കോട്ടയം: യുഡിഎഫിനോടുള്ള പ്രേമചന്ദ്രന്റെ പ്രതിപത്തി അഭിനയമാണെന്നുവേണം കരുതാനെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്പറഞ്ഞു.കോട്ടയം പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച നിലപാട് 2014-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.കെ.പ്രേമചന്ദ്രന് നല്ല നടനാണ്. എത്രയോ കാലമായി ഇടതുപക്ഷത്തിന്റെ നയങ്ങളെ വ്യക്തമായി ജനങ്ങള്‍ക്കുമുമ്പില്‍ അവതരിപ്പിച്ചയാളാണ് അദ്ദേഹം. അത്തരമൊരാള്‍ക്ക് ഇന്നലെവരെ പറഞ്ഞതെല്ലാം മറന്ന് ഇന്ന് യുഡിഎഫ് പാളയത്തില്‍ ചേക്കേറാന്‍ കഴിയുമെന്ന് കരുതാനാവില്ല. അങ്ങനെയെങ്കില്‍ യുഡിഎഫിനോടുള്ള പ്രേമചന്ദ്രന്റെ പ്രതിപത്തി അഭിനയമാണെന്നുവേണം കരുതാന്‍.
മുഖ്യമന്ത്രിയുടെ നേരിട്ടുള്ള കച്ചവടമാണ് ഇക്കാര്യത്തിലും നടന്നത്. എന്നാല്‍ ആര്‍എസ്പിയുടെ കൂടെയുള്ള സാധാരണപ്രവര്‍ത്തകര്‍ ഇന്നും ഇടതുമുന്നണിക്കൊപ്പമാണ്. ആര്‍എസ്പി പോയെന്നു പറയുന്നവര്‍ ഫോര്‍വേര്‍ഡ് ബ്ലോക്കും, ഗൗരിയമ്മയും ഇടതുപക്ഷത്തേക്ക് എത്തിയത് കണ്ടില്ലെന്നു നടിക്കുകയാണ്. എന്തായാലും മാര്‍ച്ചിന് 7-നു മാത്രം സംഭവിച്ച കാര്യമല്ല, ആര്‍എസ്പിയുടെ പോക്ക്. വളരെ മുന്‍പുതന്നെ ഇക്കാര്യത്തില്‍ യുഡിഎഫുമായി ചര്‍ച്ച നടന്നിരുന്നുവെന്ന് വേണം കരുതാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടിരിക്കുകയാണ്. പലരും കോണ്‍ഗ്രസ് വിട്ടുപോയി.കോണ്‍ഗ്രസ് രാജ്യത്ത് രണ്ടക്കത്തില്‍ കൂടുതല്‍ സീറ്റ് നേടില്ല. ഇടത് ബദലിന് പ്രാധാന്യമേറുന്നുണ്ട്. എല്‍ഐസിയും, ബാങ്കിംഗ് മേഖലകളും പൊതുമേഖലാ സംവിധാനത്തിന് പുറത്താവുന്ന കാലം വിദൂരമല്ല. നാടിന്റെ പരമാധികാരം പോലും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: