കോട്ടയം: ദക്ഷിണേന്ത്യന്‍ മേഖലയില്‍ പുതിയ നയതന്ത്രത്തിന്റെ സാദ്ധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെ അധികരിച്ച് മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ രാജ്യാന്തര പഠന വകുപ്പിന് കീഴിലുള്ള കെപിഎസ് മേനോന് ചെയര്‍ മേഖലാ സമ്മേളനം സംഘടിപ്പിക്കും. 27, 28 തീയതികളിലാണ് സമ്മേളനം. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും യുജിസി പബ്ലിക് പോളിസി ആന്റ് ഗവേണ്‍സ് പ്രോഗ്രാമുമായി സഹകരിച്ചാണ് സമ്മേളനം നടക്കുന്നത്. രാജ്യത്തെ വിവിധ സര്വ്വകലാശാലകളിലുടെയും ഗവേഷണ- പഠന കേന്ദ്രങ്ങളിലെയും വിദഗ്ദ്ധരും യുവഗവേഷകരും ഇതില്‍ സംബന്ധിക്കും.
ദക്ഷിണേന്ത്യന്‍ മേഖലയിലെ രാജ്യാന്തര സഹകരണത്തിന്റെ സാദ്ധ്യതകളും പരിമിതികളും നയതന്ത്രരംഗത്തെ നൂതന പ്രവണതകള്‍, വ്യാപാര, ഊര്‍ജ്ജ പരിസ്ഥിതി പ്രശ്നങ്ങള്‍, പാക്കിസ്ഥാന്, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്, മാലിദ്വീപുകള്‍ തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തര, രാഷ്ട്രീയ, മത – വംശീയ പ്രശ്നങ്ങള്‍, ദക്ഷിണേന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ രൂപപ്പെട്ടു വരുന്ന സംഘര്‍ഷങ്ങള്‍, മേഖലയിലെ സമാധാന – നയതന്ത്ര രംഗത്തെ പുതിയ ചുവടുവയ്പുകള്‍ തുടങ്ങിയ വിഷയങ്ങളിന്മേല് ചര്‍ച്ചകള്‍ നടക്കും.
ചൈതന്യാ പാസ്റ്ററല്‍ സെന്ററില്‍ 27ന് രാവിലെ 9.30ന് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റീസ് കെ.ടി. തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സലര്‍ ഡോ. എ.വി. ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിക്കും. അംബാസിഡര്‍ കെ.പി. ഫാബിയന്‍ മുഖ്യപ്രഭാഷണം നടത്തും.
28ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ മുന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗവും ചെന്നൈ സെന്റര്‍ ഫോര്‍ ഏഷ്യന്‍ സ്റ്റഡീസിന്റെ ചെയര്‍മാനുമായ ഡോ. സൂര്യനാരായണന് മുഖ്യപ്രഭാഷണം നടത്തും. ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല, ജാമിയ മില്യ ഇസ്ലാമിയ, ജാദവപൂര്‍ സര്‍വ്വകലാശാല, രാജസ്ഥാന് സര്‍വ്വകലാശാല, മുംബൈ സര്‍വ്വകലാശാല, സിക്കിം കേന്ദ്ര സര്‍വ്വകലാശാല, ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാല, ബാംഗ്ലൂര്‍ സര്‍വ്വകലാശാല, മണിപ്പൂര്‍ സര്‍വ്വകലാശാല തുടങ്ങി ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധരും ഗവേഷകരും സമ്മേളനത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: