ആലപ്പുഴ: സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളെ വഞ്ചിക്കുന്ന സര്‍ക്കാരിന്റെയും നിഷേധ സമീപനം സ്വീകരിക്കുന്ന എല്‍ഡിഎഫിന്റെയും നിലപാടുകളില്‍ പ്രതിഷേധിച്ച് പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ് സംയുക്ത സമര സമിതി തെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലും ബിജെപിയെ പിന്തുണയ്ക്കും.
തിരുവനന്തപുരത്ത് ഒ.രാജഗോപാലിനും, മാവേലിക്കരയില്‍ പി.സുധീറിനും, കാസര്‍കോഡ് കെ.സുരേന്ദ്രനും വേണ്ടി റാങ്ക് ഹോള്‍ഡര്‍മാരും കുടുംബാംഗങ്ങളും തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തിറങ്ങിക്കഴിഞ്ഞതായി സംയുക്ത സമരസമിതി കണ്‍വീനര്‍ ടി.വിനോദ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഒഴിവുകള്‍ പിഎസ്സിക്ക് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് പോലും സംസ്ഥാന സര്‍ക്കാര്‍ ലംഘിച്ചു. പെന്ഷന് പ്രായം വര്‍ധിപ്പിച്ചും അപ്രഖ്യാപിത നിയമന നിരോധനം നടപ്പാക്കിയും റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ തിരിച്ചുപിടിച്ചും ഉദ്യോഗാര്‍ഥികളായ യുവജനങ്ങളെ സര്‍ക്കാര്‍ വഞ്ചിക്കുകയാണ്. എല്‍ഡിഎഫും അവരുടെ യുവജനസംഘടനകളും നിസംഗത പാലിച്ചു. തൊഴില്‍രഹിതരായ യുവാക്കളെ സംബന്ധിച്ചിടത്തോളം ഭരണ-പ്രതിപക്ഷങ്ങള്‍ ഒരേ നയമാണ് സ്വീകരിക്കുന്നത്.
എന്നാല്‍ സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ക്കെതിരെ ഉദ്യോഗാര്‍ഥികള്‍ക്കൊപ്പം പ്രതിഷേധിക്കാനും സമരരംഗത്തിറങ്ങാനും തയാറായത് യുവമോര്‍ച്ചയും ബിജെപിയും മാത്രമായിരുന്നു. പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റായ അഡ്വ.പി.സുധീറായിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപിക്ക് പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സും കുടുംബാംഗങ്ങളും പിന്തുണ പ്രഖ്യാപിച്ചതെന്നും വിനോദ് പറഞ്ഞു.
രാഷ്ട്രീയത്തിനതീതമായി റാങ്ക് ഹോള്‍ഡര്‍മാര്‍ ബിജെപിക്കായി രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഭാരവാഹികളായ വൈ.ക്രിസ്റ്റഫര്‍, എ.എന്‍.സുജിത്, വി.അനീഷ്, പി.കിഷോര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: