തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പ്രചാരണം അവസാനിക്കുന്ന ദിവസം തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാലിന്റെ പ്രചരണത്തിനെത്തിയ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനിയുടെ സന്ദര്‍ശനം പ്രവര്‍ത്തകരില്‍ ആവേശവും ആത്മവിശ്വാസവും സൃഷ്ടിക്കുന്നതായി. സ്വന്തം മണ്ഡലമായ ഗുജറാത്തിലെ ഗാന്ധിനഗറില്‍ പ്രചാരണത്തിരക്കിനിടയില്‍ നിന്നാണ് അദ്വാനി തിരുവനന്തപുരത്ത് രാജഗോപാലിന്റെ പ്രചാരണത്തിനെത്തിയത്. കേരളത്തോട് എന്നും പ്രത്യേക താല്പര്യം പുലര്‍ത്തുന്ന അദ്വാനി ഇത്തവണ ഇവിടെ നിന്ന് വിജയമുണ്ടാകുമെന്ന വ്യക്തമായ നിലപാടാണ് പ്രവര്‍ത്തകരിലേക്ക് പകര്‍ന്നത്.
തിരുവനന്തപുരത്ത് കിഴക്കേകോട്ടയിലെ ഗാന്ധിപാര്‍ക്കിലായിരുന്നു അദ്വാനി പങ്കെടുത്ത യോഗം നടന്നത്. സ്ഥലപരിമിതി കണക്കിലെടുക്കാതെ അദ്വാനിയെ കാണാന്‍ പ്രവര്‍ത്തകര്‍ ഗാന്ധിപാര്‍ക്കിലേക്ക് ഒഴുകിയെത്തി. ബിജെപി ജില്ലാ കമ്മിറ്റിയും തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി ഒ.രാജഗോപാലും ആറ്റിങ്ങലിലെ സ്ഥാനാര്‍ത്ഥി ഗിരിജാകുമാരിയും അദ്വാനിയെ സ്വീകരിച്ചു.
1967ല്‍ ആദ്യം കേരളത്തില്‍ പാര്‍ട്ടി പരിപാടിക്കു വന്ന ഓര്‍മ്മകള്‍ പങ്കുവച്ചാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. അന്ന് ഭാരതീയ ജനസംഘമായിരുന്നു. കോഴിക്കോട്ടായിരുന്നു യോഗം. അന്നുമുതല്‍ കേരളവുമായും കേരളത്തിലെ പ്രവര്‍ത്തകരുമായും അദ്വാനി ബന്ധം സൂക്ഷിക്കുന്നു. അതിനാല്‍ തന്നെ കേരളത്തിലെ രാഷ്ട്രീയവും സംഭവവികാസങ്ങളും അദ്ദേഹം വ്യക്തമായി മനസ്സിലാക്കിയിട്ടുമുണ്ട്.
ദേശീയ രാഷ്ട്രീയവും യുപിഎ സര്‍ക്കാരിനു വിരുദ്ധമായി അലയടിക്കുന്ന വികാരവുമെല്ലാം ചൂണ്ടിക്കാട്ടി തുടങ്ങിയ അദ്ദേഹത്തിന്റെ പ്രസംഗം പിന്നീട് കേരള രാഷ്ട്രീയത്തിലും വികസനത്തിലുമാണ് അവസാനിച്ചത്. പഴയകാലങ്ങള്‍ ഓര്‍മ്മിപ്പിച്ചും പുതിയ കാലത്തിന്റെ ആശങ്കകള്‍ പങ്കുവച്ചും അദ്വാനി പ്രവര്‍ത്തകരമായി സംവദിക്കുകയായിരുന്നു. ഓരോ വാക്കും പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കുന്നതായി. കേരളത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തു നിന്ന് രാജഗോപാല്‍ വിജയിച്ചാല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്ന് ഉറപ്പായി കഴിഞ്ഞ ബിജെപി സര്‍ക്കാരില്‍ മന്ത്രിയാകുമെന്ന ഉറപ്പും അദ്ദേഹം തിരുവനന്തപുരത്തെ ജനതയ്ക്കു നല്കി.
ഇന്നലെ രാവിലെ 10.45 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്വാനിക്ക് ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. ബിജെപി ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസും ദേശീയ നിര്‍വ്വാഹക സമിതി അംഗം അഡ്വ.പി.എസ്.ശ്രീധരന്‍പിള്ളയും സ്വീകരണത്തിന് നേതൃത്വം നല്കി. കനത്ത സുരക്ഷയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ ഒരുക്കിയിരുന്നത്. സമ്മേളനത്തിന് ശേഷം മാസ്കറ്റ് ഹോട്ടിലിലേക്ക് പോയ അദ്വാനി ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം മൂന്ന് മണിയോടെ ദല്‍ഹിക്കു മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: