കൊച്ചി: ചോദ്യങ്ങള്‍ക്കെല്ലാം നര്‍മ്മം നിറഞ്ഞ മറുപടിയുമായി ഇന്നസെന്റ്. രാഷ്ട്രീയത്തെക്കുറിച്ച് കാര്യമാത്ര പ്രസക്തമായി സംസാരിക്കാന്‍ അദ്ദേഹത്തിന് പക്ഷേ വാക്കുകളില്ലായിരുന്നു. എറണാകുളം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടി നിലപാട് 2014 ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇന്നസെന്റ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആളെ കിട്ടാത്തതുകൊണ്ടാണ് തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചാലക്കുടി മണ്ഡലത്തില്‍ തന്റെ എതിര് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി.സി.ചാക്കോ ദുര്‍ബലനാണെന്ന് കരുതുന്നില്ല. അദ്ദേഹത്തിന് പ്രവര്‍ത്തന പാരമ്പര്യം കൂടുതലാണെന്ന് പറയുന്നത് പത്ത് ഓണം കൂടുതലുണ്ടു എന്ന് പറയുന്നത് പോലെയാണെന്നും അതുകൊണ്ട് എന്തെങ്കിലും കാര്യമുണ്ടോയെന്നും ഇന്നസെന്റ് ചോദിച്ചു. യുഡിഎഫ് സീറ്റ് ചോദിച്ച് ബാലകൃഷ്ണ പിള്ളയെ സമീപിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്നും ഇന്നസെന്റ് പറഞ്ഞു.
മനസ്സ് പാകപ്പെടുത്തിയ ശേഷമാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇതിന് മുമ്പും നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ അന്ന് അതിനുള്ള പക്വതയില്ലായിരുന്നു. സ്ഥാനാര്‍ത്ഥിയാവണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയുടെ പ്രധാന ആളുകളാണ് സമീപീച്ചത്, അവരുടെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇന്നസെന്റ് പറഞ്ഞു. മകനുള്‍പ്പെടെ പലരോടും ആലോചിച്ച ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
കിലുക്കത്തില്‍ ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രത്തിന് ലോട്ടറി അടിച്ചതുപോലെയാണ് അദ്ദേഹത്തിന് സീറ്റ് ലഭിച്ചതെന്ന കെ.മുരളീധരന്റെ ആരോപണത്തിന് മറുപടിയായി സിനിമയേയും ജീവിതത്തേയും തമ്മില്‍ കൂട്ടിക്കുഴക്കേണ്ടതില്ലെന്നായിരുന്നു ഇന്നസെന്റിന്റെ മറുപടി. തൊഴിലിനെ അപമാനിക്കുന്നതിന് തുല്യമാണിതെന്നും വ്യക്തിഹത്യയിലേക്ക് കാര്യങ്ങള്‍ പോകുന്നത് മോശമാണെന്നും ആര് ചെയ്താലും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അമ്മയിലെ അംഗങ്ങളോട് തനിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. മുകേഷ് സിപിഎം അനുഭാവിയായതിനാല്‍ അദ്ദേഹം ചിലപ്പോള്‍ എത്തിയേക്കും. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്ന് കരുതി സിനിമയില്‍ നിന്നും ഒഴിയില്ല. സമയം കണ്ടെത്തി സിനിമയുമായി മുന്നോട്ട് പോകുമെന്നും ഇന്നസെന്റ് പറഞ്ഞു. അമ്മയില്‍ അംഗങ്ങളല്ലാത്തവരെ താന്‍ ഒരിക്കലും വേദനിപ്പിച്ചിട്ടില്ല. ഫെഫ്കയില്‍ ആരും തനിക്കെതിരെ ഇങ്ങനൊരു ആരോപണം ഉന്നയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ജീവിതത്തിന്റെ അറ്റത്തെത്തിയ തനിക്ക് ദൈവം ബോണസായി തന്ന ശേഷിക്കുന്ന കാലം സമൂഹത്തിന് വേണ്ടി ജീവിക്കുമെന്നും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച് തന്നെ നിരാശനാക്കരുതെന്നും പറഞ്ഞാണ് ഇന്നസെന്റ് പരിപാടി അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: