ന്യൂദല്‍ഹി: ജനിതക വിത്തുകളുടെ പരീക്ഷണം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഗവേഷണത്തിനായി മാത്രം ജനിതക വിത്ത് പരീക്ഷണം മതിയെന്നും കൃഷിയിടങ്ങളില്‍ പരീക്ഷിക്കരുതെന്നും കാട്ടി 2013 ജൂണിലാണ് സാങ്കേതിക സമിതി റിപ്പോര്‍ട്ട് നല്‍കിയത്.
ജനിതകവിളകളുടെ പരീക്ഷണത്തിനെതിരെ പരിസ്ഥിതി സംഘടനകള്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ നിലപാട് മാറ്റം. കേന്ദ്ര കൃഷി, പരിസ്ഥിതി മന്ത്രാലയങ്ങളാണ് ഈ ആവശ്യം ഉന്നയിച്ചത്. പരീക്ഷണത്തിന് അനിശ്ചിതകാല മൊറോട്ടോറിയമെന്ന വിദഗ്ധ സമിതി ശുപാര്‍ശ തള്ളണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ജനിതക വിത്തുകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്ന് സാങ്കേതികസമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിനെ എതിര്‍ക്കാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. ജനിതക വിത്തുകളുടെ ദോഷഫലങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും നിലവിലെ നിയന്ത്രണ സംവിധാനങ്ങള്‍ വിശ്വാസ്യയോഗ്യമാണെന്നും കേന്ദ്രം കോടതിയില്‍ അവകാശപ്പെട്ടു. ജനിതകവിളകളിലെ പരീക്ഷണങ്ങളും വാണിജ്യവല്‍ക്കരണവും പ്രതികൂല ഫലങ്ങള്‍ സൃഷ്ടിക്കില്ലെന്നും രാജ്യത്തിന്റെ പുരോഗതിക്ക് ജനിതകവിളകളിലെ പരീക്ഷണങ്ങള്‍ അനിവാര്യമാണെന്നും സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു.
അനിശ്ചിതകാല മൊറട്ടോറിയം ശുപാര്‍ശ ചെയ്ത വിദഗ്ദ സമിതിയെയും സര്‍ക്കാര്‍ രൂക്ഷമായി വിമര്‍ശിച്ചു. സാമ്പത്തിക വളര്‍ച്ചയ്ക്കും കാര്‍ഷിക പുരോഗതിക്കും ജനിതക വിളകള്‍ ആവശ്യമാണ്. അല്ലാത്തപക്ഷം ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് രാജ്യം നിര്‍ബന്ധിതമാകുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കേന്ദ്രത്തിന്റെ നിലപാട് മാറ്റത്തിന് പിന്നില്‍ വന്‍ ലോബികളുടെ സ്വാധീനമുണ്ടെന്ന് ആരോപണമുണ്ട്.
ജനിതകമാറ്റം വരുത്തിയ നെല്ലിനങ്ങള്‍ കേരളത്തില്‍ പരീക്ഷിക്കാനുള്ള അനുമതി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം മരവിപ്പിച്ചു. ബേയര്‍ ബയോസയന്‍സ് എന്ന കമ്പനിക്കാണ് പരീക്ഷണത്തിന് അനുമതി നല്‍കിയിരുന്നത്. ഏപ്രില്‍ മൂന്നാം വാരമാണ് കേസ് ഇനി പരിഗണിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: