കോട്ടയം: ഈ മാസം മിച്ചം വന്ന 35 ലക്ഷം ലിറ്റര്‍ മണ്ണെണ്ണ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കാതെ ലാപ്സാക്കി കളഞ്ഞുവെന്ന് ഓള് ഇന്ത്യ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന് കൂട്ടുനിന്ന ഭക്ഷ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാര്‍ഡിന് ഒരു ലിറ്റര്‍ മണ്ണെണ്ണ നല്‍കാതെയും റേഷന്‍ സാധനങ്ങള്‍ കൃത്യസമയത്തു വിതരണം ചെയ്യാതെയും തെരഞ്ഞെടുപ്പില്‍ ജനവികാരം സര്‍ക്കാരിനെതിരാക്കി മാറ്റാന്‍ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയെന്നും ബേബിച്ചന് മുക്കാടന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് മാസമായതിനാല്‍ മിച്ചമുള്ള മണ്ണെണ്ണ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യണമെന്നും അതു ചെയ്തില്ലെങ്കില്‍ കേന്ദ്രം മണ്ണെണ്ണ വിഹിതം വെട്ടിക്കുറയ്ക്കുമെന്നും വിവിധ ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും വിതരണത്തിന് നല്‍കാതെ മിച്ചമുള്ള മണ്ണെണ്ണ വിവിധ ജില്ലകളില്‍ സറണ്ടര്‍ ചെയ്യിപ്പിച്ചതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. പ്രതിമാസം ഒരു കോടി ലിറ്റര്‍ മണ്ണെണ്ണയാണ് സംസ്ഥാനത്തിനു ലഭിക്കുന്നത്. ഇതില്‍ 7 ലക്ഷം എന്‍.ഇ.കാര്‍ഡിന് 4 ലിറ്റര്‍ വീതം 28 ലക്ഷം ലിറ്റര്‍ നല്‍കും. ബാക്കി 72 ലക്ഷം ലിറ്റര്‍ മണ്ണെണ്ണ 1 ലിറ്റര്‍ വീതം നല്കാന് തികയും. എന്നാല്‍ കാര്‍ഡിന് അരലിറ്റര്‍ വീതം നല്കി ബാക്കി വന്ന 35 ലക്ഷം ലിറ്റര്‍ മണ്ണെണ്ണ ലാപ്സാക്കി കളയുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലേക്കായി കേന്ദ്രം അനുവദിച്ച 30,048 കിലോമീറ്റര്‍ മണ്ണെണ്ണയില്‍ 1 ലക്ഷം ലിറ്റര്‍ ലിറ്റര്‍ മണ്ണെണ്ണയും ലാപ്സാക്കി. ഇതോടെ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ കേന്ദ്ര സര്‍ക്കാര്‍ മണ്ണെണ്ണ വിഹിതം വെട്ടിക്കുറയ്ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: