തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന സംഗീത കോളെജായ തിരുവനന്തപുരം സ്വാതി തിരുനാള്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍. ഇവിടുത്തെ ബിപിഎ, എംപിഎ കോഴ്സുകള്‍ക്ക് പിഎസ്സിയുടെ അംഗീകാരം ലഭിക്കാത്തതാണ് വിദ്യാര്‍ത്ഥികള്‍കളുടെ ഭാവി അനിശ്ചിതത്തിലാ ക്കിയിരിക്കുന്നത്.
പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളേജ്, തൃപ്പൂണിത്തുറ ആര്‍എല്‍വി, തിരുവനന്തപുരം സ്വാതിരുനാള്‍ എന്നീ മൂന്ന് സംഗീത കോളെജുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ കേരള സര്‍വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വാതിരുന്നാള് സംഗീതകോളേജില്‍ മാത്രമാണ് പെര്‍ഫോമിംഗ് ആര്‍ട്സില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സ് നടത്തുന്നത്. മുന്‍കാലങ്ങളില്‍ നടത്തിവന്നിരുന്ന ഗാനഭൂഷണവും ഗാനപ്രവീണയുമാണ് ബിപിഎയും എംപിഎയുമാക്കി മാറ്റിയത്. എന്നാല്‍ 1999ല്‍ ആരംഭിച്ച ഈ കോഴ്സുകള്‍ക്ക് പിഎസ്സി ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ സ്കൂളുകളിലെ സംഗീത അധ്യാപകരുടെ ഒഴുവകളിലേക്ക് പോലും അപേക്ഷ നല്കാന് സാധിക്കാത്ത അവസ്ഥയിലാണ് അഭ്യസ്ഥവിദ്യരായ ആയിരക്കണക്കിന് കലാകാരന്മാര്.
ഗാനഭൂഷണം, ഗാനപ്രവീണ എന്നീ കോഴ്സുകള്‍ക്ക് പകരമായി മറ്റ് രണ്ടു കോളേജുകളിലും ബിഎ, എംഎ മ്യൂസിക്ക് കോഴ്സുകളാണുള്ളത്. ബിപിഎ എംപിഎ കോഴ്സുകള്‍ക്ക് പകരമായി തിരുവനന്തപുരം സംഗീതകോളേജിലും ബിഎ, എംഎ മ്യൂസിക്ക് കോഴ്സ് ആരംഭിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. ഒപ്പം തന്നെ മുന്‍വര്‍ഷങ്ങളില്‍ ബിപിഎയും എംപിഎയും പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥിള്‍ക്ക് ബിഎയുടെയും എംഎയുടെയും തുല്യത നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ പിഎസ്സി അനുകൂല നിലപാടെടുത്തില്ലെങ്കില്‍ അനേകം വിദ്യാര്‍ത്ഥികളുടെ ഭാവി ഇരുട്ടിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: