തിരുവനന്തപുരം: മതേതരത്വം പറയുന്ന എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചപ്പോള്‍ പരിഗണിച്ചത് ജാതിയും മതവും. സംസ്ഥാന ജനസംഖ്യയിലെ 56% ഹിന്ദു മത വിഭാഗക്കാരാണെന്നാണ് കണക്കുകള്‍. 24.70% മുസ്ലിങ്ങളും 19% ക്രിസ്ത്യാനികളുമാണ്. ഹിന്ദു-മുസ്ലിം മത വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിന് ആനുപാതികമായ പരിഗണന സംസ്ഥാനത്തെ രണ്ടു മുന്നണികളും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നല്‍കിയിട്ടുണ്ട്.
യുഡിഎഫ് സ്ഥാനാര്‍ഥികളില്‍ 20 % പേര് മുസ്ലിം മത വിഭാഗത്തില്‍ പെടുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളില്‍ 15% മുസ്ലിങ്ങളാണ്. ഇരു മുന്നണികളിലെയും 50% സ്ഥാനാര്‍ഥികളും ഹിന്ദു മതവിഭാഗത്തില്‍പ്പെടുന്നവരാണ്. ക്രൈസ്തവ വിഭാഗക്കാര്‍ സംസ്ഥാന ജനസംഖ്യയില്‍ 19% മാത്രമേ ഉള്ളൂ എങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥികളില്‍ 30% പേരും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളില്‍ 35% പേരും ക്രൈസ്തവ വിഭാഗത്തില്‍പ്പെടുന്നവരാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ വോട്ടു ബാങ്ക് പരിഗണിച്ചാണ് ഇരുമുന്നണികളും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകള്‍ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികള്‍ നിന്നതുകൊണ്ടാണ് ജയിച്ചത്. കാസര്‍കോട് റ്റി. സിദ്ധിക്കിനെ സ്ഥാനാര്‍ത്ഥിയാക്കിയത് മുസ്ലിം വോട്ട് പ്രതീക്ഷിച്ചാണ്. ഇടുക്കിയില്‍ പി.ടി. തോമസ് ക്രിസ്ത്യന്സഭയ്ക്കെതിരെ നിലപാടുകളെടുത്തിരുന്നു. ഇടുക്കിരൂപത പി.ടി. തോമസിനെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ടു പരസ്യമായി രംഗത്തു വന്നു. ഇതോടെയാണ് തോമസിനെ മാറ്റാന്‍ തീരുമാനിച്ചത്.
ഇടുക്കിയിലേക്ക് പി.ടി. തോമസിനു പകരം യുഡിഎഫ് കണ്ടെത്തിയത് ക്രിസ്ത്യാനിയായ ഡീന്‍ കുര്യാക്കോസിനെയാണ്. മുസ്ലിങ്ങള്‍ കൂടുതലുള്ള വടകരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി എ.എന്‍. ഷംസീറാണ്. ജില്ലാക്കമ്മറ്റിയുടെ എതിര്‍പ്പിനെ അവഗണിച്ച് സിപിഎം ഷംസീറിനെ വടകരയില്‍ നിര്‍ത്തിയിരിക്കുന്നതും മുസ്ലിം വോട്ട് മറിയുമെന്ന വിശ്വാസത്തിലാണ്. തിരുവനന്തപുരത്ത് ബെന്നറ്റ് എബ്രഹാമിനെയും പൊന്നാനിയില്‍ കോണ്‍ഗ്രസുകാരനായ വി. അബ്ദുല്‍ റഹ്മാനെയും, എറണാകുളത്ത് ക്രിസ്റ്റി ഫെര്‍ണാണ്ടസിനെയും സ്ഥാനാര്‍ത്ഥിയാക്കിയതും ഇതേ വോട്ട് ബാങ്ക് പ്രതീക്ഷിച്ചാണ്.
ലോക്സഭയിലേക്കും നിയമസഭയിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും പഞ്ചായത്ത് തലത്തില്‍പ്പോലും തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുമ്പോള്‍ ജാതിയും മതവുമാണ് പരിഗണിക്കപ്പെടുന്നത്. മതേതരത്വം വിളിച്ച് പറയുന്നവരാണ് ഈ പ്രീണനം നടത്തുന്നതെന്നതാണ് വൈരുദ്ധ്യം.
കെ.വി. വിഷ്ണു
പ്രതികരിക്കാൻ ഇവിടെ എഴുതുക: