പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി എം.ടി.രമേശിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പി.സി. ജോര്‍ജ്ജ് പ്രസംഗിച്ചതിനെതിരേ പാര്‍ട്ടി റിട്ടേണിംഗ് ഓഫീസറായ ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി. ബിജെപി ജില്ലാ പ്രസിഡന്റ് ടി.ആര്.അജിത് കുമാറിന്റെ നേതൃത്വത്തില്‍ കളക്ട്രേറ്റിലെത്തി പരാതി നല്‍കുകയായിരുന്നു.
27ന് രാവിലെ 11.30ന് സര്‍ക്കാര്‍ ചീഫ് വിപ്പായ പി.സി.ജോര്‍ജ്ജ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുണ്ടക്കയം ടൗണ്ബസ്റ്റാന്റിലാണ് എം.ടി.രമേശിന്റെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രസംഗിച്ചത്. ജനങ്ങളുടേയും ദൃശ്യമാധ്യമങ്ങളുടേയും സാന്നിദ്ധ്യത്തിലായിരുന്നു പി.സി.ജോര്‍ജ്ജിന്റെ പ്രസംഗം. നിരവധി സാമ്പത്തിക ക്രമക്കേട് നടത്തുന്ന ഒരു ബ്ലേഡ് മാഫിയാതലവന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ താമസിച്ചുകൊണ്ടാണ് എം.ടി.രമേശ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതെന്ന് ചീഫ് വിപ്പ് ആരോപിച്ചു. നിരവധി പ്രാദേശിക ചാനലുകള്‍ ഈ വാര്‍ത്ത സംപ്രേക്ഷണം ചെയ്തു. എന്നാല്‍ മൈലപ്ര പഞ്ചായത്തില്‍ പതിനൊന്നാം വാര്‍ഡില്‍ ലക്ഷ്മിക്കുട്ടിയമ്മയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്മിവിലാസം വീട്ടിലാണ് എം.ടി.രമേശ് താമസിക്കുന്നത്. സത്യം ഇതായിരിക്കെ ഒരു വ്യക്തിയെന്ന നിലയിലും ഒരു ദേശിയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി എന്ന നിലയിലും എം.ടി.രമേശിനെ അപകീര്‍ത്തിപ്പെടുത്തുന്നതിന് ചീഫ് വിപ്പിന്റെ പ്രസംഗം ഇടവരുത്തിയിട്ടുള്ളതായും ജില്ലാ പ്രസിഡന്റ് ടി.ആര്.അജിത് കുമാര്‍ നല്കിയ പരാതിയില്‍ പറയുന്നു. പി.സി.ജോര്‍ജ്ജിനെതിരേ തെരഞ്ഞെടുപ്പ് ചട്ടലംഘന നിയമമനുസരിച്ച് നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: