തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക്. വോട്ടെടുപ്പ് കഴിയുന്നതുവരെ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി ധനവകുപ്പ് ഉത്തരവിറക്കി. ജീവനക്കാരുടെ ലീവ് സറണ്ടര്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കേണ്ടെന്നാണ് ഉത്തരവ്. സര്‍ക്കാര്‍ നടപടിക്കെതിരേ ശക്തമായ പ്രക്ഷോഭം ആരംഭിക്കാനാണ് പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ തീരുമാനം. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നും ആനൂകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കില്ലെന്നും ധനമന്ത്രി കെ എം മാണി തുടരെ പറയുമ്പോഴും പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന നടപടികളാണ് ധനവകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 10 വരെ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ഏപ്രില്‍ ഒന്നിനാണ് ധനവകുപ്പ് പുറത്തിറക്കിയത്.
16 ഇനങ്ങളില്‍ മാത്രം പണം അനുവദിച്ചാല്‍ മതിയെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. ജീവനക്കാരുടെ ശമ്പളം, പെന്ഷന്, ക്ഷേമപെന്‍ഷനുകള്‍, തിരഞ്ഞെടുപ്പ് ചെലവുകള്‍, സ്കൂളുകളിലെ ഉച്ചഭക്ഷണം, വിപണി ഇടപെടല്‍, തൊഴിലില്ലായ്മ വേതനം, എന്‍ഡോസള്‍ഫാന്‍ പാക്കേജ് തുടങ്ങിയവയ്ക്ക് പണം അനുവദിക്കാം.
എന്നാല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്കുമ്പോള് അതോടൊപ്പം അനുവദിക്കേണ്ട ലീവ് സറണ്ടര്‍ നല്കാന് പാടില്ലെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. പി.എഫ്, പി.എഫ് അക്കൗണ്ട് വഴിയുള്ള വായ്പ തുടങ്ങിയവയ്ക്കും നിയന്ത്രണമുണ്ടാകും. തിരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന സൂചനയാണ് സര്‍ക്കാര്‍ ഉത്തരവെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: