കല്‍പ്പറ്റ: വയനാട് ലോകസഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ഥി രശ്മില്‍നാഥും സിപിഐ സ്ഥാനാര്‍ത്ഥി സത്യന് മൊകേരിയും ജില്ലാ കലക്ട്രേറ്റില്‍ ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
ബിജെപി സ്ഥാനാര്‍ഥി രശ്മില് നാഥിന് സ്വന്തമായി സ്ഥലമോ വീടോ ഇല്ല. 1998ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബികോം ബിരുദം നേടിയ 37 കാരനായ രശ്മില് തൊഴില്‍രഹിതനാണ്. കൈവശം 5000 രൂപയും പാണ്ടിക്കാട് എസ്ബിടിയില്‍ പതിനായിരം രൂപയും കല്‍പ്പറ്റ കാനറ ബാങ്കില്‍ ആയിരം രൂപയും സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനിയിലെ 1,10,000 രൂപയുമാണ് നിക്ഷേപമായുള്ളത്. സ്വന്തമായി ഒരു ബൈക്കും ജീപ്പ്പുമുള്ള രശ്മിലിന്റെ ആകെ സ്വത്തുമൂല്യം 2,15,000 രൂപയാണ്. ഭാര്യ ജീഷ്മയുടെ പേരില്‍ 30,000 രൂപയുടെ പോസ്റ്റല്‍ നിക്ഷേപവും 12 ലക്ഷം രൂപ വിലവരുന്ന 52 പവന് സ്വര്‍ണവുമുണ്ട്. പാണ്ടിക്കാട് എസ്ബിടിയില്‍ നിന്ന് ഒരുലക്ഷം രൂപയുടെ വായ്പയെടുത്തിട്ടുണ്ട്.
അറുപതുകാരനായ സത്യന് മൊകേരിക്ക് പരമ്പരാഗതമായി കിട്ടിയ 20,41,250 രൂപ വിലമതിക്കുന്ന സ്വത്തുക്കളും 1,22,861 രൂപയുടെ ജംഗമ വസ്തുക്കളുമാണുളളത്. ആയിരം രൂപയാണ് സത്യന് മൊകേരിയുടെ കയ്യിലുള്ള പണം. വിവിധ ബാങ്കുകളിലും എല്‍ഐസി, ചിട്ടി, ട്രഷറി തുടങ്ങിയവയിലുമായി 1,22,861 രൂപയുടെ നിക്ഷേപമുണ്ട്. ഭാര്യ അഡ്വ. പി.വസന്തത്തിന്റെയും മകന് അച്യുത് വി.സത്യന്റെയും കൈയില്‍ ആയിരം രൂപ വീതമുണ്ട്. ഭാര്യയുടെ പേരില്‍ വിവിധ ബാങ്കുകളിലെയും പോസ്റ്റോഫീസിലെയും അക്കൗണ്ടുകളിലായി 5,22,211 രൂപയും പരമ്പരാഗതമായി ലഭിച്ച 10,11,000 രൂപയുടെ സ്വത്തുക്കളുമുണ്ട്. എല്‍ഐസിയില്‍ നിന്ന് 83,000 രൂപ വായ്പയെടുത്തിട്ടുണ്ട്. മകന് അച്യുതിന്റെ പേരില്‍ വട്ടോളി കനറ ബാങ്കില്‍ 4,19,699 രൂപയുടെ വിദ്യാഭ്യാസ വായ്പയുണ്ട്. സ്വന്തമായി വാഹനമില്ല. ഭാര്യക്ക് 2004 മോഡല്‍ മാരുതി ആള്‍ട്ടോ കാര്‍ ഉണ്ട്. 1980ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. ഇരുസ്ഥാനാര്‍ഥികള്‍ക്കും സ്വന്തമായി ഫേസ്ബുക്ക് അക്കൗണ്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: