്മരണയാണ് അവിടെ നിറഞ്ഞുനില്ക്കുന്നത്. ഒട്ടേറെ ഗ്രാമങ്ങള്‍ നാനാജിയുടെ ഭാവനയും കൈപ്പുണ്യവും കൊണ്ട് ഇപ്പോള്‍ ധീരമായ പരീക്ഷണത്തിന്റെ വിജയഗാഥ പാടിക്കൊണ്ട് നിലനില്ക്കുന്നു; വളര്‍ന്നുവരുന്നു. ലോകശ്രദ്ധ പിടിച്ചുപറ്റുന്നു.
ഇപ്പോഴിതാ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശിവപേരൂര്‍ നഗരത്തില്‍നിന്ന് വിദൂരമല്ലാത്ത കൊടകരയില്‍ അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ ശിലാന്യാസം നടക്കുന്നു! ചരിത്രത്തിലെ മറ്റൊരു മഹാസംരംഭത്തിന്റെ നാന്ദികുറിക്കലാണ് ജഗദ്ഗുരു ജയേന്ദ്രസരസ്വതി സ്വാമികളുടെ തൃക്കൈകള്‍കൊണ്ട് ഇവിടെ നിര്‍വഹിക്കപ്പെടുന്നത്. കന്യാകുമാരിയില്‍ ഏകനാഥറാനഡെയും പിറവത്ത് ചിന്മയാനന്ദസ്വാമികളും ചിത്രകൂടത്തില്‍ നാനാജിദേശ്മുഖും ആയിരുന്നെങ്കില്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ബുദ്ധിയും ഹൃദയവും കൈകളും നമ്മുടെ പ്രിയപ്പെട്ട എം.എ.സാറിന്റെതാണ്. പതിറ്റാണ്ടുകളായി ഉള്ളില്‍ പേറിനടക്കുകയും നിരന്തരം വളര്‍ന്നുവരുന്ന ബാലഗോകുല പ്രസ്ഥാനത്തിലൂടെ ദേശവ്യാപകമായി പടരുകയും ചെയ്ത ഒരു മഹാസങ്കല്‍പ്പത്തിന്റെ സമൂര്‍ത്തമായ കേന്ദ്രമാണ് ഇവിടെ ബീജാവാപം ചെയ്യപ്പെടുന്നത്. ശ്രീകൃഷ്ണകേന്ദ്രത്തിന്റെ സങ്കല്‍പ്പം അദ്ദേഹത്തിന്റെ സ്വന്തം തൂലികയില്‍ കൂടി ലേഖനരൂപത്തില്‍ നമ്മുടെ മുമ്പില്‍ അദ്ദേഹം വരച്ചുകാട്ടിയിട്ടുണ്ട്. അത് ഇനി പ്രത്യക്ഷരൂപം അഥവാ സമൂര്‍ത്തഭാവം കൈക്കൊള്ളേണ്ടിയിരിക്കുന്നു.
മഹത്തും ബൃഹത്തുമായ ശ്രീകൃഷ്ണ സങ്കല്‍പ്പമാണ് പ്രാവര്ത്തികമാക്കേണ്ടിയിരിക്കുന്നത്. അതിനുള്ള തുടര്‍നടപടികളാണ് ശിലാന്യാസത്തിന് ശേഷം പടിപടിയായി നടപ്പിലാക്കേണ്ടത്. അതിനാവശ്യം ഭാവനാസമ്പന്നമായ നേതൃത്വവും പ്രായോഗികമതികളായ പ്രവര്‍ത്തകരുമാണ്. സമര്പ്പിതചിത്തരും കര്‍മകുശലരുമായ പ്രവര്‍ത്തകരുടെ ഒരു നല്ല ഗുണം ആണ് ഒന്നാമത്തെ ആവശ്യം.
വൃന്ദാവനവും ഗോകുലവും ഗോവര്‍ദ്ധനവും കാളിന്ദീനദിയും ഒന്നും പഴയപടി തിരിച്ചുകൊണ്ടുവരുവാന്‍ ആവില്ല. എന്നാല്‍ അവയുടെയൊക്കെ സനാതന സന്ദേശമുള്‍ക്കൊള്ളുന്ന കാലാനുസൃതവും പ്രായോഗികവുമായ നവ്യാവിഷ്കാരങ്ങളാണ് ഇന്ന് സമൂഹം ആവശ്യപ്പെടുന്നത്. അതാണ് നമുക്കിവിടെ സാക്ഷാത്കരിക്കേണ്ടത്. ആധുനികതയെയും അവയുടെ നേട്ടങ്ങളെയും തള്ളിപ്പറയാനാവില്ല. പക്ഷേ, അവയുടെ അന്തരംഗപ്രേരണയും ചിരപുരാതനവും നിത്യനൂതനവും കാലാതീതവുമായ സത്യങ്ങള്‍ തന്നെയായിരിക്കണം. പ്രാചീനതയേയും ആധുനികതയേയും സമഞ്ജസമായി സമന്വയിപ്പിക്കുന്ന ഒരു നവസൃഷ്ടിയാണിവിടെ നടക്കേണ്ടത്. അതിനുള്ള എല്ലാ സാധ്യതകളും പ്രത്യക്ഷമായോ പരോക്ഷമായോ ഇന്ന് നിലവിലുണ്ട്. അവ കൂട്ടിയിണക്കി നടപ്പിലാക്കുകയേ വേണ്ടൂ. ഈ ജൈത്രരഥത്തിന്റെ സാരഥ്യം വഹിക്കുന്നത് പാര്‍ത്ഥസാരഥിയായ ശ്രീകൃഷ്ണപരമാത്മാവാണ്.
അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തിന് യുവാക്കളുടെ ഒരു നല്ല പ്രവര്‍ത്തകനിര ഉണ്ടാവേണ്ടതുണ്ട്. സാങ്കേതിക വൈദഗ്ദ്ധ്യം വേണ്ടുവോളമുള്ളവര്‍ സംഘടനയ്ക്ക് നേതൃത്വം നല്കുന്നു എന്നത് വലിയൊരു വാഗ്ദാനമാണ്. അതോടൊപ്പം ജീവിതമുഴിഞ്ഞുവച്ച യുവപ്രവര്‍ത്തകരും വേണ്ടിവരും. ബൃഹത്തായ പദ്ധതികളാണ് എം.എ സാര്‍ വിഭാവനം ചെയ്യുന്നത്. അവ സമൂര്‍ത്തമാക്കാന്‍ സന്നദ്ധമായ പ്രവര്‍ത്തകനിര വേണം. സമ്പത്തും സാമ്പത്തിക വൈദഗ്ദ്ധ്യവും ഇപ്പോള്‍ തന്നെ സുലഭമാണ്. ഇനിയാവശ്യം സമര്‍പ്പണസന്നദ്ധതയുള്ള യുവഹസ്തങ്ങളാണ്. അവരെ പരിശീലിപ്പിക്കേണ്ടതുണ്ട്. ബാലഗോകുലത്തില്‍ ധാരാളം ഭാവിയുടെ വാഗ്ദാനങ്ങളായ യുവതീയുവാക്കളുണ്ട്. അവരില്‍നിന്നാണ് ഈ പ്രവര്‍ത്തക നിര ഉണ്ടാവേണ്ടത്.
വിവേകാനന്ദ കേന്ദ്രത്തിന്റെ വൈവിധ്യപൂര്‍ണവും ദേശവ്യാപകവുമായ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദൗത്യബോധത്തോടെ മുന്നോട്ടു കൊണ്ടുപോവുന്നത് സേവാവ്രതികളുടേയും പൂര്ണസമയപ്രവര്ത്തകരായ ജീവവ്രതികളുടേയും ഒപ്പം ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച സേവനസന്നദ്ധരായ വാനപ്രസ്ഥി കാര്യകര്‍ത്താക്കളുടേയും പ്രവര്‍ത്തകനിരയാണ്. ചിത്രകൂടം എന്ന വിശാലമായ ഗ്രാമീണമേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുകയും ചരിത്രവിജയം നേടുകയും ചെയ്തിട്ടുള്ള ‘ഗ്രാമവികസനപദ്ധതി’ പ്രായോഗികമായി നടപ്പിലാക്കുന്നത് ‘സമാജശില്പ്പി ദമ്പതി’മാരാണ്. ആദര്‍ശനിഷ്ഠരായ അനവധി ദമ്പതിമാര്‍ പരിശീലനം നേടി ചിത്രകൂടത്തില്‍ സ്ഥിരതാമസമാക്കി ഗ്രാമീണരോടൊപ്പം ജീവിച്ച് അവരുടെ പങ്കാളികളും മാര്‍ഗ്ഗദര്‍ശകരും മാതൃകകളുമായിത്തീര്ന്നവരാണ്. അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തിന്റെ ദ്രഷ്ടാവും സൃഷ്ടാവുമായ എം.എ സാര്‍ വിഭാവനം ചെയ്യുന്ന നാനാമുഖമായ പദ്ധതികളില്‍ പലതും ശ്രീരാമചന്ദ്രന്റെ മാതൃകാജീവിതത്തെ ആവുന്നത്ര പ്രതിഫലിപ്പിച്ച് അവിടെ നടപ്പിലാക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. ആദിശങ്കരനിലയത്തില്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത് അധികവും പഠനഗവേഷണങ്ങള്‍ക്കാണ്. അവയ്ക്ക് മാര്‍ഗ്ഗദര്‍ശനം നല്കുന്ന സന്ന്യാസിമാരും സന്ന്യാസിനിമാരും പരിശീലനം നേടുന്നത് മുംബൈയ്ക്ക് സമീപമുള്ള സാന്ദീപനി സാധനാലയത്തിലാണ്.
കന്യാകുമാരിയില്‍ ഏകനാഥ്ജിയും ആദിശങ്കരനിലയത്തില്‍ ചിന്മയാനന്ദജിയും ചിത്രകൂടത്തില്‍ നാനാജിയും ചെയ്ത കൃത്യവും ദൗത്യവും ഏറ്റെടുക്കാന്‍ ഇവിടെ ഒരു സാന്ദീപനിവേണം. ദൈവനിയോഗം പോലെ അത് നമ്മുടെ മുമ്പിലുണ്ട്. അതാണ് പ്രിയപ്പെട്ട എംഎ സാര്‍.
“യത്ര യോഗേശ്വരഃ കൃഷ്ണോ
യത്ര പാര്‍ത്ഥോ ധനുര്ധരഃ
തത്ര ശ്രീര്വിജയോ ഭൂതിര്
ധ്രുവാ നീതിര്‍ മതിര് മമ”
സഞ്ജയന്റെ ഈ പ്രതിജ്ഞാവാക്യം മാത്രം ആവര്‍ത്തിച്ചുകൊണ്ട് ഞാനിവിടെ അവസാനിപ്പിക്കട്ടെ. എല്ലാവര്ക്കും നന്ദി, നമസ്കാരം.
പി. പരമേശ്വരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: