കൊച്ചി: നഗരത്തിലെ ജനമൈത്രി പോലീസ് സംവിധാനം താളം തെറ്റുന്നു. കൃത്യമായ മേല്‍നോട്ടമില്ലായ്മ, പോലീസ് ഉദ്യോഗസ്ഥരുടെ ജോലിഭാരം തുടങ്ങിയവ ഈ പദ്ധതിയുടെ നടത്തിപ്പിനു തടസങ്ങള്‍ സൃഷ്ടിക്കുന്നതായാണു വിവിധ സ്റ്റേഷനുകളിലെ ജനമൈത്രി പോലീസ് സിആര്ഒമാര് നല്കുന്ന സൂചന. കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ജനമൈത്രി പദ്ധതി ഇപ്പോള്‍ നഗരത്തിലെ 14 പോലീസ് സ്റ്റേഷനുകളില്‍ നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പല സ്ഥലങ്ങളിലുമില്ലായെന്നു പരക്കെ പരാതിയുണ്ട്.
2008 മാര്‍ച്ച് 26നു തിരുവനന്തപുരത്ത് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യൂതാനന്ദനാണു ജനമൈത്രി സുരക്ഷാ പദ്ധതി ഉദ്ഘാടനം ചെയ്തത്. പദ്ധതി നടപ്പിലാക്കാന്‍ കോര്പറേഷന് കൗണ്‍സിലര്‍മാര്‍, റസിഡന്റ്സ് അസോസിയേഷന് പ്രതിനിധികള്‍, എന്‍ജിഒ, മാധ്യമ പ്രവര്‍ത്തകര്‍,കോളേജ്/സ്കൂളുകളിലെ പ്രധാന അധ്യാപകര്‍ നിര്‍ദേശിച്ച നോമിനികള്‍, പൗരപ്രമുഖര്‍, വിരമിച്ച പോലീസുകാര്‍, സൈനികര്‍ എന്നിവരുള്‍പ്പെട്ട സമിതിക്കു രൂപം നല്കി. ഓരോ മാസവും സമിതി യോഗം ചേരണമെന്നാണു നിര്‍ദേശം. പക്ഷേ കൊച്ചി നഗരപരിധിയില്‍ പദ്ധതി നടപ്പാക്കിയ ചില സ്റ്റേഷനുകളില്‍ ജനമൈത്രി പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള യോഗം ചേരുന്നില്ല. മട്ടാഞ്ചേരി പോലീസ് സ്റ്റേഷന് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജനമൈത്രിയിലൂടെ ഓരോ റസിഡന്‍ഷ്യല്‍ ഏരിയയിലും ജനസൗഹൃദ ബീറ്റ് രൂപീകരിച്ചിട്ടുണ്ട്. 500 മുതല്‍ 800 വീടുകളാണ് ഒരു ബീറ്റില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ മട്ടാഞ്ചേരി സ്റ്റേഷന് പരിധിയില്‍ 2000 വീടുകളാണ് ഒരു ബീറ്റിലുള്ളത്. ഓരോ ബീറ്റിന്റെയും ചുമതല സിവില്‍ പോലീസ് ഓഫീസര്‍ക്കായിരിക്കും. ബീറ്റ് ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്ന ഓഫീസര്‍മാര്‍ക്കു മറ്റു ജോലികളൊന്നും ഏല്പ്പിക്കരുതെന്നാണു നിയമം. പ്രദേശത്തെ പട്രോളിംഗ്, പെറ്റീഷന് എന്‍ക്വയറി, പരാതികള്‍ എന്നിവ ബീറ്റ് ഓഫീസറിലൂടെയാണു സ്വീകരിക്കുന്നത്. പരാതിയുമായി പോലീസ് സ്റ്റേഷനില്‍ പോകുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണിത്.
ആഴ്ചയില്‍ മൂന്നു ദിവസം പ്രദേശത്ത് ബീറ്റ് ഓഫീസറുടെ സാന്നിധ്യം വേണമെന്നാണു നിര്‍ദേശം. പക്ഷേ പലപ്പോഴും ജോലിഭാരം കാരണം സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്കു ബീറ്റ് ഡ്യൂട്ടി നോക്കാന്‍ സമയം ലഭിക്കാറില്ല.
ജനമൈത്രി സുരക്ഷാ പദ്ധതിക്കായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നു സാമ്പത്തിക സഹയങ്ങളൊന്നും ലഭിക്കുന്നില്ലെന്നതും ഇതിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ചില യോഗങ്ങള്‍ സംഘടിപ്പിക്കുക മാത്രമാണു പദ്ധതിയുടെ ഭാഗമായി പല സ്ഥലങ്ങളിലും ചെയ്യുന്നത്. ജനമൈത്രി പോലീസ്് സംവധാനം ശക്തിപ്പെടുത്തുമെന്നും ഇതിനായി കൂടുതല്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രസ്താവന നടത്തിയിരുന്നെങ്കിലും ഒന്നും നടപ്പായിട്ടില്ല. ഈ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചു ജനപ്രതിനിധികളും കാര്യമായി ശ്രദ്ധിക്കുന്നില്ല.
കൊച്ചി നഗരത്തില്‍ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നുണ്ടെന്നു സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി.ജയിംസ് പറഞ്ഞു. സിവല്‍ പോലീസ് ഓഫീസര്‍മാര്‍ സ്റ്റേഷനുകളില്‍ കുറവാണെങ്കിലും അത് ജനമൈത്രിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: