ചങ്ങനാശേരി: വിരലില്‍ കുടുങ്ങിയ മോതിരം മുറിച്ചെടുക്കാന്‍ പതിനൊന്നുകാരനു ഫയര്‍ഫോഴ്സിന്റെ സഹായം തേടേണ്ടിവന്നു. തൃക്കൊടിത്താനം മണികണ്ഠവയല്‍ തൂമ്പുങ്കല്‍ സാലസിന്റെ മകന് ആല്വിന് സാലസാണ് കളിക്കിടെ പാകമാകാത്ത മോതിരം വിരലിലിട്ട് പുലിവാലു പിടിച്ചത്. പാകമാകാത്ത മോതിരം ആല്വിന് വിരലില്‍ ഇട്ടിട്ട് ഏതാനും ദിവസങ്ങളായി. അറ്റത്തു കിടന്നിരുന്ന മോതിരം കൂട്ടുകാരന്റെ സഹായത്തോടെ തിങ്കളാഴ്ച്ച വൈകിട്ടാണു പൂര്‍ണമായും വിരലില്‍ കയറ്റിയത്. ഇതോടെ വിരലില്‍ നീരും വേദനയും തുടങ്ങി. നീരു കൂടിയതോടെ വീട്ടുകാര്‍ മോതിരം ഊരി മാറ്റുന്നതിനു ശ്രമിച്ചു. സാധിക്കാതെ വന്നപ്പോള്‍ സ്വര്‍ണ്ണക്കടകളിലും പണിക്കാര്ക്കടുത്തും കൊണ്ടുപോയി. പിന്നീടാണ് ഫയര്‍ഫോഴ്സിന്റെ സഹായം തേടിയത്.
ആദ്യ ശ്രമത്തില്‍ ഇവരും പരാജയപ്പെട്ടു. തുടര്‍ന്ന് ജീവനക്കാര്‍ ആക്സോബ്ലേഡ് ഉപയോഗിച്ചു മുറിച്ചെടുക്കുകയായിരുന്നു. മൂന്നരമണിക്കൂറോളം സമയമെടുത്താണു മുറിച്ചത്. ഇതിനിടെ ആല്വിന് കടുത്ത തളര്‍ച്ചയുടെ വക്കോളമെത്തിയിരുന്നു. മോതിരം നീക്കി വൈകാതെ കൈയിലെ നീരിനു കുറവു വന്നു. സന്തോഷത്തോടെ ആല്വിന് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. അവധിക്കാലം ആരംഭിച്ചതോടെ കുട്ടികളുടെ ഇത്തരം കുസൃതികള്‍ വര്‍ധിച്ചതായി ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു. മാതാപിതാക്കളാണ് ഇത്തരം കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: