കോണ്‍ഗ്രസിനെതിരായി ഇന്ത്യയില്‍ വളര്‍ന്നുവന്നിരുന്ന എല്ലാ പ്രസ്ഥാനങ്ങളെയും വ്യക്തികളെയും തകര്‍ക്കാന്‍ എന്ത് കുതന്ത്രങ്ങളും പ്രയോഗിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒരുകാലത്തും മടിച്ചിരുന്നില്ല. ജനാധിപത്യത്തെക്കുറിച്ച് വലിയ വായില്‍ സംസാരിക്കുന്ന ഈ പാര്‍ട്ടിയിലെ ഉള്‍പാര്‍ട്ടി ജനാധിപത്യം എന്നാല്‍ ഹൈക്കമാന്റാണ്. തങ്ങള്‍ക്ക് പ്രതിയോഗികളാകുന്നുവെന്ന് കരുതുന്ന എല്ലാ പ്രസ്ഥാനങ്ങളെയും തകര്‍ക്കുന്നതിന് എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കാന്‍ കോണ്‍ഗ്രസ് മടി കാണിച്ചിട്ടില്ല. ഭീകരസംഘടനകളെ സഹായിക്കല്‍ അതില്‍ ഒന്നുമാത്രം. കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനെ പിരിച്ചുവിട്ടതും അടിയന്തരാവസ്ഥ പ്രഖ്യാപനവുമൊക്കെ വളരെയധികം ചര്‍ച്ചചെയ്ത് കഴിഞ്ഞിട്ടുള്ള വിഷയങ്ങളാണ്. 1980ല്‍ കേന്ദ്രത്തില്‍ അധികാരം തിരിച്ചുപിടിച്ചയുടന്‍തന്നെ ജനതാപാര്‍ട്ടി ഭരിച്ചിരുന്ന സംസ്ഥാന ഗവണ്മെന്റുകളെ എല്ലാംതന്നെ പിരിച്ചുവിട്ടിരുന്നു. മറ്റു പാര്‍ട്ടികളിലെ എംഎല്‍എമാരെയും നേതാക്കളെയും കൈക്കൂലിയും മറ്റു വാഗ്ദാനങ്ങളും നല്കി കൂറുമാറ്റി സര്‍ക്കാരുകളെ അട്ടിമറിക്കുക എന്നതും കോണ്‍ഗ്രസിന്റെ പ്രധാന കുതന്ത്രങ്ങളില്‍ ഒന്നായിരുന്നു. ഇത്തരം അട്ടിമറി മുന്‍കൂട്ടി കണ്ടുകൊണ്ടാണ് തമിഴ്നാട്ടില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നിട്ടും സാക്ഷാല്‍ എംജിആറിനുപോലും 1980ല്‍ നിയമസഭ പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിട്ട് അധികാരത്തില്‍ വരേണ്ടി വന്നത്.
അതേപോലെതന്നെ 1982വരെ ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസിന്റെ അധികാര കുത്തകയായിരുന്നു. 1977ലെ ജനതാ തരംഗത്തില്‍പ്പോലും ആന്ധ്ര ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നിന്നിരുന്നു. ആന്ധ്രയില്‍ കോണ്‍ഗ്രസിനെതിരായി സംഘടനകള്‍ ഒന്നുംതന്നെ ഇല്ലാതിരുന്നതിനാല്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് മാത്രമാണ് ജയിച്ചുവന്നിരുന്നത്. കൂടാതെ, അങ്ങിങ്ങ് ചില സ്വതന്ത്രന്മാരും. ഈ സാഹചര്യത്തിലാണ് എന്‍.ടി. രാമറാവു തന്റെ തെലുങ്കുദേശം പാര്‍ട്ടിയുമായി രംഗത്തുവരുന്നതും അധികാരത്തില്‍ എത്തിയതും. തെലുങ്ക് സിനിമയിലെ സൂപ്പര്‍ നായകന് പരിവേഷമായിരുന്നു പ്രധാനമായും അധികാരത്തിലേറാന്‍ അദ്ദേഹത്തെ സഹായിച്ചത്. എന്നിരിക്കലും ആ കാലഘട്ടത്തിലുണ്ടായ ഒരു സംഭവത്തെ സമര്‍ത്ഥമായി പ്രചാരണ വിഷയമാക്കി മാറ്റിയതും രമറാവുവിന്റെ അധികാരലബ്ധിക്ക് വലിയ അളവില്‍ കാരണമായിരുന്നു. സംഭവം ഇതാണ്; ആ കാലഘട്ടത്തില്‍ ഒരിക്കല്‍ ഹൈദ്രാബാദില്‍ എത്തിയ രാജീവ് ഗാന്ധി അന്ന് ആന്ധ്ര മുഖ്യമന്ത്രിയും വന്ദ്യവയോധികനുമായ അഞ്ജയ്യയോട് എന്തോ കാര്യത്തിന് കയര്‍ത്തു സംസാരിക്കുകയും, തദവസരത്തില്‍ അഞ്ജയ്യ തന്റെ ചെറുമകന്റെ പ്രായംപോലും ഇല്ലാത്ത കോണ്‍ഗ്രസിന്റെ ഒരു എംപി മാത്രമായിരുന്ന രാജീവ് ഗാന്ധിക്ക് മുന്നില്‍ കൈകൂപ്പി തലതാഴ്ത്തിനില്‍ക്കുന്ന ചിത്രം ആ കാലത്ത് പത്രങ്ങളില്‍ അച്ചടിച്ചുവന്നിരുന്നു. ഈ ചിത്രത്തെ ശ്രീരാമറാവു വളരെ സമര്‍ത്ഥമായി ഉപയോഗിച്ച് തെലുങ്കന്റെ “ആത്മഗൗരവം” (ആത്മാഭിമാനം) വീണ്ടെടുക്കുന്നതിന് തനിക്ക് വോട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടു. ഈ ‘ആത്മഗൗരവം’ ആയിരുന്നു ആ തെരഞ്ഞെടുപ്പില്‍ പ്രധാന മുദ്രാവാക്യവും. രാമറാവുവും അദ്ദേഹത്തിന്റെ ചൈതന്യരഥവും ആന്ധ്രയില്‍ ഉടനീളം വന്‍ ചലനം സൃഷ്ടിച്ചു. വന്‍ ഭൂരിപക്ഷത്തോടെ തെലുങ്കുദേശം അധികാരത്തില്‍ എത്തുകയും ചെയ്തു.
പിന്നീട് എന്‍.ടി. രാമറാവുവിനെ അധികാരത്തില്‍നിന്നും മറിച്ചിടാന്‍ കോണ്‍ഗ്രസ് നടത്തിയ നാണംകെട്ട കളികള്‍ ഇന്ത്യന്‍ ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ അപമാനങ്ങളില്‍ ഒന്നാണ്. അധികാരത്തിലേറി ഏതാനും മാസങ്ങള്‍ക്കകംതന്നെ തെലുങ്കുദേശത്തിന്റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്ന ഭാസ്ക്കരറാവുവിനെയും ഒരുപറ്റം എംഎല്‍എമാരെയും കാലുമാറ്റി ശ്രീരാമറാവുവിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമത്തിനെതിരെ രാമറാവു നടത്തിയ ചെറുത്തുനില്‍പ്പും പോരാട്ടവും ഇന്ത്യന്‍ ജനാധിപത്യത്തെ സ്നേഹിക്കുന്ന എല്ലാവരും മനഃസില്‍ സൂക്ഷിക്കേണ്ട ഒന്നാണ്. ശ്രീരാമറാവു തന്റെയൊപ്പമുള്ള എംഎല്‍എമാരെയും കൂട്ടി ആന്ധ്ര ഗവര്‍ണറുടെ ഔദ്യോഗിക വസതിക്ക് മുന്നിലും ദല്‍ഹിയില്‍ രാഷ്ട്രപതിഭവന് മുന്നിലും നടത്തിയ ആഴ്ചകള്‍ നീണ്ടുനിന്ന സമരപരമ്പരകള്‍ക്കൊടുവില്‍ കോണ്‍ഗ്രസിന് മുട്ടുമടക്കേണ്ടി വന്നു. കോണ്‍ഗ്രസ് കാണിച്ച ഈ രാഷ്ട്രീയ തെമ്മാടിത്തത്തിന് 1984ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും അതോടൊപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ആന്ധ്രയിലെ ജനങ്ങള്‍ ചുട്ടമറുപടി നല്കി. ഇന്ദിരാഗാന്ധിയുടെ മരണത്തെ തുടര്‍ന്നുള്ള സഹതാപ തരംഗത്തില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ ആന്ധ്ര മാത്രം അതിന് വിപരീതമായി വിധിയെഴുതി. 42 ലോക്സഭാ സീറ്റുകളില്‍ 36ലും തെലുങ്കുദേശം വിജയിച്ചു. നിയമസഭയില്‍ 3/4ഭൂരിപക്ഷംനേടി വീണ്ടും എന്‍ടിആര്‍ മുഖ്യമന്ത്രിയായി. അന്ന് ലോക്സഭയിലെ ഏറ്റവും വലിയ രണ്ടാംകക്ഷി തെലുങ്കുദേശമായിരുന്നു.
തങ്ങളുടെ അധികാരം ഉറപ്പിക്കുന്നതിനുവേണ്ടി എന്തും ചെയ്യുന്നതിന് കോണ്‍ഗ്രസും നെഹ്റു കുടുംബവും തയ്യാറാണ്. ഇന്ത്യാ വിഭജനംപോലും ആ മനോഭാവത്തിന്റെ അനന്തരഫലമാണ്. രാജ്യത്തിന്റെ അഖണ്ഡത, സംസ്ക്കാരം, ആഭ്യന്തര സുരക്ഷ ഇതൊന്നും കോണ്‍ഗ്രസിന് പ്രശ്നമേ അല്ല. ഇതിന് ഉത്തമ ഉദാഹരണമാണ് സിബിഐ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് കഴിഞ്ഞ പത്ത് വര്‍ഷമായി നരേന്ദ്രമോദിക്കെതിരെ നടത്തുന്ന വേട്ടയാടലുകള്‍. ഇത് ആന്ധ്രയില്‍ രാമറാവുവിനെതിരെ നടത്തിയ കുതന്ത്രങ്ങളുടെ മറ്റൊരു രൂപമാണ്. ഇന്ന് എല്ലാ രംഗത്തും ആത്മാഭിമാനം നഷ്ടപ്പെട്ട് തലകുനിച്ച് കൈകൂപ്പി നില്ക്കുന്ന നമ്മുടെ മാതൃരാഷ്ട്രത്തിന്റെ ‘ആത്മഗൗരവം’ വീണ്ടെടുക്കുവാന്‍ കോണ്‍ഗ്രസ് വാഴ്ച പോയേ തീരൂ. ഇന്ന് നമ്മുടെ രാജ്യത്തിന് ലോകത്ത് ഒന്നാംസ്ഥാനമുള്ളത് അഴിമതിയിലും വിലക്കയറ്റത്തിലും മാത്രമാണ്. രാഷ്ട്രത്തിന്റെ ആത്മാഭിമാനവും ആത്മവീര്യവും വീണ്ടെടുക്കുന്നതിന് കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ എത്തേണ്ടത് അത്യാവശ്യമായിരിക്കുന്നു.
കോണ്‍ഗ്രസിന്റെ ജനാധിപത്യബോധവും സംസ്ക്കാരവുമാണ് മേല്‍ വിവരിച്ചതെങ്കില്‍ താഴെപ്പറയുന്ന സംഭവം കൂടെ ശ്രദ്ധിക്കുക. എ.ബി. വാജ്പേയിയുടെ 1998ലെ എന്‍ഡിഎ സര്‍ക്കാര്‍ ജയലളിതയുടെ എഐഎഡിഎംകെയുടെയും കൂടി പിന്‍ബലത്തിലാണ് നിലനിന്നിരുന്നത്. ആ കാലഘട്ടത്തില്‍ സര്‍ക്കാരിനുള്ള പിന്തുണ തുടരുന്നതിന് ജയലളിത മുന്നോട്ടുവച്ച ഒരാവശ്യം അന്ന് തമിഴ്നാട് ഭരിച്ചുകൊണ്ടിരുന്ന ഡിഎംകെ സര്‍ക്കാരിനെ പിരിച്ചുവിടണമെന്നായിരുന്നു.
ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പിരിച്ചുവിടുന്നത് ജനാധിപത്യവിരുദ്ധമാണെന്നും അതിനാല്‍ ടി ആവശ്യം നടപ്പാക്കാന്‍ കഴിയില്ലെന്നും വാജ്പേയി അസന്നിഗ്ദ്ധമായി തന്നെ ജയലളിതയെ അറിയിച്ചു. തുടര്‍ന്ന് ജയലളിത പിന്തുണ പിന്‍വലിച്ചതും പിന്നീട് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഒരു വോട്ടിന് പരാജയപ്പെട്ട് 13-ാം മാസം വാജ്പേയി അധികാരം വിട്ടൊഴിയേണ്ടി വന്നതും ചരിത്രത്തിന്റെ മറ്റൊരു വശം.
അഡ്വ. ഹരികുമാര്‍. ആര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: