എരുമേലി: മോഷണക്കുറ്റത്തിന് നാലുദിവസം മുമ്പ് ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ മോഷ്ടാവിനെ മറ്റൊരു മോഷണശ്രമത്തിനിടെ വീണ്ടും പോലീസ് പിടികൂടി.
ആലപ്പുഴ നീരേറ്റുപുറം പ്ലാവനവേലില് ഓമനക്കുട്ടന് (48)നാണ് എരുമേലിയില്‍ വച്ച് പിടിയിലായത്. എരുമേലി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ 12 കിലോയോളം വരുന്ന തൂക്കുവിളക്ക് മോഷ്ടിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് വെളുപ്പിന് അഞ്ചുമണിയോടെ പിടിയിലാകുന്നത്. ടൗണിലെ ഒരു മത്സ്യകടയില്‍ നിന്നും ത്രാസും മറ്റു മോഷ്ടിച്ചു പോകുന്നതിനിടെ നാട്ടുകാരാണ് ഇയാളെ ആദ്യം പിടികൂടുന്നത്. എന്നാല്‍ നാട്ടുകാര്‍ നടത്തിയ പരിശോധനക്കുശേഷം ഇയാളെ വെറുതേ വിടുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംഘം പെട്രോളിംഗ് നടത്തുന്നതിനിടെ ചാക്കുകെട്ടുമായി പോയ ഓമനക്കുട്ടനെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് അമ്പലത്തിലെ തൂക്കുവിളക്ക് മോഷ്ടിച്ച വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വലിയ സ്റ്റീല്‍ പാത്രത്തില്‍ വലിയ തൂക്കുവിളക്കും ചെറിയ നിലവിളക്കും പോലീസ് കയ്യോടെ കണ്ടെടുക്കുകയും ചെയ്തു.
എരുമേലി ദേവസ്വം എഒ കെ.അബു നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് പ്രതിയെ റിമാന്റു ചെയ്തു. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി ഇയാള്‍ക്ക് നിരവധി കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. മണിമല സിഐ അബ്ദുള്‍ റഷീദ്, എരുമേലി എസ്ഐ വി.പി. സുരേഷ്, എഎസ്ഐ സജി, പോലീസുകാരായ സി.പി. പ്രതാപന്, മുരളി, ഹനീഫ് എന്നിവരുടെ നേതൃത്വത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: